ഞായര്‍ പ്രസംഗം മംഗളവാര്‍ത്ത മൂന്നാം ഞായര്‍ ഡിസംബര്‍ 13 ലൂക്കാ 1: 57-80 യോഹന്നാന്‍ മംദാനയുടെ ജനനം

നമ്മുടെ രക്ഷകനായ മിശിഹായുടെ പിറവിത്തിരുനാളിന് ഒരുക്കമായുള്ള ഈ മംഗളവാര്‍ത്തക്കാലത്തിലെ വിശുദ്ധ ഗ്രന്ഥവായനകളെല്ലാം മംഗളകരമായ വാര്‍ത്തകളാണ് നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്. മിശിഹായ്ക്ക് വഴിയൊരുക്കാനുള്ളവന്റെ ജനനത്തെക്കുറിച്ച് സഖറിയായ്ക്ക് ലഭിച്ചതായി ആദ്യ ഞായറാഴ്ച്ച നമ്മള്‍ ശ്രവിച്ച അറിയിപ്പ് അക്ഷരംപ്രതി നിറവേറുന്നതാണ് മൂന്നാം ഞായറാഴ്ച്ച നമ്മള്‍ കാണുന്നത് (ലൂക്കാ 1:57-80).

ഏലീശ്വാ ഒരു പുത്രന് ജന്മം നല്‍കിയ സംഭവത്തെ അയല്‍ക്കാരും ചാര്‍ച്ചക്കാരും മനസ്സിലാക്കിയത് ദൈവിക കാരുണ്യത്തിന്റെ പ്രകാശനമായാണ്. മനുഷ്യചരിത്രത്തിലുള്ള ദൈവത്തിന്റെ ഓരോ ഇടപെടലും അവിടുത്തെ കാരുണ്യത്തിന്റെ വെളിപ്പെടുത്തലാണല്ലോ. പഴയനിയമത്തില്‍ നിന്നുള്ള രണ്ട് വായനകളിലും ദൈവം കാരുണ്യപൂര്‍വ്വം തന്റെ ജനത്തിന്റെ ജീവിതത്തില്‍ ഇടപെടുന്നതാണ് നമ്മള്‍ വായിച്ചുകേട്ടത്. ഇസഹാക്കിന് ഭാര്യയായി റബേക്കയെ കണ്ടെത്തുന്നതിന് ദൈവത്തിന്റെ പ്രത്യേക സഹായമുണ്ടായിരുന്നു. സഖറിയാ-ഏലീശ്വാ ദമ്പതിമാരോട് പലതരത്തിലും സാമ്യമുള്ളവരായിരുന്നു സാമുവേലിന്റെ മാതാപിതാക്കളായ എല്‍ക്കാനയും ഹന്നായും. വാര്‍ദ്ധക്യത്തില്‍ ദൈവത്തിന്റെ സവിശേഷമായ ഇടപെടല്‍ കൊണ്ട് അവര്‍ക്ക് സാമുവല്‍ എന്ന പുത്രന്‍ ജനിക്കുന്നതിനെക്കുറിച്ചാണല്ലോ രണ്ടാമത്തെ വായന. ജനങ്ങളുടെയിടയില്‍ തനിക്കുണ്ടായിരുന്ന അപമാനം നീക്കാന്‍, ‘കര്‍ത്താവ് തന്നെ കടാക്ഷിച്ച് ഇത് ചെയ്തിരിക്കുന്നു’ എന്നാണ് ഏലീശ്വാ ഉദ്‌ഘോഷിച്ചത്. അവളോടൊപ്പം സന്തോഷിക്കുന്ന അയല്‍ക്കാരും ചാര്‍ച്ചക്കാരും നമുക്കൊരു മാതൃകയാണ്. അയല്‍ക്കാര്‍ക്കുണ്ടാകുന്ന നന്മയില്‍ അവരൊടൊപ്പം ആനന്ദിക്കാന്‍ നമുക്ക് സാധിക്കണമെങ്കില്‍ ഹൃദയവിശാലതയുണ്ടാകണം.

ഏതൊരു യഹൂദ ആണ്‍കുഞ്ഞും എന്നപോലെ, സഖറിയാ-ഏലീശ്വാമാരുടെ കുഞ്ഞും എട്ടാം ദിവസം പരിച്ഛേദനം ചെയ്യപ്പെട്ടു. യഹൂദമത ജീവിതത്തില്‍ പരിച്ഛേദനത്തിന് വലിയ പ്രാധാന്യമുണ്ട്. ദൈവം അബ്രാഹത്തോടു ചെയ്ത ഉടമ്പടിയുടെ അടയാളമായാണ് പരിച്ഛേദന കല്‍പന നല്‍കപ്പെട്ടത് (ഉല്‍. 17:10-12). അഗ്രചര്‍മ്മ ഛേദനത്തിലൂടെയാണ് ഒരുവന്‍ പഴയനിയമ ഉടമ്പടി ജനതയുടെ ഭാഗമാകുന്നത്. രക്ഷകനായ മിശിഹായെ അയച്ചുകൊണ്ട് ദൈവം പൂര്‍ത്തിയാക്കാനാരംഭിച്ചിരിക്കുന്നത് അബ്രാഹത്തോടും സന്തതികളോടും ചെയ്ത കാരുണ്യത്തിന്റെ ഉടമ്പടിയാണ് എന്ന് പരിശുദ്ധ കന്യകാമറിയം പ്രഘോഷിക്കുന്നുണ്ടല്ലോ. സംസാരശക്തി വീണ്ടുലഭിച്ച സഖറിയാ ദൈവത്തെ സ്തുതിച്ചുകൊണ്ട് ആലപിച്ച ഗീതത്തിലും അബ്രാഹത്തോട് ചെയ്ത ഉടമ്പടി ദൈവം അനുസ്മരിച്ചതിന്റെ ഫലമാണ് മനുഷ്യാവതാരം എന്ന് ഉദ്‌ഘോഷിക്കുന്നുണ്ട് (ലൂക്കാ 1:73).

യഹൂദ പരിച്ഛേദന കര്‍മ്മത്തില്‍ പ്രവാചകനായ ഏലിയായെ സവിശേഷമാംവിധം അനുസ്മരിക്കുന്നുണ്ട്. ഏലിയായുടെ സിംഹാസനം എന്നപേരില്‍ ഒരു പ്രത്യേക ഇരിപ്പിടം ഓരോ പരിച്ഛേദന വേളയിലും ക്രമീകരിക്കാറുണ്ട്. ദൈവത്തിന്റെ ഉടമ്പടിയെക്കുറിച്ചുള്ള തീക്ഷ്ണതയാല്‍ ജ്വലിച്ചിരുന്ന ഏലിയാ എല്ലാ പരിച്ഛേദനത്തിനും സാക്ഷിയായുണ്ട് എന്നതാണ് യഹൂദവിശ്വാസം. പരിച്ഛേദനം ചെയ്യാനുള്ള ശിശുവിനെ ഈ സിംഹാസനത്തില്‍ ഇരുത്തുന്ന രീതിയുമുണ്ട്.

യോഹന്നാനെക്കുറിച്ച് ഗബ്രിയേല്‍ ദൂതന്‍ അറിയിച്ചത് അവന്‍ ഏലിയായുടെ ശക്തിയോടും ചൈതന്യത്തോടും കൂടെ മിശിഹായ്ക്ക് വഴിയൊരുക്കാനായി അവിടുത്തേയ്ക്കു മുമ്പേ പോകും എന്നായിരുന്നല്ലോ (ലൂക്കാ 1:17). മിശിഹായ്ക്ക് മുമ്പ് വരുമെന്ന് ഇസ്രായേല്‍ ജനം പ്രതീക്ഷിച്ചിരുന്ന ഏലിയാ, യോഹന്നാന്‍ മാംദാന തന്നെയാണ് എന്ന് ഈശോ സാക്ഷ്യപ്പെടുത്തുന്നുമുണ്ടല്ലോ (മര്‍ക്കോ. 9:10-12).

പിതാക്കന്മാരുടെ പേര് ആണ്‍മക്കള്‍ക്ക് നല്‍കുന്ന രീതി യഹൂദര്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നു. മക്കളിലൂടെ അവര്‍ തുടര്‍ന്നും ജീവിക്കുന്നു എന്ന വിശ്വാസമായിരുന്നു അതിനു പിന്നില്‍. ഈ പതിവനുസരിച്ച് സഖറിയായുടെ പുത്രന് ആ പേര് തന്നെ നല്‍കാന്‍ അവര്‍ ആഗ്രഹിച്ചു. പക്ഷെ അവന് ‘യോഹന്നാന്‍’ എന്ന് പേരിടണമെന്ന് ഏലീശ്വാ പറഞ്ഞു. ഗബ്രിയേല്‍ ദൂതന്‍ ഇപ്രകാരം നിര്‍ദ്ദേശിച്ചിരുന്നത് (ലൂക്കാ 1:13) സഖറിയാ അവളെ അറിയിച്ചിട്ടുണ്ടാകണം. അവരുടെ ചാര്‍ച്ചക്കാരില്‍പ്പോലും ആര്‍ക്കും യോഹന്നാന്‍ എന്ന പേരില്ലാതിരുന്നതിനാല്‍ ഏത് പേരിടണമെന്ന് അവര്‍ സഖറിയായോട് തന്നെ ആംഗ്യം കാട്ടി ചോദിച്ചു. ‘യോഹന്നാന്‍’ എന്ന പേര് പിതാവ് എഴുത്തുപലകയില്‍ എഴുതി. ‘കര്‍ത്താവിന്റെ കൃപ’ എന്നാണ് ഈ പേരിനര്‍ത്ഥം. ഇത് അവര്‍ക്കിടയില്‍ വലിയ വിസ്മയത്തിന് കാരണമാവുകയും ചെയ്തു. കാരണം, ദൈവം അവരോട് കാണിച്ച വലിയ കൃപയുടെ അടയാളമായിരുന്നല്ലോ യോഹന്നാന്‍.

ഈ പരിച്ഛേദനത്തോടനുബന്ധിച്ചാണ് ഒമ്പതു മാസമായി സംസാരിക്കാന്‍ കഴിയാതിരുന്ന സഖറിയാ പുരോഹിതന് സംസാരശക്തി തിരിച്ചുകിട്ടിയത്. സഖറിയാ ആദ്യം ചെയ്ത കാര്യം ദൈവത്തെ സ്തുതിക്കുക എന്നതായിരുന്നു. സങ്കീര്‍ത്തനങ്ങളിലെ ദൈവസ്തുതിയുടെ ശൈലിയിലാണ് സഖറിയാ ദൈവത്തെ സ്തുതിക്കുന്നത്. പല സങ്കീര്‍ത്തനങ്ങളുടെയും ആമുഖത്തില്‍ കാണുന്നതുപോലെ ‘ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെട്ടവനാകുന്നു’ എന്ന വാചകത്തോടെയാണ് സഖറിയാ തന്റെ സ്തുതിപ്പ് ആരംഭിക്കുന്നത്.

ദൈവത്തെ സ്തുതിക്കുന്നതിനുള്ള കാരണമാണ് തുടര്‍ന്നു വിവരിക്കുന്നത്. അവിടുന്ന് തന്റെ ജനത്തെ സന്ദര്‍ശിച്ച് രക്ഷിച്ചിരിക്കുന്നു എന്നാണ് സഖറിയാ പറയുന്നത്. യഥാര്‍ത്ഥത്തില്‍ മിശിഹായ്ക്ക് വഴിയൊരുക്കാനുള്ളവനേ ജനിച്ചിട്ടുള്ളൂ. മുന്നോടി വന്നതോടെ പിന്‍പേ വരാനുള്ളവനും വന്നുകഴിഞ്ഞതു പോലെയാണ് അദ്ദേഹം സംസാരിക്കുന്നത്. യോഹന്നാനെ അയച്ചുകൊണ്ട് തന്റെ രക്ഷാകരപദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ആരംഭം കുറിച്ച ദൈവം ഇനി അതില്‍ നിന്ന് പിന്മാറുകയില്ല എന്ന സഖറിയായുടെ വിശ്വാസമാണിവിടെ പ്രതിഫലിക്കുന്നത്.

ദാവീദിന്റെ ഭവനത്തില്‍ നമുക്കായി ഒരു രക്ഷകനെ ഉയര്‍ത്തിയിരിക്കുന്നത്, നമ്മുടെ ശത്രുക്കളില്‍ നിന്ന് നമ്മെ രക്ഷിച്ച്, ജീവിതകാലം മുഴുവനും അവിടുത്തെ മുമ്പില്‍ നീതിയോടും വിശുദ്ധിയോടും കൂടെ ശുശ്രൂഷ ചെയ്യുന്നതിന് പ്രാപ്തരാക്കാന്‍ വേണ്ടിയാണ്. മനുഷ്യവര്‍ഗ്ഗത്തിന്റെ ശത്രു സാത്താനാണ്. തിന്മയുടെ പിടിയിലായിരുന്ന മനുഷ്യവര്‍ഗ്ഗത്തെ വിമോചിപ്പിച്ച് ദൈവീക ഭരണത്തിന്‍കീഴിലാക്കുക എന്നതായിരുന്നു മനുഷ്യാവതാര ലക്ഷ്യം. ‘ശുശ്രൂഷ ചെയ്യുക’ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ‘ആരാധിക്കുക’ എന്നാണ്. ആരാധനയാണല്ലോ ഏറ്റവും ശ്രേഷ്ഠമായ ദൈവശുശ്രൂഷ. പിശാചിന്റെ അടിമത്വത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം ദൈവാരാധനയിലാണ് പ്രകടമാകുന്നത്. ദൈവീകഭവനത്തില്‍ ദൈവമക്കളുടെ സ്വാതന്ത്ര്യത്തോടെ വ്യാപരിക്കുന്നതാണ് യഥാര്‍ത്ഥ ആരാധന.

സത്യാരാധനയ്ക്കുണ്ടായിരിക്കേണ്ട രണ്ട് വ്യവസ്ഥകള്‍ കൂടി സഖറിയാ സൂചിപ്പിക്കുന്നുണ്ട്. നീതിയും വിശുദ്ധിയുമാണവ. ദൈവം പരമ പരിശുദ്ധനാകയാല്‍ അവിടുത്തെ സമീപിക്കുന്നവരും പരിശുദ്ധരായിരിക്കണം. അതുകൊണ്ടാണ് വിശുദ്ധി ആരാധനയുടെ ഒരു അവശ്യഘടകമായിരിക്കുന്നത്. നീതിയുടെ ജീവിതത്താല്‍ ദൈവത്തെ പ്രസാദിപ്പിക്കുന്നവര്‍ക്കു മാത്രമേ അവിടുത്തെ മുമ്പില്‍ നില്‍ക്കാന്‍ അവകാശമുള്ളു. നീതിയോടും വിശുദ്ധിയോടും കൂടെ ജീവിക്കുന്നവര്‍ക്ക് നിര്‍ഭയം ദൈവസന്നിധിയില്‍ സ്വാതന്ത്ര്യത്തോടെ വ്യാപരിക്കാനാവും. ഇപ്രകാരമുള്ള ഒരു ആരാധനാസമൂഹത്തിന് രൂപം നല്‍കുന്നതിനു വേണ്ടിയാണ് ദൈവം മനുഷ്യനായത്.

എപ്രകാരമാണ് ഈശോയുടെ ശിഷ്യര്‍ ആരാധനയുടെ ജീവിതം നയിക്കേണ്ടത് എന്ന് വി. പൗലോസ് ശ്ലീഹാ എഫേസോസിലെ സഭാംഗങ്ങള്‍ക്കെഴുതുമ്പോള്‍ വ്യക്തമാക്കുന്നുണ്ട്: ‘അനാവശ്യമായ അശ്ലീല സംസാരവും വ്യര്‍ത്ഥഭാഷണവും പരിഹാസവും നിങ്ങളുടെയിടയില്‍ ഉണ്ടാകരുത്; മറിച്ച്, ഉണ്ടാകേണ്ടത് കൃതജ്ഞതാ സ്‌തോത്രമാണ്. വെളിച്ചത്തിന്റെ മക്കളെപ്പോലെ വ്യാപരിക്കുവിന്‍. വെളിച്ചത്തിന്റെ ഫലങ്ങള്‍ സകലനന്മയിലും നീതിയിലും സത്യത്തിലും കാണപ്പെടുന്നു. കര്‍ത്താവിന് സ്വീകാര്യമായത് എന്തെന്നു വിവേചിച്ചറിയുവിന്‍. ഭോഷന്മാരാകാതെ, ദൈവഹിതം എന്തെന്ന് ഗ്രഹിക്കുവിന്‍. ദുരാഗ്രഹം കലര്‍ന്ന വീഞ്ഞ് കുടിച്ച് ഉന്മത്തരാകരുത്. മറിച്ച്, അരൂപിയാല്‍ നിറഞ്ഞവരാകുവിന്‍. സങ്കീര്‍ത്തനങ്ങളാലും സ്‌തോത്രങ്ങളാലും അന്യോന്യം സംസാരിക്കുവിന്‍. നിങ്ങളുടെ ഹൃദയങ്ങളില്‍ കര്‍ത്താവിന് ആത്മീയഗീതങ്ങള്‍ ആലപിക്കുവിന്‍. നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ നാമത്തില്‍ പിതാവായ ദൈവത്തിന് എപ്പോഴും എല്ലാ മനുഷ്യര്‍ക്കും വേണ്ടി കൃതജ്ഞതയര്‍പ്പിക്കുവിന്‍’ (എഫേ. 5:5-20).

സാമുവലിന്റെ ജനനവേളയില്‍ ഹന്നായും യോഹന്നാന്‍ മാംദാനയുടെ ജനനാവസരത്തില്‍ സഖറിയായും മനുഷ്യാവതാരത്തോട് ബന്ധപ്പെട്ട് പരിശുദ്ധ കന്യകാമറിയവും കൃതജ്ഞതാസ്‌തോത്രങ്ങള്‍ ആലപിച്ചതുപോലെ നമ്മുടെ ജിവിതത്തിലും രക്ഷാകരമായി ദൈവം ഇടപെടുന്നതിനെയോര്‍ത്ത് അവിടുത്തെ സ്തുതിക്കാനാണ് ശ്ലീഹാ നമ്മെ ആഹ്വാനം ചെയ്യുന്നത്. നമ്മുടെ ജീവിതം തന്നെയും ഒരു സ്തുതിഗീതമാക്കി മാറ്റാന്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.