ജോസഫ് ചിന്തകൾ 163: യൗസേപ്പിന്റെ കുലീനതയുടെ പ്രചാരകൻ – സിയന്നായിലെ വി. ബെർണാർദിൻ

ഇന്ന് മെയ് മാസം ഇരുപതാം തീയതി. രണ്ടാം പൗലോസ് എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന തീക്ഷ്ണമതിയായ സുവിശേഷപ്രഘോഷകനും ഫ്രാൻസിസ്ക്കൻ സന്യാസിയുമായിരുന്ന സിയന്നായിലെ വി. ബെർണാർദിന്റെ (1380- 1444) ഓർമ്മദിനം സഭ കൊണ്ടാടുന്നു.

വി. യൗസേപ്പിതാവിന്റെ കുലീനതയെക്കുറിച്ച് നിരന്തരം പ്രഭാഷണം നടത്തിയിരുന്ന വ്യക്തിയായിരുന്നു ബെർണാർദിൻ. ഈശോയ്ക്ക് ഈ ഭൂമിയിൽ കുലീനത നൽകിയ വ്യക്തി യൗസേപ്പിതാവായിരുന്നു എന്നാണ് വിശുദ്ധന്റെ അഭിപ്രായം. ബെർണാർദിന്റെ, വി. യൗസേപ്പിതാവിനെക്കുറിച്ചുള്ള പ്രഭാഷണം മത്തായിയുടെ സുവിശേഷത്തിലെ “നല്ലവനും വിശ്വസ്‌തനുമായ ഭൃത്യാ, അല്പകാര്യങ്ങളില് വിശ്വസ്‌തനായിരുന്നതിനാല് അനേക കാര്യങ്ങള് നിന്നെ ഞാന് ഭരമേല്പിക്കും. നിന്റെ യജമാനന്റെ സന്തോഷത്തിലേയ്ക്കു നീ പ്രവേശിക്കുക” (മത്തായി 25:21) ഈ വചനത്തെ ആസ്പദമാക്കിയായിരുന്നു.

ഈ പ്രഭാഷണത്തിന് മൂന്നു ഭാഗങ്ങൾ ഉണ്ട്.

1. ജനനം അനുസരിച്ചുള്ള ഏറ്റവും പരിശുദ്ധനായ യൗസേപ്പിന്റെ കുലീനത്വം.
2. യുഗങ്ങളായി ദൈവപിതാവ് വി. യൗസേപ്പിനു കരുതിവച്ചിരുന്ന മൂന്നു കൃപകൾ.

ഈ ഭാഗം മൂന്നായി വീണ്ടും തിരിച്ചിരിക്കുന്നു

a. പരിശുദ്ധ കന്യകാമറിയവുമായുള്ള യൗസേപ്പിന്റെ വിവാഹവും അവൻ എങ്ങനെ പൂർണ്ണത നേടിയെന്നും വിവരിക്കുന്നു.
b. ദൈവപുത്രനുമായുള്ള ജീവിതത്തിൽ എങ്ങനെ പരിപൂർണ്ണത സ്വന്തമാക്കി എന്നു വിവരിക്കുന്നു.
c. ദൈവം യൗസേപ്പിന് ഈശോയെ എങ്ങനെ നൽകിയെന്നും പഴയനിയമത്തിലെ പൂർവ്വപിതാക്കന്മാരോടു ചെയ്ത വാഗ്ദാനങ്ങൾ എങ്ങനെ യൗസേപ്പിൽ പൂർത്തിയായെന്നും ഈ ഭാഗം വിശദീകരിക്കുന്നു.

3.) ആത്മശരീരങ്ങളോടെ വി. യൗസേപ്പിതാവ് ഉയർത്തപ്പെട്ടപ്പോൾ കരഗതമായ നിത്യമഹത്വം.

വി. യൗസേപ്പിതാവിന് വളരെയേറെ അന്തസ്സും മഹത്വവുമുണ്ടായിരുന്നു. നിത്യപിതാവ് സ്വന്തം സര്വ്വപ്രമുഖത അവന് ഉദാരമായി നൽകി എന്നതാണ് വി. ബെർണാർദിന്റെ പ്രഭാഷണത്തിലെ കേന്ദ്ര ആശയം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.