ജോസഫ് ചിന്തകൾ 103: ജോസഫ് – തക്കസമയത്ത് സഹായവുമായി വരുന്നവൻ

സ്പെയിനിൽ ജനിച്ച വി. ജുനിപെറോ സെറ (1713 – 1784) ഫ്രാൻസിസ്കൻ സന്യാസ സഭയിലെ ഒരു വൈദികനായിരുന്നു. സഭയിൽ അംഗമാകുന്നതിനു മുമ്പുള്ള ജുനിപെറോയുടെ ആദ്യ പേര് മിഗുവൽ ജോസേ സെറാ എന്നായിരുന്നു. അമേരിക്കയിലെ കാലിഫോർണിയിൽ 21 മിഷൻ സ്റ്റേഷനുകൾക്ക് രൂപം കൊടുത്ത  വലിയ മിഷനറി കൂടിയാണ് ജുനിപെറോ.

ജീവിതത്തിലുടനീളം വി. യൗസേപ്പിതാവിനോടു തികഞ്ഞ ഭക്തി പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ജുനിപെറോ അച്ചൻ. എല്ലാ ബുധനാഴ്ചയും യൗസേപ്പിതാവിന്റെ ദിവസമായി ആചരിക്കുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തിരുന്നു.

1769-ൽ സാൻ ഡിയാഗോയിൽ ഒരു പുതിയ മിഷൻ പ്രവർത്തനം ആരംഭിക്കാൻ തീരുമാനിക്കുന്നു, അവിടേയ്ക്ക് ഭക്ഷണസാധനങ്ങളും മറ്റ് ആവശ്യസാധനങ്ങളുമായി എത്തേണ്ട കപ്പൽ മാസങ്ങളായിട്ടും വരാൻ താമസിച്ചതിനാൽ പുതിയ മിഷൻ സ്റ്റേഷൻ തുടങ്ങാതെ മടങ്ങാൻ ആലോചിച്ചു. അത് മാർച്ചു മാസമായതിനാൽ അവസാനശ്രമമെന്നോണം ജുനിപെറോയും മറ്റു സഹോദരന്മാരും യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥം തേടി നോവേന ചൊല്ലുവാൻ ആരംഭിച്ചു. കൃത്യം മാർച്ച് പത്തൊമ്പതാം തീയതി ഒരു കപ്പൽ നിറയെ ഭക്ഷണസാധനങ്ങളുമായി ഒരു കപ്പല്‍ സാൻ ഡിയോഗിലെത്തി.

മറ്റൊരിക്കൽ മെക്സിക്കയിലേക്കുള്ള യാത്രയിൽ മൂന്നു തവണ ജുനിപെറോ അപകടത്തിൽപെട്ടു. മൂന്നു തവണയും അപരിചിതനായ ഒരു വ്യക്തിയുടെ സഹായത്താലാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഈ അപരിചിതനായ വ്യക്തി സ്വർഗ്ഗത്തിൽ നിന്ന് തന്റെ സഹായത്തിനു വന്ന വി. യൗസേപ്പിതാവിയിരുന്നു എന്നാണ് വി. ജുനിപെറോ സെറ വിശ്വസിക്കുന്നത്. കുറേ വർഷങ്ങൾക്കുശേഷം ജുനിപെറോയും സഹോദരങ്ങളും ഒരു രാത്രി ചരക്കുകൾ ഇറക്കാൻ ബുദ്ധിമുട്ടിയപ്പോൾ തിരുക്കുടുംബം വി. യൗസേപ്പിന്റെ നേതൃത്വത്തിൽ അവരെ സഹായിക്കാൻ എത്തിച്ചേർന്നുവെന്ന് ജുനിപെറോയുടെ ജീവചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

തക്ക സമയത്ത് സഹായവുമായി കടന്നുവരുന്ന വിശുദ്ധനാണ് യൗസേപ്പിതാവ്. ആ വത്സല പിതാവിന്റെ പക്കലേക്കു വിശ്വാസപൂർവ്വം നമുക്കു പോകാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.