ദൈവഹിതം നിറവേറ്റാനൊരുങ്ങുന്നവര്‍ക്കു മുന്നില്‍ സാത്താന്‍ വിരിക്കുന്ന കെണി

നമ്മുടെ ജീവിതത്തില്‍ ദൈവഹിതത്തിനുള്ള പ്രാധാന്യം എന്ന വിഷയത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ വി. ഫ്രാന്‍സിസ് ഡി സാലസ് പഠിപ്പിക്കുന്ന ചില കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം. തീരെ ചെറിയ കാര്യങ്ങളില്‍ പോലും ദൈവഹിതം നിറവേറ്റാനായുള്ള വ്യഗ്രതയും പരിഭ്രമവും ചിലപ്പോള്‍, സാത്താന് പ്രലോഭന വേദിയായി തീരാമെന്നാണ് വിശുദ്ധന്‍ പഠിപ്പിക്കുന്നത്. കാരണം, ദൈവഹിതം നിറവേറ്റാനുള്ള ഒരു വ്യക്തിയിലെ തീവ്രമായ ആഗ്രഹത്തില്‍ സാത്താന്‍ ഇടപെടുകയും അതിനെ സംശയത്തിലേയ്ക്ക് അല്ലെങ്കിൽ ഭയത്തിലേയ്ക്ക് വഴിതിരിച്ച് വിടും. അങ്ങനെ ദൈവഹിതം ഏതെന്ന് തിരിച്ചറിയാനാവാതെ ആ വ്യക്തി കുഴങ്ങും. അതുവഴിയായി ആ വ്യക്തിയുടെ സമയവും സന്തോഷവും സമാധാനവുമെല്ലാം നഷ്ടമാവുന്നു.

അതുപോലെ തന്നെ ചിലര്‍ ചിന്തിക്കും, രണ്ടില്‍ ഒന്ന് തിരഞ്ഞെടുക്കേണ്ടി വരുമ്പോള്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ളത് അല്ലെങ്കില്‍ ഞാന്‍ ചെയ്യാന്‍ ഇഷ്ടപ്പെടാത്തതാണ് ദൈവം ആഗ്രഹിക്കുന്നത്. കാരണം, ആ സഹനത്തിലൂടെ ദൈവം എന്നെ ശുദ്ധീകരിക്കാനാവും ആഗ്രഹിക്കുക, കുരിശ് ചുമക്കാനാണല്ലോ ഈശോ പറഞ്ഞിട്ടുള്ളത് എന്നൊക്കെ. എന്നാല്‍, ആ ചിന്തയും തെറ്റാണെന്ന് വിശുദ്ധന്‍ പറയുന്നു. നാം കൂടുതലായി ആഗ്രഹിക്കുന്നതു തന്നെയാണത്രേ ദൈവവും ആഗ്രഹിക്കുന്നത്. അത് പക്ഷേ, ദൈവഹിതത്തിന് വിധേയപ്പെട്ടു കൊണ്ട് ചെയ്യണമെന്നു മാത്രം.

വിശുദ്ധിയോടെ ജീവിക്കണമെന്ന് സദാ ഓര്‍ത്ത് അതിന് സാധിക്കാതെ വരുമ്പോള്‍ ആകുലപ്പെട്ട്, സാത്താന് നമ്മുടെയുള്ളില്‍ പ്രവേശിക്കാനുള്ള വഴിയൊരുക്കരുത് എന്നാണ് വി. ഫ്രാന്‍സിസ് ഡി സാലസ് ഓര്‍മ്മിപ്പിക്കുന്നത്. അദ്ദേഹം പറയുന്നു: ‘ലില്ലിപ്പൂവിനെ പോലെ ആകാന്‍ റോസിന് കഴിയില്ല. റോസിനെ പോലെയാവാന്‍ ലില്ലിപ്പൂവിനും കഴിയില്ല. എന്നാല്‍, അവ രണ്ടും അതതിന്റെ രീതിയില്‍ അതിമനോഹരങ്ങളുമാണ്.’