50 യൂറോ ഫൈന്‍

സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്ന ഉപകാരപ്രദമായ സന്ദേശങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു. ആരാണ് ഈ സന്ദേശങ്ങളുടെ രചയിതാവെന്നോ എവിടെയാണ് ഈ സന്ദേശങ്ങള്‍ ആദ്യം പ്രസിദ്ധീകരിച്ചതെന്നോ (ഉറവിടം) ലൈഫ്‌ഡേ- യ്ക്ക് അറിയില്ലാത്തതിനാല്‍ പേരു വയ്ക്കാതെയാണ് അവ ഇവിടെ പ്രസിദ്ധീകരിക്കുന്നത്. യഥാര്‍ത്ഥ രചയിതാവ്/ പ്രസാധകർ ലൈഫ്‌ഡേയുമായി ബന്ധപ്പെടുകയാണെങ്കില്‍ അവരുടെ ബൈലൈന്‍ വച്ച് സന്ദേശം പുനര്‍പ്രസിദ്ധീകരിക്കുന്നതാണ്; അഥവാ നീക്കം ചെയ്യാനാണ് ആവശ്യപ്പെടുന്നതെങ്കില്‍ അങ്ങനെയും ചെയ്യുന്നതാണ്.

ടാറ്റയുടെ തലവനായിരുന്ന കാലത്ത് ജര്‍മ്മനി സന്ദര്‍ശിച്ച ഒരോര്‍മ്മ രത്തന്‍ ടാറ്റ എഴുതുകയുണ്ടായി.

“ജര്‍മ്മനി വ്യാവസായികമായി ലോകത്ത് തന്നെ ഉന്നതിയില്‍ നില്‍ക്കുന്ന ഒരു രാഷ്ട്രമാണല്ലോ. അവിടുത്തെ മനുഷ്യര്‍ അങ്ങേയറ്റം ആഡംബരത്തില്‍ കഴിയുന്നു എന്നാണോ നിങ്ങളുടെ ധാരണ?

കഴിഞ്ഞ മാസം ഞാന്‍ ടാറ്റയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഹാംബുർഗ്ഗില്‍ പോവുകയുണ്ടായി. ഒരു മീറ്റിംഗ് കഴിഞ്ഞു വിശപ്പ്‌ തോന്നിയപ്പോള്‍ എന്റെ ഉദ്യോഗസ്ഥരോടൊപ്പം അടുത്തുള്ള ഒരു ഇടത്തരം  റെസ്റ്റോറന്റില്‍ കയറി. അവിടെ മിക്കവാറും തീന്മേശകള്‍ കാലിയായി കണ്ടപ്പോള്‍ തന്നെ എനിക്ക് കൌതുകം തോന്നി.

ഒരു ടേബിളില്‍ ഒരു യുവജോഡി ഇരിക്കുന്നതുകാണുകയുണ്ടായി. വെറും രണ്ടു തരം വിഭവങ്ങളും ഓരോ കുപ്പി ബിയറും മാത്രമാണ് അവരുടെ മുന്നില്‍ കാണാനായത്. ഇന്ത്യയിലെ ഒരു ഇടത്തരം യുവാവിനു പോലും ഇതില്‍ കൂടുതല്‍ വിഭവസമ്പന്നമായ ഭക്ഷണം കാമുകിക്ക് വാങ്ങി നല്‍കുവാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിച്ചു. പിശുക്കനോ, അല്ലെങ്കില്‍ അത്രമേല്‍ ദരിദ്രനോ ആയ ഇയാളെ എന്തുകൊണ്ടാണ് ഈ യുവതി ഉപേക്ഷിക്കാത്തത് എന്നാണു ഞാന്‍ ഓര്‍ത്തത്.

മറ്റൊരു തീന്മേശയില്‍ വൃദ്ധകളായ രണ്ടു മൂന്നു ലേഡീസ് ഇരിക്കുന്നുണ്ടായിരുന്നു. ഒരൊറ്റ വിഭവം മാത്രം ഓര്‍ഡര്‍ ചെയ്യുകയും, അത് കൊണ്ട് വന്ന വെയ്റ്റർ അതുകൊണ്ട് മൂന്നു പേര്‍ക്ക് പങ്കുവച്ചു നല്‍കുകയും ചെയ്യുന്നത് കണ്ടു. അവര്‍ അവസാനത്തെ ധാന്യവും സ്പൂണ്‍ കൊണ്ട് എടുത്തു ശ്രദ്ധയോടെ കഴിക്കുന്നത് ഞാന്‍ ആശ്ചര്യത്തോടെ നോക്കി നിന്നു.

മുന്‍പ് ജര്‍മ്മനിയില്‍ വന്നിട്ടുള്ള എന്റെ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ ഞങ്ങള്‍ക്ക് കഴിക്കാന്‍ അല്പ്പമധികം ഭക്ഷണങ്ങളും, പാനീയങ്ങളും ഓര്‍ഡര്‍ ചെയ്തു. ഞങ്ങള്‍ കഴിച്ചു ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഏകദേശം പകുതിയോളം ആഹാര പദാര്‍ഥങ്ങള്‍ തീന്മേശയില്‍ ബാക്കിയുണ്ടായിരുന്നു.

ഞങ്ങള്‍ പണം നല്‍കി ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ വൃദ്ധസ്ത്രീകളില്‍ ഒരാള്‍ ജര്‍മ്മന്‍ ഭാഷയില്‍ എന്തൊക്കെയോ കയര്‍ത്തു സംസാരിക്കുന്നതുപോലെ തോന്നി. ഞങ്ങള്‍ക്ക് ജര്‍മ്മന്‍ മനസ്സിലാകുന്നില്ല എന്ന് കണ്ട മറ്റൊരു ലേഡി ഇംഗ്ലീഷില്‍ സംസാരിച്ചു തുടങ്ങി. ഭക്ഷണം പാഴാക്കി ഇറങ്ങിപ്പോകാന്‍ തുടങ്ങുന്നതില്‍ അവര്‍ക്കുള്ള അതൃപ്തിയും രോഷവും, അവര്‍ വികാരഭരിതയായി പറഞ്ഞു. അവരുടെ കണ്ണുകള്‍ ജ്വലിക്കുന്നതും, ചുളിവു വീണ മുഖം ചുവന്നുതുടുക്കുന്നതും ഞങ്ങള്‍ കണ്ടു.

“ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിനു പണം നല്‍കിയിട്ടുണ്ട്, അത് കഴിച്ചോ, കളഞ്ഞോ എന്ന് അന്വേഷിക്കുന്നത് നിങ്ങളുടെ ജോലിയല്ല.”

ഞങ്ങളുടെ കൂട്ടത്തിലെ ഒരുദ്യോഗസ്ഥന്‍ ഇംഗ്ലീഷില്‍ അവര്‍ക്ക് മറുപടി നല്‍കി. വൃദ്ധ സ്ത്രീകള്‍ മൂന്ന് പേരും കോപാകുലരായി. ഒരാള്‍ പെട്ടെന്ന് ബാഗില്‍ നിന്ന് സെല്‍ഫോണ്‍ എടുത്തു ആരെയോ വിളിച്ചു നിലവിളിക്കുന്നത് പോലെ ജര്‍മ്മന്‍ ഭാഷയില്‍ എന്തൊക്കെയോ പറയുന്നത് കേട്ടു. മിനിട്ടുകള്‍ക്കകം സാമൂഹ്യ സുരക്ഷാ വകുപ്പിലെ യൂണിഫോമിട്ട ഒരുദ്യോഗസ്ഥന്‍ ഒരു കാര്‍ ഡ്രൈവ് ചെയ്തു ഭക്ഷണശാലക്ക് മുന്നില്‍ വന്നിറങ്ങി.

വൃദ്ധകളോട് സംസാരിച്ച ആ യുവാവ് ഞങ്ങളുടെ അടുക്കല്‍ വന്നു 50 യൂറോ ഫൈന്‍ ചുമത്തുന്നതായി പറഞ്ഞു. ഞങ്ങള്‍ ശാന്തരായി അയാളെ കേട്ടു.

ഞങ്ങളുടെ എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി അയാള്‍ പറഞ്ഞു.

“നിങ്ങള്‍ക്ക് കഴിക്കാന്‍ കഴിയുന്നത് മാത്രം ഓര്‍ഡര്‍ ചെയ്യുക. നിങ്ങള്‍ സമ്പന്നരാകാം, ധാരാളം പണമുണ്ടാകാം, പക്ഷേ ഇതിനുള്ള വിഭവ ശേഷി ഈ സമൂഹത്തിന്റേത് കൂടിയാണ്. സമ്പന്നരായ നിങ്ങളുടേത് മാത്രമല്ല. ഒരു നേരത്തെ ആഹാരം യാചിച്ചു കഴിക്കേണ്ട, അല്ലെങ്കില്‍ അതിനും കഴിയാത്ത കോടാനു കോടികള്‍ ലോകത്തുണ്ട് എന്നത് യാഥാര്‍ത്ഥ്യമായിരിക്കെ ഒരു തരി ധാന്യമെങ്കിലും പാഴാക്കി കളയാന്‍ നിങ്ങള്‍ക്ക് എന്തവകാശം?”

ഞാന്‍ എന്റെ ജീവിതത്തില്‍ അപമാനഭാരം കൊണ്ട് തല താഴ്ത്തിയ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ ഒന്ന് അതായിരുന്നു. ആ ചെറുപ്പക്കാരന്റെ മുന്നില്‍ ശരിക്കും ഞങ്ങള്‍ ശിരസ്സുകുനിച്ചു. ഇന്ത്യയിലെ ചേരികളിലും, പൊതു ഇടങ്ങളിലും, എന്റെ ആഫ്രിക്കന്‍ യാത്രകള്‍ക്കിടയില്‍ കണ്ടതുമായ പട്ടിണിക്കോലങ്ങള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തി. പൊങ്ങച്ചം കാണിക്കുവാനും, മറ്റുള്ളവരുടെ മുന്‍പില്‍ ആളാകാനും ദുരഭിമാനികളായ നമ്മള്‍ ഭക്ഷണശാലകളില്‍ പോലും കാണിക്കുന്ന ധൂര്‍ത്തുകള്‍ ഓര്‍ത്തപ്പോള്‍ എനിക്കും ലജ്ജ തോന്നി.”

തിരിച്ചു ഓഫീസിലേക്ക് പോകാന്‍ കാറില്‍ ഇരിക്കുമ്പോള്‍ അയാളുടെ ഇംഗ്ലീഷ് വാക്കുകള്‍ എന്റെ ചെവിയില്‍ തുടരെത്തുടരെ മുഴങ്ങി.

“MONEY IS YOURS BUT RESOURCES BELONG TO THE SOCIETY..!!!”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.