പ്രളയവും ഉരുൾപൊട്ടലും ദുരന്തം സമ്മാനിച്ച നിലമ്പൂർ ചുങ്കത്തറ മൈലാടുംപാറ ഗ്രാമത്തിന്റെ കണ്ണീരൊപ്പാൻ എറണാകുളത്തു നിന്ന് ‘സഹൃദയ സമരിറ്റൻ’ സംഘം. എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിലാണു സമരിറ്റൻ ടീം നിലമ്പൂരിലേയ്ക്കു പുറപ്പെട്ടത്.
പ്രകൃതിക്ഷോഭമുണ്ടായ മേഖലകളിലെ ശുചീകരണ, ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്കായാണ് പരിശീലനം നേടിയ ഇരുപതംഗ സംഘം ഇന്നലെ വൈകുന്നേരം പുറപ്പെട്ടത്. ചുങ്കത്തറ മൈലാടുംപാറ മേഖലയിൽ ഇവർ ഇന്നു മുതൽ ആദ്യഘട്ടത്തിൽ സന്നദ്ധപ്രവർത്തനങ്ങൾ നടത്തും. ഇവിടത്തെ നാല് വീടുകൾ പൂർണ്ണമായും 12 വീടുകൾ ഭാഗികമായും തകർന്നു. 35 കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. വീട്ടുപകരണങ്ങളേറെയും നഷ്ടമായി.
മൈലാടുംപാറയിലേയ്ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ, ശുചീകരണ സാമഗ്രികൾ, അവശ്യവസ്തുക്കൾ എന്നിവയുമായാണ് സംഘം ഇന്നലെ പുറപ്പെട്ടത്. അതിരൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് സാധനങ്ങൾ സമാഹരിച്ചതെന്ന് സഹൃദയ ഡയറക്ടർ ഫാ. പോൾ ചെറുപിള്ളി പറഞ്ഞു. ഫാ. ഹോർമീസ് മരോട്ടിക്കുടി ദുരന്തമേഖലകളിലേയ്ക്കുള്ള ആദ്യസംഘത്തിന്റെ യാത്രയുടെ ഫ്ളാഗ് ഓഫ് നിർവ്വഹിച്ചു.
സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. പീറ്റർ തിരുതനത്തിലിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ രക്ഷാപ്രവർത്തനങ്ങളിൽ പ്രത്യേക പരിശീലനം നേടിയവരാണുള്ളത്. കാരിത്താസ് ഇന്ത്യ, കേരള സോഷ്യൽ സർവീസ് ഫോറം എന്നിവരുടെ സഹകരണത്തോടെയാണ് സമരിറ്റൻ സംഘത്തിനായി പരിശീലന പരിപാടി സംഘടിപ്പിച്ചത്. ആദ്യഘട്ടത്തിൽ 75 പേർ പരിശീലന പരിപാടിയിൽ പങ്കെടുത്തിരുന്നു. ദുരന്തമേഖലകളിൽ റെസ്ക്യൂ, റിലീഫ്, ഷെൽട്ടർ, സാനിറ്റേഷൻ, ഫുഡ് തുടങ്ങിയ മേഖലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലായിരുന്നു പരിശീലനം. പരിശീലനം നേടിയ മറ്റുള്ളവർ മലബാർ മേഖലയിലെ വിവിധ സ്ഥലങ്ങളിൽ വരുംദിവസങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കെത്തും.