സീറോമലബാർ സഭാതാരം പുരസ്‌കാരം ജോസുകുട്ടി നടയ്ക്കപ്പാടത്തിന്

മാടപ്പള്ളി മാമ്മൂട് സ്വദേശിയും ഷിക്കാഗോ രൂപതാംഗവുമായ ജോസുകുട്ടി നടയ്ക്കപ്പാടത്തിന് (പാലാക്കുന്നേൽ) സീറോമലബാർ സഭാതാരം പുരസ്‌കാരം. ജോസുകുട്ടിയുടെ മികച്ച സഭാസേവനങ്ങൾ പരിഗണിച്ചാണ് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പുരസ്‌കാരം പ്രഖ്യാപിച്ചത്. ഷിക്കാഗോ മെഡിക്കൽ കോളജിൽ മെഡിക്കൽ ഫോട്ടോഗ്രഫി വകുപ്പ് തലവനും അധ്യാപകനുമായിരുന്ന ജോസുകുട്ടി, യുഎസിൽ വിശ്രമ ജീവിതം നയിക്കുകയാണ്. ഷിക്കാഗോ സെന്റ് തോമസ് പള്ളിയിൽ 24ന് നടന്ന ചടങ്ങിൽ ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത് പുരസ്‌കാരം ജോസുകുട്ടി നടയ്ക്കപ്പാടത്തിനു സമ്മാനിച്ചു.

ഔദ്യോഗിക ജോലിക്കൊപ്പം മലയാളി കത്തോലിക്കരുടെ ആത്മീയവും മതപരവുമായ കാര്യങ്ങൾക്കായി 1976 -ൽ ഷിക്കാഗോയിൽ സ്ഥാപിതമായ കാത്തലിക് ഫെലോഷിപ്പിന്റെ ജനറൽ സെക്രട്ടറിയായാണ് ജോസുകുട്ടി സഭാസേവനം തുടങ്ങിയത്. ദീർഘകാലം മതബോധന ക്ലാസുകളുടെ ഡയറക്ടറായും നാഷണൽ കൺവൻഷനുകളുടെ കോഓർഡിനേറ്ററുമായിരുന്നു. ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട് പാലാക്കുന്നേൽ കുടുംബത്തിലെ നടക്കപ്പാടം ശാഖയിൽ പരേതരായ ശൗര്യാച്ചൻമാമ്മിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ സോഫിയ ആലുവ കാരക്കാട് കുടുംബാംഗം. ജൂബി, ജോവിൻ എന്നിവരാണ് മക്കൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.