കേരളത്തിൽ വില വർധിക്കും; ജനജീവിതം ദുരിതപൂർണ്ണമാകും

വിലക്കയറ്റത്തിന്റെ നാളുകളാണ് ഇനി മലയാളികളെ കാത്തിരിക്കുന്നത്. സംസ്ഥാനബജറ്റില്‍ പ്രഖ്യാപിച്ച നയങ്ങൾ കേരളത്തെയൊട്ടാകെ വരിഞ്ഞുമുറുക്കും. സാധാരണക്കാരെ കനത്ത പ്രതിസന്ധിയിലേക്കു അവ തള്ളിവിട്ടേക്കാം. അതേസമയം കേരളത്തിൽ സാമൂഹിക ക്ഷേമപെൻഷൻ ഒരു രൂപ പോലും വർധിപ്പിക്കാത്തതും തിരിച്ചടിയാകും. താമസിയാതെ സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില വർധിക്കും. ജീവിതചെലവിൽ വലിയ വർധനയാകും ഈ പ്രഖ്യാപങ്ങൾ കാരണം ഉണ്ടാകുക. അരിയുടെയും മറ്റു അവശ്യസാധനകളുടെയും വിലകൾ കുതിച്ചുകയറും.

മദ്യവില സമീപകാലത്ത് കൂട്ടിയതിനാൽതന്നെ ഇത്തവണത്തെ ബജറ്റിൽ വില വർധനവുണ്ടാകില്ല എന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും അതും അസ്ഥാനത്താക്കിക്കൊണ്ട് വിലവർധന പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി. ചെറുതും വലുതുമായി നികുതി പരിഷ്‌കാരങ്ങളും നിരക്കുവർധനയുമൊക്കെ ഏറ്റവുമധികം ബാധിക്കാൻപോകുന്നത് സാധാരണക്കാരെ തന്നെയായിരിക്കും. 2023 ഡിസംബറിൽ 5.69 % ആയിരുന്ന വിലക്കയറ്റം ഇപ്പോൾ ഏറ്റവും ഉയർന്ന നിരക്കിലാണ്. അടുക്കള മുതൽ കോടതിവരെ വിലക്കയറ്റം ബാധിക്കും.

സംസ്ഥാനത്ത് നിലവിൽ 1600 രൂപ വീതം 62 ലക്ഷം പേർക്കാണ് സാമൂഹിക പെൻഷൻ നൽകുന്നത്. സാമൂഹ്യക്ഷേമ പെൻഷൻ കൂട്ടാത്ത സർക്കാർ സാമൂഹ്യക്ഷേമ പെൻഷനിൽ ഉൾപ്പെട്ട അനർഹരെ ഒഴിവാക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. പെൻഷൻ വർധിപ്പിക്കുമോ എന്ന് ഉറ്റുനോക്കിയിരുന്നവരെ നിരാശരാക്കിയതിനൊപ്പം വിപണിയിലേക്കു പണമിറക്കി പണം തിരിച്ചുനേടാനുള്ള സാധ്യതകൂടിയാണ് സർക്കാർ ഇല്ലാതാക്കിയത് എന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

രജിസ്ട്രേഷൻ, ലാന്റ് റവന്യൂ മേഖലകളിലാണ് പ്രധാനമായും നിരക്ക്-നികുതിവർധനവ് നടപ്പാക്കാൻ സർക്കാർ ഒരുങ്ങുന്നത്. കൂടാതെ, മദ്യത്തിന്റെ തീരുവയിലും സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിക്കുന്നവരിൽനിന്ന് ഈടാക്കുന്ന തീരുവയിലും വർധനവ് വരുത്തിയിട്ടുണ്ട്. ഇത്തരത്തിൽ സാധാരണക്കാർക്കു തിരിച്ചടിയായേക്കാവുന്ന നികുതിനിർദേശങ്ങൾ സാധാരണ ജനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്കു നയിക്കും.

വികസിതരാഷ്ട്രങ്ങളോടു കിടപിടിക്കുന്ന വികസനമാണ് കേരളത്തിലെന്ന് സർക്കാർ കൊട്ടിഘോഷിക്കുന്നു. കേന്ദ്രത്തെ കുറ്റം പറയുമ്പോൾത്തന്നെ വിഭവസമാഹരണത്തിൽ കേരളം സമ്പൂർണ്ണമായി പരാജയപ്പെടുന്നുവെന്നത് മറയ്ക്കുന്നു. കിഫ്ബി തുടങ്ങിവച്ച പദ്ധതികൾ പലതും പാതിവഴിയിൽ; നിലനിൽപുതന്നെ പ്രതിസന്ധിയിലാണ്. കേരളം കടന്നുപോകുന്ന കടുത്ത ധനകാര്യത്തകർച്ചയെ നേരിടുന്ന തരത്തിലുള്ള ഒരു വികസന നയം ആവിഷ്കരിക്കാൻ ഈ ബജറ്റിലൂടെ സാധിച്ചിട്ടില്ല.

രൂക്ഷമായ ധനപ്രതിസന്ധി മറികടക്കാൻ ബജറ്റിൽ അവതരിപ്പിച്ചിരിക്കുന്ന ധനനയം വിഭവസമാഹരണമാണ്. എന്നാൽ മധ്യവർഗത്തെയും ഉയർന്നവർഗത്തെയും കാര്യമായി ഉപയോഗിക്കാതെ താഴേക്കിടയിലുള്ളവരെ പിഴിയുന്ന രീതിയാണ് ധനമന്ത്രി സ്വീകരിച്ചിരിക്കുന്നത്. അനാവശ്യമായ ചെലവ് ചുരുക്കുക എന്നുള്ള നയം മികച്ചതായിരുന്നെങ്കിലും കൃത്യമായ പഠനം നടത്താത്തത് തിരിച്ചടിയായിട്ടുണ്ട്.

ടോണി ചിറ്റിലപ്പിള്ളി

ടോണി ചിറ്റിലപ്പിള്ളി, സെക്രട്ടറി, സീറോമലബാർ സഭാ അത്മായ ഫോറം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.