കൊറോണ രോഗാണു ബാധിതരോടും അവരുടെ കുടുംബാംഗങ്ങളോടും കൊറോണ വൈറസ് മൂലമുള്ള ‘കോവിഡ് 19’ രോഗം പിടിപെട്ടവരെ ചികിത്സിക്കുന്നവരോടും സന്നദ്ധസേവകരോടുമുള്ള തന്റെ സാമീപ്യം മാര്‍പാപ്പാ അനുദിന ദിവ്യപൂജാര്‍പ്പണത്തിലൂടെ പ്രകടിപ്പിക്കുന്നു.
വത്തിക്കാനില്‍ താന്‍ വസിക്കുന്ന വി. മാര്‍ത്തയുടെ നാമത്തിലുള്ള ‘ദോമൂസ് സാംക്തെ മാര്‍ത്തെ’ മന്ദിരത്തിലെ കപ്പേളയില്‍, താന്‍ അര്‍പ്പിക്കുന്ന പ്രത്യുഷ ദിവ്യപൂജ അവര്‍ക്കു വേണ്ടിയായിരിക്കുമെന്ന് ഫ്രാന്‍സീസ് പാപ്പാ പറഞ്ഞു. കൊറോണ വൈറസ് സംജാതമാക്കിയിരിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിശ്വാസികളുടെ നേരിട്ടുള്ള ഭാഗഭാഗിത്വം, പാപ്പാ ഈ ദിവസങ്ങളില്‍ ഈ കപ്പേളയില്‍ അര്‍പ്പിക്കുന്ന ദിവ്യപൂജയില്‍ ഒഴിവാക്കിയിരിക്കുകയാണ്.
‘കര്‍ത്താവേ, എന്നെ രക്ഷിക്കേണമേ, എനിക്കു കൃപയേകണമേ. എന്റെ പാദം നേര്‍വഴിയിലായിരിക്കട്ടെ. സമൂഹമൊരുമിച്ച് ഞാന്‍ കര്‍ത്താവിനെ വാഴ്ത്തും’ എന്ന് ഈ ആഴ്ചയില്‍ പ്രാര്‍ത്ഥിക്കാന്‍ പാപ്പാ ദിവ്യബലിയില്‍ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെ സംബന്ധിക്കുന്ന എല്ലാവരെയും ക്ഷണിച്ചു. തുടര്‍ന്ന് പാപ്പാ ദിവ്യബലിയില്‍ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളില്‍ ദാനിയേല്‍ പ്രവാചകന്റെ പുസ്തകത്തില്‍ നിന്നുള്ള ഭാഗം അതായത്, പാപങ്ങള്‍ ഏറ്റുപറയുന്ന ഭാഗം 9:4-10 വരെയുള്ള വാക്യങ്ങള്‍ വിശകലനം ചെയ്തു.
തങ്ങള്‍ പാപം ചെയ്തുവെന്നും കര്‍ത്താവിന്റെ കല്പനകള്‍ ലംഘിച്ചുവെന്നും എന്നാല്‍ കര്‍ത്താവ് വിശ്വസ്തനാണെന്നും ജനങ്ങള്‍ തിരിച്ചറിയുന്ന സംഭവം അനുസ്മരിച്ച പാപ്പാ നമ്മള്‍ പാപസങ്കീര്‍ത്തന കൂദാശയ്ക്ക് അണയുമ്പോള്‍ ആത്മശോധന ചെയ്യേണ്ടതിന്റെ, ദൈവതിരുമുമ്പില്‍ ചെയ്തത് എന്താണെന്ന് ചിന്തിക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി. പാപാവബോധം പുലര്‍ത്തുകയെന്നത് ചെയ്തുപോയ പാപങ്ങളുടെ ഒരു പട്ടിക നിരത്തുക മാത്രമല്ല, പാപപ്പൊറുതി യാചിക്കലുമാണെന്നും അത് ഹൃദയത്തില്‍ നിന്നു വരേണ്ടതാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.
ചെയ്തുപോയ പാപത്തെക്കുറിച്ച് ലജ്ജിക്കേണ്ടതുണ്ടെന്നും ഈ ലജ്ജയുടെ അഭാവത്തില്‍ ഒരുവന് അവന്റെ ധാര്‍മ്മികശക്തിയും അപരനോടുളള ആദരവും കൈമോശം വരുന്നുവെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഈ രോഗബാധിതരില്‍ 62,400 പേര്‍ സൗഖ്യം നേടി.