തിരുവനന്തപുരം: ഓഖി ദുരന്തം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ആർച്ച് ബിഷപ് ഡോ.എം. സൂസപാക്യം കൂടിക്കാഴ്ച നടത്തി. ഓഖി ചുഴലിക്കാറ്റിൽ നഷ്ടം നേരിട്ടവർക്കായി പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് സർക്കാരുമായി സഹകരിച്ച് തിരുവനന്തപുരം അതിരൂപത നടപ്പാക്കുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാൾ മോണ്‍. യൂജിൻ പെരേര, സമരസമിതി കണ്‍വീനർ ഫാ. തിയോഫിഡസ്, മത്സ്യതൊഴിലാളി ഫോറം പ്രസിഡന്റ് പീറ്റർ സെബാസ്റ്റ്യൻ എന്നിവരും ഡോ.എം. സൂസപാക്യത്തിന് ഒപ്പം ഉണ്ടായിരുന്നു. നഷ്ടപരിഹാരം അടിയന്തരമായി നൽകണമെന്നും സമഗ്ര ദുരന്ത നിവാരണ പദ്ധതി നടപ്പാക്കണമെന്നും മുഖ്യമന്ത്രിക്കു സമർപ്പിച്ച നിർദേശങ്ങളിൽ ആവശ്യപ്പെട്ടു.
ദുരന്തം നേരിടുന്നതിന് താത്കാലിക പരിഹാര മാർഗത്തിനു പുറമേ സ്ഥായിയായ പരിഹാരമാർഗങ്ങൾക്കായി മത്സ്യതൊഴിലാളികൾ ഒറ്റക്കെട്ടായി ഉറച്ചു നിൽക്കും. കടലിലെ തിരച്ചിൽ പത്തുനാൾകൂടി തുടരാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചിട്ടുള്ളതായും ദുരന്തത്തിൽ മരിച്ചവരുടേയും കാണാതായവരുടേയും ഗ്രാമം തിരിച്ചുള്ള ലിസ്റ്റ് സമർപ്പിച്ചതായും ആർച്ച് ബിഷപ് പറഞ്ഞു.
മത്സ്യതൊഴിലാളികൾക്കു ലഭിക്കുന്ന നഷ്ടപരിഹാര തുക അറിവില്ലായ്മകൊണ്ടു ചോർന്നുപോകുന്ന അവസ്ഥയുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നു എന്നും സർക്കാർ നൽകുന്ന നഷ്ടപരിഹാരവും തിരുവനന്തപുരം അതിരൂപതയ്ക്ക് ലഭിക്കുന്ന സംഭാവന തുകകളും കൂട്ടിച്ചേർത്ത് ദീർഘകാല പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ സഹായവും വാഗ്ദാനം ചെയ്തതായി ആർച്ച് ബിഷപ് കൂട്ടിച്ചേർത്തു.