ദൈവാലയ നിർമ്മാണത്തിന് സംഭാവന നൽകിയ കോപ്റ്റിക് ക്രൈസ്തവനെ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയി വധിച്ചു

ദൈവാലയ നിർമ്മാണത്തിന് പണം സംഭാവനയായി നൽകിയെന്നാരോപിച്ച് വടക്കൻ സീനായിൽ നിന്നും കഴിഞ്ഞ വർഷം നവംബർ എട്ടിന് തട്ടിക്കൊണ്ടു പോയ 62 -കാരനായ വ്യാപാരി നബീൽ ഹബാഷി ഖാദിമിനെ ജിഹാദികൾ വെടിവെച്ചു കൊല്ലുന്ന വീഡിയോ ദൃശ്യം പുറത്തുവിട്ടു. നഗരത്തിലെ ഏക ക്രൈസ്തവ ആരാധനാലയമായ മഡോണ ഡെൽ അന്ബാ കറാസ് ദൈവാലയത്തിന്റെ നിർമ്മാണത്തിന് സംഭാവന നൽകിയതാണ് ഇദ്ദേഹത്തിന്റെ തട്ടിക്കൊണ്ടുപോകലിന് ജിഹാദി സംഘടനയെ പ്രേരിപ്പിച്ചത്. ‘വടക്കൻ സിനായിലെ രക്തസാക്ഷികളുടെ നിരയിൽ ഏറ്റവും പുതിയ അംഗമായ ഖാദിം സിനായിലെ അറിയപ്പെടുന്ന സ്വർണ്ണ വ്യാപാരിയാണ്. കൂടാതെ അദ്ദേഹത്തിന്റെ കുടുംബം ഈ പ്രദേശത്തെ കോപ്റ്റിക് സമൂഹത്തിലെ ഏറ്റവും പഴക്കം ചെന്ന അംഗങ്ങളുമാണ്.

നിലത്തു മുട്ടുകുത്തി നിർത്തികൊണ്ട് തോക്കിന്റെ ട്രിഗർ വലിക്കുന്നതിനു മുൻപ് ആരാച്ചാർ ‘സഭയുടെ നിർമ്മാണത്തിന് സാമ്പത്തികമായി സഹായം നൽകി’ എന്ന് പറഞ്ഞുകൊണ്ടാണ് നബീൽ ഹബാഷിയുടെ തലയിലേക്ക് നിറയൊഴിച്ചത്. നവംബർ എട്ടിന് ആയുധ ധാരികൾ അദ്ദേഹത്തിന്റെ വീടിനു മുൻപിൽ വരികയും തട്ടിക്കൊണ്ടു പോകുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബം നൽകിയ പരാതികളും പോലീസിന്റെ തിരച്ചിലുമെല്ലാം ഫലമില്ലാതെയായി. അദ്ദേഹത്തിന്റെ വിയോഗത്തിൽ  ഈജിപ്ഷ്യൻ കോപ്റ്റിക് സമൂഹം ദുഃഖം രേഖപ്പെടുത്തി. തന്റെ വിശ്വാസത്തിനായി ജീവൻ  നൽകിയ അദ്ദേഹത്തിനായി പ്രാർത്ഥിക്കണമെന്നും സഭ പറഞ്ഞു. സമാധാനം പുലരുന്ന ഒരു നല്ല നാളേക്കായി ദേശീയ ഐക്യം സംരക്ഷിക്കുക എന്നും ആഹ്വാനം ചെയ്തു.

കടപ്പാട്: http://www.asianews.it/notizie-it/Nord-Sinai,-l%E2%80%99Isis-giustizia-un-cristiano-copto:-aveva-finanziato-la-costruzione-di-una-chiesa 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.