എഫേസോസിലെ മാതാവിന്റെ വീട്

ജപമാല മാരത്തോണിന്റെ 18-ാം ദിനത്തിൽ ജപമാല പ്രാർത്ഥനകൾ നടക്കുന്നത് തുർക്കിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ഭവനത്തിലാണ്. തുർക്കിയിലെ എഫേസോസിൽ സ്ഥിതിചെയ്യുന്ന ഈ ഭവനം ക്രിസ്തുവിന്റെ മരണത്തിനും ഉത്ഥാനത്തിനും ശേഷം വി. യോഹന്നാൻ ശ്ലീഹായോടൊപ്പം പരിശുദ്ധ അമ്മ തന്റെ അവസാന വർഷങ്ങൾ ചിലവഴിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ഭവനമാണ്. ഇന്നേ ദിവസം യുദ്ധമുഖത്തുള്ള എല്ലാവർക്കു വേണ്ടിയും സമാധാനത്തിനുമായിട്ടാണ് പ്രത്യേകം പ്രാർത്ഥിക്കുന്നത്. എഫേസോസിലെ ‘ഹൗസ് ഓഫ് വിർജിൻ മേരി’ തീർത്ഥാടനകേന്ദ്രത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചുമാണ് ലൈഫ് ഡേ പങ്കുവയ്ക്കുന്നത്.

‘മെറിയം അന ഇവി’ എന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ഭവനം 

വാഴ്ത്തപ്പെട്ട ആൻ കാതറിൻ എമ്മെറിച്ച്, എന്ന വിശുദ്ധ ജീവിതം നയിച്ച സമർപ്പിതയുടെ ഒരു ദർശനത്തിൽ നിന്നാണ് 19-ാം നൂറ്റാണ്ടിൽ തുർക്കിയിലെ എഫേസൂസിലെ ഈ ഭവനം കണ്ടെത്തുന്നത്. യേശുവിന്റെ പീഡാനുഭവങ്ങളുടെ ദർശനവും സുദീര്‍ഘങ്ങളായ മരിയൻ ദർശനങ്ങളും വാഴ്ത്ത. ആൻ കാതറിന് തുടർച്ചയായി ലഭിച്ചുകൊണ്ടിരുന്നു. 1774 സെപ്റ്റംബർ എട്ടിനായിരുന്നു ആൻ ജനിച്ചത്. പരിശുദ്ധ അമ്മയുടെ ജനനദിവസം തന്നെയാണ് ആനിന്റെ ജന്മദിനം എന്ന പ്രത്യേകതയുമുണ്ട്. എന്നാൽ ദർശനത്തിൽ ഇങ്ങനെയൊരു ഭവനം കണ്ടെത്തിയെങ്കിലും സഭ ഇത് സാധൂകരിച്ചിട്ടില്ല.

തീർത്ഥാടനകേന്ദ്രത്തിലേയ്ക്ക് ഭക്തർക്ക് പ്രവേശിക്കണമെങ്കിൽ ഒരു ചെറിയ കുളം കടക്കേണ്ടതുണ്ട്. ഇത് നിർമ്മിക്കപ്പെട്ടിരിക്കുന്നത് അപ്പസ്തോലിക കാലഘട്ടത്തിലുള്ള കല്ലുകൾ കൊണ്ടാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പരിശുദ്ധ അമ്മയുടെ രൂപം സ്ഥാപിച്ചിരിക്കുന്ന ഒരു അൾത്താരയാണ് തീർത്ഥാടകർക്ക് ആദ്യം അവിടെ ദർശിക്കുവാൻ സാധിക്കുന്നത്. അൾത്താരയുള്ള മുറിയോട് ചേർന്ന് മറ്റൊരു ചെറിയ മുറിയുമുണ്ട്. അവിടെയാണ് പരിശുദ്ധ അമ്മ വിശ്രമിച്ചതും ഉറങ്ങിയിരുന്നതെന്നും വിശ്വസിക്കപ്പെടുന്നു. അതേ മുറിയുടെ ഓരത്തു നിന്നും ഉത്ഭവിക്കുന്ന ഒരു ചെറിയ നീരുറവയുണ്ട്. ഒരു കനാലു പോലെ പുറത്തേയ്ക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന ഈ അരുവിയിലെ ജലം വിശ്വാസികൾ കുടിക്കുവാനും ഭവനങ്ങളിലേക്ക് കൊണ്ടുപോകുവാനും പ്രത്യേകം താല്‍പര്യം കാണിക്കുന്നു. രോഗങ്ങളെയും മറ്റ് അസ്വസ്ഥതകളെയും സുഖപ്പെടുത്തുവാനുള്ള ശക്തി ഇവിടുത്തെ ജലത്തിനുണ്ടെന്നാണ് തീർത്ഥാടകർ വിശ്വസിക്കുന്നത്.

‘വിഷിങ് വാൾ’ എന്ന അപേക്ഷാ ഭിത്തി 

ഈ ഭവനത്തിനു സമീപം ഒരു ഭിത്തിയുണ്ട്. ‘വിഷിങ് വാൾ’ എന്ന് അറിയപ്പെടുന്ന ഈ ചുമരിൽ വിശ്വാസികളും തീർത്ഥാടകരും തങ്ങളുടെ ആഗ്രഹങ്ങളും പ്രാർത്ഥനകളും കടലാസിലോ ഫാബ്രിക്കിലോ എഴുതി ഒട്ടിച്ചുവയ്ക്കാറുണ്ട്. പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്താൽ തങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകുമെന്ന വിശ്വാസമാണ് വിശ്വാസികൾക്കുള്ളത്. കുഞ്ഞുങ്ങളില്ലാത്തവരും അസുഖബാധിതരുമാണ് ഈ ‘വിഷിങ് വാളി’ൽ കൂടുതലായും അപേക്ഷകൾ എഴുതി ചേർത്തുവയ്ക്കുന്നത്.

കത്തോലിക്കാ സഭ വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ലെങ്കിൽ പോലും നിരവധി മാർപാപ്പാമാർ ഇവിടം സന്ദർശിച്ചിട്ടുണ്ട്. 1896-ൽ ലെയോ XIII-മൻ പാപ്പയാണ് ആദ്യമായി ഇവിടം സന്ദർശിച്ചത്. പിന്നീട് ജോൺ XXIII-മൻ പാപ്പാ ഇവിടം സന്ദർശിക്കുകയും ഒരു വിശുദ്ധ സ്ഥലമായി വിശേഷിപ്പിക്കുകയും ചെയ്തു. അതിനുശേഷം പോൾ ആറാമൻ പാപ്പാ, ജോൺപോൾ രണ്ടാമൻ പാപ്പാ, ബെനഡിക്ട് XVI-ാമൻ പാപ്പാ എന്നിവരൊക്കെ ഇവിടം സന്ദർശിച്ചിരുന്നു.

ഈ ദിനത്തിൽ പരിശുദ്ധ പിതാവിനോടൊപ്പം ചേർന്ന് ജപമാല ചൊല്ലിക്കൊണ്ട് ലോകസമാധാനത്തിനായി നമുക്കും പ്രത്യേകം പ്രാർത്ഥിക്കാം.

സുനീഷാ നടവയല്‍ 

മരിയൻ മാരത്തോൺ പ്രാർത്ഥന 19: നിയോഗം – യുദ്ധമുഖത്തുള്ളവര്‍ക്കായി

1. തിരി കൊളുത്തുക

(പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപത്തിന്റെ മുമ്പിലോ ഛായചിത്രത്തിന്റെ മുമ്പിലോ തിരി കത്തിച്ചു കൊണ്ട് ആരംഭിക്കുക)

2. തിരുവചന ഭാഗം വായന: ലൂക്കാ 18: 1-8 (വി. ലൂക്കാ സുവിശേഷം പതിനെട്ടാം അദ്ധ്യായം ഒന്നു മുതൽ എട്ടു വരെയുള്ള തിരുവചന ഭാഗം വായിക്കുക).

ഭഗ്‌നാശരാകാതെ എപ്പോഴും പ്രാര്‍ഥിക്കണം എന്നു കാണിക്കാന്‍ യേശു അവരോട്‌ ഒരു ഉപമ പറഞ്ഞു: ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ഒരു ന്യായാധിപന്‍ ഒരു പട്ടണത്തില്‍ ഉണ്ടായിരുന്നു. ആ പട്ടണത്തില്‍ ഒരു വിധവയും ഉണ്ടായിരുന്നു. അവള്‍ വന്ന്‌ അവനോട്‌, എതിരാളിക്കെതിരേ എനിക്കു നീതി നടത്തിത്തരണമേ എന്ന് അപേക്ഷിക്കുമായിരുന്നു. കുറേ നാളത്തേക്ക്‌ അവന്‍ അതു ഗൗനിച്ചില്ല. പിന്നീട്‌, അവന്‍ ഇങ്ങനെ ചിന്തിച്ചു: ഞാന്‍ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യുന്നില്ല. എങ്കിലും ഈ വിധവ എന്നെ ശല്യപ്പെടുത്തുന്നതുകൊണ്ടു ഞാന്‍ അവള്‍ക്കു നീതി നടത്തിക്കൊടുക്കും. അല്ലെങ്കില്‍, അവള്‍ കൂടെക്കൂടെ വന്ന്‌ എന്നെ അസഹ്യപ്പെടുത്തും.

കര്‍ത്താവ്‌ പറഞ്ഞു: നീതിരഹിതനായ ആ ന്യായാധിപന്‍ പറഞ്ഞത് എന്തെന്ന്‌ ശ്രദ്ധിക്കുവിന്‍. അങ്ങനെയെങ്കില്‍, രാവും പകലും തന്നെ വിളിച്ചു കരയുന്നതന്റെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ? അവിടുന്ന്‌ അതിനു കാലവിളംബം വരുത്തുമോ? അവര്‍ക്കു വേഗം നീതി നടത്തിക്കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?

3. വിചിന്തനം പങ്കുവയ്ക്കുക

(വചനവായനയ്ക്കു ശേഷം അല്പം നിശബ്ദ വിചിന്തനത്തിനുള്ള സമയം അനുവദിക്കുക. കാർമ്മികൻ താഴെ പറയുന്നതോ തത്തുല്യമായ മറ്റെതെങ്കിലും വ്യഖ്യാനം നൽകുക.)

പ്രിയ സഹോദരീ സഹോദരന്മാരേ, പകർച്ചവ്യാധിയുടെ സമയം നമ്മുടെ ജീവിതത്തെ സാരമായി ബാധിച്ചു. പരീക്ഷണങ്ങളുടെ ഈ സമയം വിശ്വാസത്തിനു സാക്ഷ്യം വഹിക്കുവാനും പ്രത്യാശ പരിപോഷിപ്പിക്കുവാനും ആത്മീയവും ശാരീരികവുമായ കാരുണ്യപ്രവർത്തങ്ങളിൽ ഏർപ്പെടാനുമുള്ള നല്ല അവസരമാണ്.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്നാലും മരണസമയത്തും ശവസംസ്കാര ശുശ്രൂഷയിൽ പോലും അവരോടൊപ്പം സന്നിഹിതരായാൽ കഴിയാത്തതിന്റെ തീവ്രദുഃഖം നമ്മളിൽ ചിലരിൽ തങ്ങിനിൽക്കുന്നു. കുടുബപരവും സാമൂഹികവുമായ ബന്ധങ്ങൾ കഠിനമായ പരീക്ഷണങ്ങൾക്കു വിധേയമായി. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും കുടുബങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നു. ഈ അനുഭവങ്ങളിൽ, ആദിമ ക്രൈസ്തവസമൂഹം എന്തു ചെയ്തു എന്ന്  അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽ മനോഹരമായി വിവരിച്ചിരിക്കുന്നു. “സഭ അവനുവേണ്ടി ദൈവത്തോടു തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു” (അപ്പ. പ്രവ. 12:5). നമ്മുടെ യാചനകൾ കേൾക്കാനായി ദൈവസന്നിധിയിലേക്കു നമ്മുടെ പ്രാർത്ഥനകൾ ഉയർത്താം.

4. പരിശുദ്ധ മാതാവിന്റെ സ്തുതിക്കായുള്ള ഒരു ഗാനം ആലപിക്കുക

5. ജപമാല പ്രാർത്ഥന ചൊല്ലുക

നമ്മൾ ഇപ്പോൾ കത്തിച്ച തിരി മഹാവ്യാധിയുടെ അവസാനത്തിനായി പ്രാർത്ഥിക്കാൻ നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഓർമ്മപ്പെടുത്തുന്നു. ഈ പ്രാർത്ഥനാലയത്തിൽ ജാഗ്രതയോടെ വ്യാപരിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു. ശരീരികമായി സന്നിഹിതമാകാൻ കഴിയില്ലങ്കിലും ആത്മീയമായി സ്വഭവനങ്ങളിലും ജോലിസ്ഥലങ്ങളിലും ഇടവക സമൂഹങ്ങളിലും ഇരുന്നുകൊണ്ട് ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തോടു ഈ പരീക്ഷണകാലങ്ങൾ അതിജീവിക്കാനായി നമുക്കു മദ്ധ്യസ്ഥം തേടാം.

നമുക്കു പ്രാർത്ഥിക്കാം

ഓ പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾ നിന്റെ സംരക്ഷണം തേടി നിന്റെ പക്കൽ വരുന്നു. ഓ ഭാഗ്യവതിയും മഹത്വപൂർണ്ണയുമായ കന്യകയേ, ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളുടെ അപേക്ഷകളെ നീ തള്ളിക്കളയരുതേ. എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളെ വിടുവിപ്പിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ

പ്രിയ സഹോദരീസഹോദരന്മാരെ, പരിശുദ്ധ പിതാവിനോടുള്ള  ഐക്യത്തിൽ വലിയ പരീക്ഷണങ്ങളുടെ ഈ നാളുകളിൽ ആദിമ ക്രൈസ്തവസമൂഹങ്ങളെപ്പോലെ പരിശുദ്ധ കന്യകാമറിയത്തിന്റെ മദ്ധ്യസ്ഥതയിലൂടെ നമ്മളെ അലട്ടുന്ന കോവിഡ് എന്ന മഹാവ്യാധി അവസാനിക്കുന്നതിനായി നമ്മുടെ പ്രാർത്ഥനകള ദൈവസന്നിധിയിലേക്ക് ഉയർത്താം.

ഇന്നേ ദിനം പ്രത്യേകമായി, അൾജീരിയയിലെ ഔർ ലേഡി ഓഫ് ആഫ്രിക്കയിലേക്ക് പ്രതീക്ഷ നഷ്ടപ്പെട്ട എല്ലാവരെയും സമർപ്പിച്ചു നമുക്കു പ്രാർത്ഥിക്കാം. പരിശുദ്ധ കന്യകാമറിയത്തിന്റെ ചിത്രത്തിനു മുമ്പിൽ എരിയുന്ന ഈ തിരികൾ നമ്മുടെ അന്ധകാരത്തിന്റെ നിമിഷങ്ങളെ പ്രകാശിപ്പിക്കുകയും വെളിച്ചത്തിന്റെ പുതിയ അരുണോദയത്തിലേക്കു നമ്മുടെ ജീവിതങ്ങളെ പരിവർത്തനം ചെയ്യുകയും ചെയ്യട്ടെ.

(ഇപ്പോൾ നമുക്കു ജപമാല പ്രാർത്ഥന ജപിക്കാം. ജപമാലയുടെ അവസാനം ലുത്തിനിയാ, മരിയൻ ഗീതങ്ങൾ എന്നിവ  പാടാവുന്നതാണ്.)

6. പ്രാർത്ഥന

ഓ പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾ നിന്റെ സംരക്ഷണം തേടി വരുന്നു. ലോകം മുഴുവൻ കഷ്ടപ്പാടുകൾക്കും ഉത്കണ്ഠകൾക്കും ഇരയായിരിക്കുന്ന ഈ ദാരുണസാഹചര്യത്തിൽ ദൈവമാതാവും ഞങ്ങളുടെ അമ്മയുമായ നിന്റെ പക്കലേക്കു ഞങ്ങൾ ഓടിവരുകയും നിന്റെ സംരക്ഷണത്തിൽ അഭയം തേടുകയും ചെയ്യുന്നു.

കന്യകാമറിയമേ, കോറോണ വൈറസ് തീർക്കുന്ന പകർച്ചവ്യാധിക്കിടയിൽ നിന്റെ കരുണയുള്ള കണ്ണുകൾ ഞങ്ങളുടെ നേരേ തിരിക്കണമേ. അസ്വസ്ഥരായവരെയും പ്രിയപ്പെട്ടവരുടെ വേർപാടു മൂലം വിലപിക്കുന്നവരെയും ആശ്വസിപ്പിക്കണമേ. പ്രിയപ്പെട്ടവരുടെ രോഗം മൂലം ആകുലചിത്തരായിരിക്കുന്നവരോടും രോഗം പടരാതിരിക്കാൽ പ്രിയപ്പെട്ടവരിൽ നിന്ന് അകന്നു  നിൽക്കുന്നവരോടും നീ ചേർന്നുനിൽക്കണമേ. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളാലും സമ്പദ്വ്യവസ്ഥയും തൊഴിലില്ലായ്മയും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളാൽ വിഷമിക്കുന്നവരിൽ നീ പ്രത്യശ നിറയ്ക്കണമേ.

ദൈവമാതാവും ഞങ്ങളുടെ അമ്മയുമായ മറിയമേ, ഈ മഹാവ്യാധി അവസാനിക്കുവാനും പ്രത്യാശയും സമാധാനവും പുതുതായി ഉദയം ചെയ്യുവാനും കരുണയുള്ള പിതാവായ ദൈവത്തോടു ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ. രോഗികളുടെയും അവരോടു ബന്ധപ്പെട്ട കുടുംബങ്ങളുടെയും ആശ്വാസത്തിനും അവരുടെ ഹൃദയങ്ങളിൽ ആത്മവിശ്വാസത്തിന്റെയും പ്രത്യാശയുടെയും കിരണങ്ങൾ വിരിയുവാനും കാനായിൽ നിന്റെ ദിവ്യസുതനോടു അപേക്ഷിച്ചതുപോലെ ഞങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കണമേ. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി അപകടസാധ്യതകളൾ നിറഞ്ഞ അത്യാഹിതവിഭാഗങ്ങളിൽ മുൻനിരയിൽ ശുശ്രൂഷ ചെയ്യുന്ന ഡോക്ടർമാരെയും നേഴ്സുമാരെയും ആരോഗ്യപ്രവർത്തകരെയും സന്നദ്ധപ്രവർത്തകരെയും  സംരക്ഷിക്കണമേ. അവരുടെ വീരോചിതമായ പരിശ്രമങ്ങളെ സഹായിക്കുകയും അവർക്ക് ആരോഗ്യവും മഹാമനസ്കതയും ശക്തിയും നൽകുകയും ചെയ്യണമേ.

ദുഃഖിതരുടെ ആശ്വാസമായ മറിയമേ, ദുരിതത്തിലകപ്പെട്ടിരിക്കുന്ന നിന്റെ എല്ലാ മക്കളെയും ആശ്വസിപ്പിക്കുകയും ദൈവം തന്റെ സർവ്വശക്തമായ കരം നീട്ടി ഭയാനകമായ ഈ പകർച്ചവ്യാധിയിൽ നിന്നു മോചനം നൽകുന്നതിനായി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണമേ. അതുവഴി സാധാരണ ജീവിതത്തിലേക്കു ഞങ്ങൾ മടങ്ങിവരട്ടെ. രക്ഷയുടെയും പ്രത്യാശയുടെയും അടയാളമായി ഞങ്ങളുടെ ജീവിതയാത്രയിൽ വിളങ്ങിശോഭിക്കുന്ന മാധുര്യവും സ്നേഹവും കരുണയും നിറഞ്ഞ പരിശുദ്ധ അമ്മേ, ഞങ്ങളെത്തന്നെ നിനക്കു ഞങ്ങൾ  ഭരമേല്പിക്കുന്നു. ആമ്മേൻ

7. സമാപന പ്രാർത്ഥന

പ്രിയ സഹോദരീസഹോദരന്മാരെ, ഇന്നേ ദിനം പരിശുദ്ധ കന്യകാമറിയത്തിന്റെ കരങ്ങളിലൂടെ പ്രത്യേകമായി യുദ്ധമുഖത്തുള്ളവരെ നാം ദൈവത്തിനു സമർപ്പിച്ചുവല്ലോ. നമ്മുടെ യാചനകൾ അവിടുന്നു ശ്രവിക്കുകയും അവ സാധിച്ചുതരുകയും ചെയ്യട്ടെ.

8. എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥന

എത്രയും ദയയുള്ള മാതാവേ/ നിന്റെ സങ്കേതത്തില്‍ ഓടിവന്ന്‌‌/ നിന്റെ സഹായം തേടി/ നിന്റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരില്‍/ ഒരുവനെയെങ്കിലും/ നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല/ എന്ന്‌ നീ ഓര്‍ക്കണമെ. കന്യകളുടെ രാജ്ഞിയായ കന്യകേ/ ദയയുള്ള മാതാവേ/ ഈ വിശ്വാസത്തില്‍ ധൈര്യപ്പെട്ടു/ നിന്റെ തൃപ്പാദത്തിങ്കല്‍/ ഞാന്‍ അണയുന്നു‍. വിലപിച്ചു കണ്ണുനീര്‍ ചിന്തി/ പാപിയായ ഞാന്‍/ നിന്‍റെ ദയാധിക്യത്തെ കാത്തുകൊണ്ട്‌/ നിന്റെ സന്നിധിയില്‍/ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍ മാതാവേ/ എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ/ ദയാപൂര്‍വ്വം കേട്ടരുളേണമെ, ആമ്മേന്‍.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.