നോമ്പ് തീക്ഷ്ണതയുടെ കാലഘട്ടമാണ്. ദൈവം മനുഷ്യനെ തീക്ഷ്ണമായി സ്നേഹിച്ചതിൻ്റെയും മനുഷ്യൻ തീക്ഷ്ണമായി ദൈവത്തെ സ്നേഹിക്കാൻ പരിശ്രമിക്കുന്നതിൻ്റെയും സമാഗമകാലം. പഴയ നിയമത്തിൽ സംഖ്യയുടെ പുസ്തകം ഇരുപത്തി അഞ്ചാം അധ്യായത്തിൽ, ദൈവതിരുമുമ്പിൽ തീക്ഷ്ണതയോടെ പ്രവർത്തിച്ച അഹറോൻ്റ കൊച്ചുമകൻ ഫിനെഹാസിനുമായി ദൈവം സമാധാനത്തിൻ്റെ ഉടമ്പടി സ്ഥാപിക്കുന്നു. ആ ഉടമ്പടി അവനും അവനുശേഷം അവൻ്റെ സന്തതികള്‍ക്കും നിത്യപൗരോഹിത്യത്തിൻ്റെ ഉടമ്പടിയായിത്തീരുന്നു. അതിനുള്ള കാരണം, അവന്‍ തൻ്റെ ദൈവത്തിനുവേണ്ടി തീക്ഷ്‌ണത കാണിക്കുകയും ഇസ്രായേല്‍ ജനത്തിനുവേണ്ടി പ്രായശ്‌ചിത്തം അനുഷ്‌ഠിക്കുകയും ചെയ്‌തു എന്നതാണ്.
നോമ്പിലെ ഏഴാം നാൾ തീക്ഷ്ണതയുടെ മാലാഖ നമ്മുടെ കാതുകളിൽ മന്ത്രിക്കുക ബാറൂക്ക് പ്രവാചകൻ്റെ ഈ വാക്കുകളാണ്: “ദൈവത്തില്‍ നിന്ന് അകലാന്‍ കാണിച്ചതിൻ്റെ പത്തിരട്ടി തീക്‌ഷ്‌ണതയോടെ തിരിച്ചുവന്ന് അവിടുത്തെ തേടുവിന്‍” (ബാറൂക്ക് 4:28).
നമുക്കു പ്രാർത്ഥിക്കാം. ഈശോയേ, തീക്ഷ്ണതയുള്ള ഹൃദയം നൽകി എന്നെ അനുഗ്രഹിക്കണമേ.