ധാരാളം ക്രൈസ്തവര്‍ കുരിശുരൂപത്തെ നോക്കി പ്രാര്‍ത്ഥിക്കുന്ന ശീലമുണ്ടെന്നും അതിനു കാരണം, ദൈവസ്‌നേഹവും സഭയുടെ സകല പ്രബോധനവും ക്രിസ്തീയവിജ്ഞാനവും ശാസ്ത്രവും കുരിശില്‍ നിന്നു പരിശുദ്ധാത്മാവ് വെളിപ്പെടുത്തി തരുമെന്നും ഫ്രാന്‍സിസ് പാപ്പാ. ഫരീസേയനായ നിക്കൊദേമോസുമായുള്ള സംഭാഷണത്തില്‍ രക്ഷ നേടുന്നതിന് എപ്രകാരം ഒരാള്‍ പരിശുദ്ധാത്മാവില്‍ നവീകൃതനായി ജീവിക്കണമെന്ന് ക്രിസ്തു ഉദ്‌ബോധിപ്പിക്കുന്ന വിശുദ്ധ സുവിശേഷഭാഗം വ്യാഖ്യാനിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ പങ്കുവച്ചത് (യോഹ. 3:16-21).
ദൈവസ്‌നേഹം മാനസികവിഭ്രാന്തിയായി ആര്‍ക്കും തോന്നാം. കാരണം, ദൈവം ലോകത്തിലേയ്ക്ക് സ്‌നേഹത്തോടെ അയച്ച തന്റെ ദിവ്യസുതന്‍ മനുഷ്യരുടെ രക്ഷയ്ക്കായി കുരിശില്‍ മരിച്ചു. അതിനാല്‍, കുരിശുരൂപം നമ്മോടുള്ള ദൈവസ്‌നേഹത്തിന്റെ സ്രോതസ്സാണെന്ന് പാപ്പാ വ്യാഖ്യാനിച്ചു. അതുകൊണ്ടാണ് ക്രൈസ്തവര്‍ കുരിശിന്റെ മുന്നില്‍ സമയം ചെലവഴിക്കുന്നതും കുരിശിനെ നോക്കി ധ്യാനിക്കുന്നതുമെന്നും പാപ്പാ വ്യക്തമാക്കി.
കുരിശില്‍ തെളിയുന്ന ദൈവസ്‌നേഹവും സകല ശാസ്ത്രവും അറിവും വിജ്ഞാനവും മനസ്സിലാക്കാന്‍ സഹായിക്കുന്നത് പരിശുദ്ധാത്മാവാണ്. പരിശുദ്ധാത്മാവാണ് ദൈവസ്‌നേഹത്തിന്റെ പ്രകാശം മനുഷ്യര്‍ക്ക് വെളിപ്പെടുത്തി തരുന്നതെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. എന്നാല്‍, മനുഷ്യര്‍ പ്രകാശത്തെ ഇഷ്ടപ്പെടാതെ ഇരുട്ടിലേയ്ക്കാണ് കൂടുതല്‍ തിരിഞ്ഞതെന്നും അതിനു കാരണം, മനുഷ്യജീവിതത്തിലെ തിന്മയാണെന്നും വചനം ഉദ്ധരിച്ചുകൊണ്ട് പാപ്പാ വിശദീകരിച്ചു. ഇരുട്ടില്‍ പറക്കുന്ന വവ്വാലുകളെപ്പോലെയാണ് മനുഷ്യര്‍ ജീവിക്കുന്നത്.
തിന്മയില്‍ വസിക്കുന്നതിനാല്‍ മനുഷ്യര്‍ ഇരുട്ടിനെ ഇഷ്ടപ്പെടുകയും അതില്‍ സഞ്ചരിക്കുകയും ചെയ്യുന്നു. അവര്‍ ഇരുട്ടില്‍ തപ്പിത്തടയുവാന്‍ ഇടവരുമെന്ന് പാപ്പാ താക്കീത് നല്കി. അതിനാല്‍ നമ്മോടു തന്നെ ചോദിക്കണം, ഇരുട്ടിന്റെ സന്തതികളാണോ നാം, അതോ പ്രകാശത്തിന്റെയോ? യേശുവിനെ ലോകത്തിലേയ്ക്കയച്ച ദൈവസ്‌നേഹവും ദൈവാരൂപിയുടെ പ്രകാശവും നമ്മില്‍ ആവസിക്കട്ടെയെന്നും അങ്ങനെ നാമെല്ലാവരും സകലതും ദൈവികവെളിച്ചത്തില്‍ കാണുവാനും തിന്മയുടെ ഇരുട്ടിനെ ഉപേക്ഷിക്കുവാനും ഇടവരട്ടെയെന്ന് ഉദ്‌ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.