ലത്തീൻ മെയ് 13 യോഹ. 10: 1-10 പേരുചൊല്ലി വിളിക്കുന്ന ദൈവം

“അവൻ ആടുകളെ പേരുചൊല്ലി വിളിക്കുന്നു” (വാക്യം 3).

നല്ലിടയൻ്റെ ഒരു സ്വഭാവസവിശേഷത എന്നത്, അവൻ തൻ്റെ ആടുകളെ പേരുചൊല്ലി വിളിക്കുന്നു എന്നതാണ്. ഏതൊരു വ്യക്തിക്കും ഒരു ഭാഷയിലെ ഏറ്റവും മധുരിക്കുന്നതും പ്രാധന്യമുള്ളതുമായ സ്വരം സ്വന്തം പേര് ആയിരിക്കും. കാരണം, പേര് ഒരു വ്യക്തിയുടെ വ്യക്തിത്വത്തെയും അതുല്യതയെയും പ്രതിനിധാനം ചെയ്യുന്ന സ്വരമാണ്. അതുകൊണ്ടായിരിക്കാം മനുഷ്യരെ പേരുചൊല്ലി വിളിക്കുന്ന ദൈവത്തെ വിശുദ്ധഗ്രന്ഥം അവതരിപ്പിക്കുന്നത്.

യാക്കോബിനെ (ഉൽ. 35:10); മോശയെ (പുറ. 33:12); മനുഷ്യരെ (ഏശ. 43:1; 45:3; 49:1) പേരുചൊല്ലി വിളിക്കുന്ന ദൈവം. ദൈവം മനുഷ്യനുമായി സ്ഥാപിക്കാൻ ഇഷ്ടപ്പെടുന്ന ബന്ധം വ്യക്തിപരബന്ധമാണ്, ബഹുജനബന്ധമല്ല എന്നതാണ് “ദൈവം പേരുചൊല്ലി വിളിക്കുന്നു” എന്നതിൻ്റെ സാംഗത്യം. പേരുചൊല്ലി വിളിക്കുന്നതിലൂടെ ഓരോ വ്യക്തിയും ദൈവത്തിൻ്റെ ദൃഷ്ടിയിൽ അതുല്യനും അമൂല്യനുമാണ് എന്ന് വെളിപ്പെടുത്തപ്പെടുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ