ഭാരതസഭയിലെ ആദ്യത്തെ വനിതാ രക്തസാക്ഷി സിസ്റ്റർ റാണി മരിയ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിത്തിലേക്ക് ഉയരുന്നത് സാക്ഷിയാവാൻ കാത്തിരിക്കുകയാണ് ഇൻഡോർ. ഭാരതത്തിലെ എല്ലാ വിശ്വാസികളുടെയും പ്രാർത്ഥനകൾ ഇന്ന് ഇൻഡോറിലേക്ക് ഉയരുകയാണ്.
ഇൻഡോർ സെന്റ് പോൾ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലൊരുക്കുന്ന വേദിയിൽ രാവിലെ പത്തിനു സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിക്കും. വത്തിക്കാനിലെ നാമകരണ നടപടികൾക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കർദിനാൾ ഡോ. ആഞ്ജലോ അമാത്തോയുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പിക്കും. ദിവ്യബലിയിൽ ഗ്ലോറിയയ്ക്കു മുമ്പായി ആണ് പ്രഖ്യാപനം നടത്തുന്നത്.
കർദിനാൾ ഡോ. ആഞ്ജലോ അമാത്തോ ലത്തീനിൽ സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയാക്കി ഉയർത്തിക്കൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ കല്പന വായിക്കും. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കല്പന ഇംഗ്ലീഷിൽ വായിക്കുകയും റാഞ്ചി ആർച്ച്ബിഷപ് ഡോ. ടെലസ്ഫോർ ടോപ്പോ ഹിന്ദിയിൽ പരിഭാഷപ്പെടുത്തുകയും ചെയ്യും. തുടർന്നു വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ ശില്പം, തിരുശേഷിപ്പ്, ഛായാചിത്രം എന്നിവയേന്തി അൾത്താരയിലേക്കു പ്രദക്ഷിണം.
സിബിസിഐ പ്രസിഡന്റ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ബോംബെ ആർച്ച്ബിഷപ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ജാംബത്തി സ്ത ദിക്കാത്രോ, ഇൻഡോർ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കൽ, സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ. തിയോഡർ മസ്കരനാസ് എന്നിവരുൾപ്പെടെ രാജ്യത്തും പുറത്തും നിന്നുമായി അന്പതോളം മെത്രാന്മാർ ശുശ്രൂഷകളിൽ സഹകാർമികരാകും.
പ്രദക്ഷിണം, വിശുദ്ധ ഗ്രന്ഥ വായനകൾ, കാഴ്ചസമർപ്പണം, പ്രാർഥനകൾ എന്നിവയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെയും പ്രതിനിധികൾ പങ്കെടുക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ലോക്സഭാ സ്പീക്കറും ഇൻഡോർ എംപിയുമായ സുമിത്ര മഹാജൻ തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ, മതരംഗങ്ങളിലെ പ്രമുഖർ പ്രസംഗിക്കും.