സീറോ മലബാര്‍ സെപ്തംബര്‍ 9; മര്‍ക്കോ 2:13-17 – പ്രതീക്ഷ

പ്രതീക്ഷയുടെ സന്ദേശം ലോകത്തിലേയ്ക്ക് ഏറ്റവും അധികം കടത്തിവിടുന്നത് ക്രിസ്തുവാണ്. കാരണം മറ്റെല്ലാ വ്യക്തികളും നല്ലവരേയും യോഗ്യരേയും ശ്രേഷ്ഠരേയും ആരോഗ്യമുള്ളവരേയും സമ്പന്നരേയും കൂടെക്കൂട്ടി അവര്‍ക്കുവേണ്ടി ജീവിക്കാന്‍ ശ്രമിക്കുമ്പോള്‍, യേശു, താന്‍ വന്നിരിക്കുന്നത് രോഗികള്‍ക്കും പാപികള്‍ക്കും വേണ്ടിയാണെന്ന് പറയുന്നു. ഒരു രീതിയില്‍ നോക്കുമ്പോള്‍ എല്ലാവരും തന്നെ ഏതെങ്കിലും തരത്തില്‍ രോഗികളോ പാപികളോ ആണ്. അങ്ങനെയുള്ളവരെ തേടിയാണ് താന്‍ വന്നിരിക്കുന്നത് എന്ന് യേശു പറയുമ്പോള്‍, മനുഷ്യര്‍ക്ക് ജീവിക്കാനുള്ള ആഗ്രഹവും ഭാവിയെക്കുറിച്ചുള്ള പ്രത്യാശയും വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. തങ്ങള്‍ക്കു വേണ്ടി മറ്റാരും ജീവനും ജീവിതവും മാറ്റിവയ്ക്കാനില്ലാത്തവരെ സംബന്ധിച്ച് ഏക ആശ്രയം യേശുവാണ്. നമ്മളും ആത്മീയവും ഭൗതികവുമായ രോഗങ്ങളാല്‍ വലയുമ്പോഴും പാപികളാണ് എന്ന ചിന്തയാല്‍ ഭാരപ്പെടുമ്പോഴും ഭയപ്പെടരുത്. കാരണം നമുക്കുവേണ്ടിയാണ് യേശു വന്നിരിക്കുന്നത്. എല്ലാവരാലും അവഗണിക്കപ്പെടുന്നു എന്ന് തോന്നുമ്പോഴും ഒറ്റപ്പെടുമ്പോഴും ഓര്‍മ്മിക്കുക – എനിക്ക് പ്രത്യാശയും പ്രതീക്ഷയും ബലവും കോട്ടയുമായി ക്രിസ്തുവുണ്ട് എന്ന സത്യം.
ജി. കടൂപ്പാറയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.