സുഡാനിൽ സൈനിക അട്ടിമറിയെ തുടർന്നുള്ള സംഭവങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് വത്തിക്കാൻ

സുഡാനിൽ സൈനിക അട്ടിമറിയെ തുടർന്നുള്ള സംഭവവികാസങ്ങളിൽ പരിശുദ്ധ സിംഹാസനം അതീവ ആശങ്ക പ്രകടിപ്പിക്കുന്നു. സ്വിറ്റ്സർലണ്ടിലെ ജനീവ പട്ടണത്തിൽ, ഐക്യരാഷ്ട്ര സഭയുടെ കാര്യാലയത്തിൽ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നീരീക്ഷക ദൗത്യസംഘത്തിൽ ഉദ്യോഗസ്ഥനായ മോൺസിഞ്ഞോർ ജോൺ പുത്സെർ, സുഡാനിൽ നിലവിലുള്ള സാഹചര്യങ്ങളുടെ മനുഷ്യാവകാശ പ്രത്യാഘാതത്തെ അധികരിച്ചു നടന്ന ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയുടെ മുപ്പത്തിരണ്ടാം പ്രത്യേക യോഗത്തെ സംബോധന ചെയ്യുകയായിരുന്നു.

അക്രമം ഒരിക്കലും നിയമാനുസൃതമായ തിരഞ്ഞെടുപ്പല്ലെന്ന ബോധ്യം ആവർത്തിച്ചു പ്രകടിപ്പിക്കുന്ന പരിശുദ്ധ സിംഹാസനം, എല്ലാ വ്യക്തികളുടെയും മൗലികാവകാശങ്ങളോടും മാനവന്താസ്സിനോടുമുള്ള ആദരവ് അംഗീകരിക്കാനും ഉയർത്തിപ്പിടിക്കാനും നിയന്ത്രണം അടിച്ചേല്പിക്കുന്നതിനുള്ള മാർഗ്ഗമായി അക്രമത്തെ അവലംബിക്കാതിരിക്കാനും ആഹ്വാനം ചെയ്യുന്നു. തീർച്ചയായും ഓരോ വ്യക്തിയുടെയും അലംഘനീയ ഔന്നത്യം, സാഹോദര്യ സംഭാഷണാരൂപിയിൽ പരസ്പരം ആദരിക്കുന്നതിലൂടെ മാത്രമേ യഥാർത്ഥ സമാധാനം സംജാതമാകുകയുള്ളുവെന്നും സമഗ്ര മാനവപുരോഗതിയും പൊതുനന്മയുടെ പരിപോഷണവും ലക്ഷ്യം വയ്ക്കുന്നതാണ് ഈ ശാന്തിയെന്നും മോൺസിഞ്ഞോർ ജോൺ പുത്സെർ പറയുന്നു. ജീവിക്കാനുള്ള അവകാശം, മതസ്വാതന്ത്ര്യത്തിനുള്ള അവകാശം, സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം, സ്വതന്ത്രമായും സുരക്ഷിതമായും അഭിപ്രായാവകാശം എന്നിവ അടിച്ചമർത്തുന്നത് നീതിയുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് കടകവിരുദ്ധമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഇക്കഴിഞ്ഞ ഒക്ടോബർ 25 -നാണ് ജനറൽ അബ്ദെൽ ഫത്താ അൽ ബുർഹാന്റെ നേതൃത്വത്തിൽ സുഡാൻറെ ന്റെ സൈന്യം അട്ടിമറി നടത്തി ഇടക്കാല ഭരണകൂടത്തിൽ നിന്ന് അധികാരം പിടിച്ചെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.