86 വർഷത്തിനിടെ ആദ്യമായി ഹാഗിയാ സോഫിയ കത്തീഡ്രലിൽ ഇസ്ളാം മത പ്രാർത്ഥനകൾ ഉയരുമ്പോൾ ക്രൈസ്തവ ലോകത്തിനു വേദനകൾ മാത്രം. ഹാഗിയാ സോഫിയ മ്യൂസിയം മോസ്‌ക് ആക്കി മാറ്റുന്നതിനുള്ള നടപടിയിൽ തുർക്കി പ്രസിഡന്റ് എർദോഗൻ ഒപ്പുവച്ചതിനെ തുടർന്നാണ് ഇത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എതിർപ്പിനെ അവഗണിച്ചായിരുന്നു ഈ തീരുമാനം. ഇതിൽ പ്രതിക്ഷേധിച്ച് ക്രൈസ്തവ ലോകം ഇന്ന് വിലാപദിനം ആചരിക്കുകയാണ്.
ഹാഗിയ സോഫിയയിലെ ക്രിസ്ത്യന്‍ ചിത്രങ്ങളും പ്രതീകങ്ങളും തുണികൊണ്ട് മറച്ചിരുന്നു. ആയിരം പേരാണ് ഉള്ളില്‍ പ്രാര്‍ത്ഥിക്കാന്‍ ഉണ്ടായിരുന്നത്. നിരവധി ആളുകള്‍ പുറത്തും ഉണ്ടായിരുന്നു. തുർക്കിയുടെ മത കാര്യാലയത്തിന്റെ തലവൻ അലി എർബാസ് വാളും കയ്യിൽ പിടിച്ചാണ് ഹാഗിയാ സോഫിയായിലെ നിസ്‌ക്കാരത്തിന് നേതൃത്വം കൊടുക്കാൻ എത്തിയത്. കൈയിലെ വാള്‍ ‘കീഴടക്കലിന്റെ’ പ്രതീകമാണ്. പണ്ട് ക്രൈസ്തവ ദേവാലയങ്ങൾ പിടിച്ചടക്കുമ്പോൾ ഒട്ടോമൻ തുർക്കികൾ ഇപ്രകാരം ചെയ്തിരുന്നു.
ഇന്നലെ തുർക്കി പ്രസിഡന്റ് ഹാഗിയാ സോഫിയ കത്തീഡ്രലിന്റെ മുന്നിൽ സ്ഥാപിച്ച ബോർഡിൽ പേര് ‘ഹാഗിയാ സോഫിയ ഗ്രാൻഡ് മോസ്‌ക്’ എന്നാക്കിയും മാറ്റിയിരുന്നു.
എർദോഗന്റെ ഈ തീരുമാനത്തെ തുടർന്നു ലോകം മുഴുവൻ പ്രതിക്ഷേധം അറിയിച്ചിരുന്നു. എന്നാൽ അതൊന്നും വകവയ്ക്കാതെ ജൂലൈ 24 നു ആദ്യ പ്രാർത്ഥന നടത്തുവാൻ അനുമതി നൽകുകയായിരുന്നു. ഹാഗിയാ സോഫിയ മോസ്‌ക് ആക്കി മാറ്റുന്നതിനുള്ള തീരുമാനം തെറ്റും അനിസ്ലാമികവുമാണെന്നു ഈജിപ്തിലെ ഗ്രാൻഡ് മുഫ്തി ഷെയ്ക്ക് ഷാവ്കി ഇബ്രാഹീം അല്ലം ചൂണ്ടിക്കാട്ടിയിരുന്നു. ഫ്രാൻസിസ് പാപ്പായും കത്തീഡ്രൽ മോസ്‌ക് ആക്കി മാറ്റുന്നതിനുള്ള തീരുമാനത്തിൽ ദുഃഖം രേഖപ്പെടുത്തിയിരുന്നു.
ഹാഗിയ സോഫിയ ചരിത്ര വഴികളിലൂടെ
ശില്‍പവിദ്യയിലെ ചരിത്രം തിരുത്തിയ നിര്‍മ്മിതിയായാണ് തുര്‍ക്കിയിലെ ഇസ്താംബൂളിലുള്ള ഹാഗിയ സോഫിയ അറിയപ്പെടുന്നത്. ‘ചര്‍ച്ച് ഓഫ് ദ ഹോളി വിസ്ഡം (ഹാഗിയ സോഫിയ)’ എന്ന പേരില്‍ AD 537 ല്‍ ജസ്റ്റീനിയന്‍ ചക്രവര്‍ത്തി പണിതുയര്‍ത്തിയ ക്രൈസ്തവ ലോകത്തെ തന്നെ പഴക്കമേറിയ വാസ്തുശില്പ വിസ്മയമാണ് വീണ്ടും മുസ്ലീം മോസ്‌ക് ആക്കി മാറ്റിയിരിക്കുന്നത്. താഴികക്കുടങ്ങളുടേയും ചിത്രപ്പണികളുടേയും അതിനോടു ചേര്‍ന്നു നില്‍ക്കുന്ന ചരിത്രത്തിന്റേയും പേരില്‍ വിശ്വപ്രസിദ്ധമായ, ലോക പൈതൃക പട്ടികയില്‍ പോലും ഇടം പിടിച്ച ഹാഗിയ സോഫിയയുടെ നിര്‍മിതിയേയും ചരിത്രത്തില്‍ അതിനുള്ള പ്രാധാന്യത്തേയും ക്രൈസ്തവ സമൂഹം ഈ നിര്‍മ്മിതിയുമായി എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നു എന്നതിനേയും കുറിച്ച് ഒന്ന് ഓര്‍ത്തെടുക്കാം…
പൗരസ്ത്യ റോമാസാമ്രാജ്യം അഥവാ ബൈസാന്റയിന്‍ സാമ്രാജ്യം
പുരാതന സാമാജ്രങ്ങളില്‍ ഏറ്റവും വിസ്തൃതമായിരുന്ന റോമാ സാമ്രാജ്യത്തില്‍ ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധിയും പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട പ്ലേഗും കാരണം എ.ഡി. നാലാം നൂറ്റാണ്ടില്‍ ഡയോക്ലീഷന്‍ എന്ന റോമന്‍ ചക്രവര്‍ത്തി റോമാസാമ്രാജ്യത്തെ രണ്ടായി വിഭജിച്ചു. അങ്ങനെ റോം കേന്ദ്രമായി പാശ്ചാത്യ റോമാ സാമ്രാജ്യവും കോണ്‍സ്റ്റാന്റിനോപ്പിള്‍ (ഇന്നത്തെ ഇസ്താംബൂള്‍) കേന്ദ്രമായി പൗരസ്ത്യ റോമാ സാമ്രാജ്യവും നിലവില്‍ വന്നു. കലയുടെയും വാസ്തുവിദ്യയുടേയും കേന്ദ്രമായിരുന്നു കോണ്‍സ്റ്റാന്റിനോപ്പിള്‍. മുന്‍പ് കോണ്‍സ്റ്റാന്റിനോപ്പിള്‍, ബൈസാന്റിയം എന്ന പേരിലാണറിയപ്പെട്ടിരുന്നത്. അതിനാല്‍ പൗരസ്ത്യ റോമാസാമ്രാജ്യത്തെ ബൈസാന്റയിന്‍ സാമ്രാജ്യം എന്നും വിളിക്കുന്നു. പൗരസ്ത്യ റോമാസാമ്രാജ്യത്തിലെ പ്രസിദ്ധനായ ചക്രവര്‍ത്തിയായിരുന്നു ജസ്റ്റീനിയന്‍. കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കിസിന്റെ ആസ്ഥാന കേന്ദ്രമായി പിന്നീട് മാറിയ, ഈ ദിവസങ്ങളില്‍ ലോകമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഹാഗിയ സോഫിയ പണി കഴിപ്പിച്ചത് അദ്ദേഹമാണ്.
ഹാഗിയ സോഫിയയുടെ നിര്‍മ്മാണം
കത്തീഡ്രല്‍ എന്ന നിലയില്‍ നൂറ്റാണ്ടുകളായി ലോകമെങ്ങും അറിയപ്പെട്ടിരുന്ന ഹാഗിയ സോഫിയ നിര്‍മിച്ചത് ആറാം നൂറ്റാണ്ടിലാണ് (അഉ 537). ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ നിര്‍മിതികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണിത്. എഡി 532 നും 537 നുമിടയ്ക്കാണ് ബൈസാന്റിയന്‍ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജസ്റ്റീനിയന്‍ ഒന്നാമന്‍ ചക്രവര്‍ത്തി ഈ ദേവാലയം നിര്‍മ്മിച്ചത്.
ഇതേ സ്ഥാനത്തു നിര്‍മ്മിയ്ക്കപ്പെടുന്ന മൂന്നാമത്തെ ആരാധനാലയമായിരുന്നു ഇത്. കോണ്‍സ്റ്റാന്റിനോപ്പിള്‍ ഭരണാധികാരിയായിരുന്ന കോണ്‍സ്റ്റാന്റിയസ് ഒന്നാമനാണ് ആദ്യ ദേവാലയം തുടക്കം കുറിച്ചു. എ.ഡി.360 ല്‍ കോണ്‍സ്റ്റാന്റിയസ് രണ്ടാമന്റെ കാലത്തു പണി പൂര്‍ത്തിയാകുകയും ചെയ്തു. പ്രാചീന ലത്തീന്‍ വാസ്തുകലാശൈലിയില്‍ നിര്‍മ്മിച്ച ആ കെട്ടിടം അക്കാലത്തെ മികച്ച ക്രിസ്തീയ ദേവാലയങ്ങളിലൊന്നായിരുന്നു. എ.ഡി. 404 ലുണ്ടായ കലാപത്തില്‍ ആദ്യ പള്ളി കത്തി നശിച്ചു. തിയോഡോഷ്യസ് രണ്ടാമന്റെ നേതൃത്വത്തില്‍ 405 ഒക്ടോബര്‍ 10 നാണ് രണ്ടാമത്തെ ദേവാലയം പൂര്‍ത്തിയായി. 532 ജനുവരിയോടെ അതും നശിപ്പിക്കപ്പെട്ടു.
532 ഫെബ്രുവരി 23 നാണ് ജസ്റ്റീനിയന്‍ ഒന്നാമന്‍ ചക്രവര്‍ത്തി മൂന്നാമതൊരു ദേവാലയം നിര്‍മ്മിയ്ക്കാന്‍ തീരുമാനിച്ചത്. ശാസ്ത്രജ്ഞനായിരുന്ന ഇസിഡോര്‍ മിലെറ്റസും, ഗണിതജ്ഞനായിരുന്ന അന്തിമിയസുമാണ് ശില്പികളായി തിരഞ്ഞെടുക്കപ്പെട്ടത്. ഗ്രീസില്‍ നിന്നും ഈജിപ്ത്തില്‍ നിന്നും സിറിയയില്‍ നിന്നും ഇറക്കുമതി ചെയ്ത വിവിധ വര്‍ണങ്ങളിലുള്ള മാര്‍ബിള്‍ പാളികളുപയോഗിച്ചായിരുന്നു നിര്‍മ്മാണം. 537 ഡിസംബര്‍ 27 ാടുകൂടി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.
ചര്‍ച്ച് ഓഫ് ദ ഹോളി വിസ്ഡം കത്തീഡ്രല്‍
ക്രൈസ്തവ ബൈസന്റൈന്‍ സാമ്രാജ്യം ക്രിസ്ത്യന്‍ പള്ളിയായി പണി കഴിപ്പിച്ചതാണ് ഹാഗിയ സോഫിയ എന്നു പറഞ്ഞല്ലോ. ‘ചര്‍ച്ച് ഓഫ് ദ ഹോളി വിസ്ഡം’ എന്നാണ് അത് അറിയപ്പെട്ടിരുന്നതും. ആയിരം വര്‍ഷത്തോളം ഇത് ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യന്‍ പള്ളിയായിരുന്നു. ബൈസാന്റിയന്‍ ഭരണാധികാരികളുടെ കിരീടധാരണവും ഈ പള്ളിയില്‍ വച്ചായിരുന്നു നടന്നിരുന്നത്.
കോണ്‍സ്റ്റാന്റിനോപ്പിള്‍ മുസ്ലീങ്ങള്‍ക്കു കീഴില്‍
1453ല്‍ മുഹമ്മദ് ദ് കോണ്‍ക്വറര്‍ എന്നറിയപ്പെടുന്ന ഓട്ടോമന്‍ സുല്‍ത്താന്‍, കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കിയതോടെ, ഹഗിയ സോഫിയ അദ്ദേഹത്തിന്റെ അധീനതിയിലായി. കെട്ടിടത്തിലുണ്ടായിരുന്ന പല ക്രിസ്ത്യന്‍ ചിത്രപ്പണികളും നശിപ്പിക്കപ്പെട്ടു. ഒരു മിഹ്രാബും (ചുമരിലെ ദ്വാരം), ഒരു പ്രാര്‍ത്ഥനാമണ്ഡപവും ചേര്‍ത്ത് അദ്ദേഹം ഈ പള്ളിയെ ഒരു മസ്ജിദ് ആക്കി മാറ്റി.
മ്യൂസിയമായി മാറുന്നു
1900 കളുടെ ആദ്യം വരെ ഹാഗിയ സോഫിയ മുസ്ലിം മോസ്‌ക്കായി തുടര്‍ന്നു. ഓട്ടോമന്‍ ഭരണകാലത്തിനുശേഷം അധികാരത്തിലെത്തിയ തുര്‍ക്കി ഭരണാധികാരികളാണ് മതേതരത്വം മുന്‍നിര്‍ത്തി ഇത് മ്യൂസിയമാക്കിയത്. അക്കാലത്തെ ക്രൈസ്തവ വിശ്വാസികളുടെ വികാരം കൂടി കണക്കിലെടുത്തായിരുന്നു ആ തീരുമാനം. 1934 ല്‍ മുസ്തഫ കമാല്‍ തുര്‍ക്കിന്റെ ഭരണകാലത്ത് അതിനുള്ള ഉത്തരവും പുറപ്പെടുവിച്ചു. 1935 ല്‍ മ്യൂസിയമാക്കിയതോടെ അന്നു മുതല്‍ 2020 ജൂലൈ 10 വരെ എല്ലാ മതവിശ്വാസികള്‍ക്കായും തുറന്നിട്ടിരിക്കുകയായിരുന്നു, ഹാഗിയ സോഫിയയുടെ കവാടം.
ഏറ്റവും പുതിയ പ്രഖ്യാപനം
1935 ല്‍ മ്യൂസിയമാക്കി മാറ്റിയ ഹാഗിയ സോഫിയ വീണ്ടും മോസ്‌ക്ക് ആക്കണമെന്ന മുറവിളി തീവ്ര ഇസ്ലാമിക വാദികള്‍ നിരന്തരം ഉയര്‍ത്തി വന്നു. അതിന്റെ ഭാഗമായി ഒരു വിഭാഗം മുസ്ലീം സംഘടനകള്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്‌സില്‍ അപേക്ഷയും നല്‍കിയിരുന്നു. കടുത്ത ഇസ്ലാമിക നിലപാടുള്ള തയിബ് എര്‍ദോഗന്‍ തുര്‍ക്കിയില്‍ ഭരണത്തിലേറിയതോടെ നിര്‍മ്മിതിയെ മോസ്‌ക്ക് ആക്കി മാറ്റാനുള്ള ശ്രമം ഭരണതലത്തില്‍ വീണ്ടും ആരംഭിച്ചു.
ഇതിന്റെയെല്ലാം ഫലമായി കെട്ടിടം മ്യൂസിയമാക്കി മാറ്റിയ ആധുനിക തുര്‍ക്കി സ്ഥാപക നേതാവിന്റെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചതിനു പിന്നാലെയാണ് ഹാഗിയ സോഫിയ മുസ്ലിങ്ങള്‍ക്ക് നമസ്‌കാരത്തിനായി തുറന്നുകൊടുക്കുമെന്ന് 2020, ജൂലൈ 10 വെള്ളിയാഴ്ച തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
എര്‍ദോഗന്റെ നിലപാട്
പ്രദേശവാസികള്‍ക്കും വിദേശികള്‍ക്കും മുസ്ലീങ്ങള്‍ക്കും അമുസ്ലീങ്ങള്‍ക്കും ഹാഗിയ സോഫിയയില്‍ പ്രവേശനം ഉണ്ടാകുമെന്നും ജൂലൈ 24 ന് ഇവിടെ ആദ്യ നമസ്‌കാരം നടക്കുമെന്നും ദിയാനെറ്റ് എന്നറിയപ്പെടുന്ന തുര്‍ക്കിയിലെ മതകാര്യങ്ങള്‍ക്കായുള്ള വകുപ്പിനാണ് ഇനി ഹാഗിയ സോഫിയയുടെ ചുമതലയെന്നും എന്‍ദോഗന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പെരുന്നാള്‍ പോലുള്ള മുസ്ലിങ്ങളുടെ പ്രധാന ആഘോഷ വേളകളില്‍ ഈ മ്യൂസിയത്തില്‍ നമസ്‌കാരം നടത്താന്‍ നേരത്തേയും അനുവാദമുണ്ടായിരുന്നു താനും.
എതിര്‍പ്പ് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന്
ശില്‍പഭംഗികൊണ്ട് ഏറെ പ്രശസ്തമായതും കത്തീഡ്രല്‍ എന്ന നിലയില്‍ പതിറ്റാണ്ടുകളായി ലോകമെങ്ങും അറിയപ്പെട്ടിരുന്നതുമായ ഹാഗിയ സോഫിയയെ മുസ്ലീം പള്ളിയാക്കി മാറ്റുന്നതിനെതിരെ ക്രൈസ്തവസമൂഹവും അയല്‍രാജ്യമായ ഗ്രീസും രംഗത്തെത്തിയിരുന്നു. ക്രിസ്തീയ ദേവാലയത്തിനുള്ളില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ പാരായണം ചെയ്യുന്നതിനെ ഗ്രീസ് പരസ്യമായി അപലപിക്കുകയും ചെയ്തു. ഹാഗിയ സോഫിയ തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും അക്കാര്യത്തില്‍ തല്ക്കാലം ഒരു അന്താരാഷ്ട്ര ഉപദേശവും വേണമെന്നില്ല എന്നുമാണ് തുര്‍ക്കിയുടെ പ്രതികരണം.
ആധുനിക തുര്‍ക്കിയുടെ സുപ്രധാന തീരുമാനങ്ങളിലൊന്ന് അസാധുവാക്കാനുള്ള തുര്‍ക്കി കൗണ്‍സില്‍ സ്റ്റേറ്റ് വിധിയും ഹാഗിയ സോഫിയയെ സ്മാരക മതകാര്യ പ്രസിഡന്‍സി മാനേജ്‌മെന്റിന് കീഴില്‍ സ്ഥാപിക്കാനുള്ള പ്രസിഡന്റ് എര്‍ദോഗന്റെ തീരുമാനവും ഖേദകരമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി ജോസെപ് ബോറെലും പ്രസ്താവനയില്‍ പറഞ്ഞു.
തുര്‍ക്കിയെ ആറാം നൂറ്റാണ്ടിലേയ്ക്ക് തിരികെ കൊണ്ടുപോവുകയാണ് പ്രസിഡന്റ് ഇപ്പോള്‍ ചെയ്യുന്നതെന്നും തുര്‍ക്കിയുടെ നടപടി പ്രകോപനപരമാണെന്നും ഗ്രീക്ക് സാംസ്‌കാരിക മന്ത്രി ലിന മെന്‍ഡോണി പ്രതികരിച്ചു. ഹാഗിയ സോഫിയ മോസ്‌ക് ആക്കി മാറ്റാനുള്ള തുര്‍ക്കി പ്രസിഡന്റിന്റെ പുതിയ ഉത്തരവില്‍ ഗ്രീസിന് മാത്രമല്ല, പാശ്ചാത്യ രാജ്യങ്ങള്‍ക്കെല്ലാം എതിര്‍പ്പാണ്. തുര്‍ക്കിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമായിട്ടും റഷ്യയും അമേരിക്കയും ഇതിനെതിരെ രംഗത്തു വന്നിരുന്നു. റഷ്യയിലെ ഓര്‍ത്തഡോക്‌സ് ചര്‍ച്ചും സമാനമായ രീതിയിലാണ് പ്രതികരിച്ചത്.
അമേരിക്കന്‍ മതകാര്യ കമ്മീഷനും തുര്‍ക്കിക്കെതിരെ രംഗത്തു വന്നു. ഐക്യരാഷ്ട്രസഭയുമായി ചര്‍ച്ച നടത്താതെ തുര്‍ക്കി ഭരണകൂടം ഏകപക്ഷീയമായ തീരുമാനം എടുത്തത് ഖേദകരമാണെന്ന് യുനസ്‌കോ മേധാവി ഓഡ്രി അസൗലെയും പറഞ്ഞു. തുര്‍ക്കിയില്‍ നിന്നുള്ള നോബല്‍ സമ്മാന ജേതാവ് ഒര്‍ഹാന്‍ പമുക്കും ഗവര്‍മെന്റിന്റെ നടപടിയെ വിമര്‍ശിച്ചു. ‘എന്നെപ്പോലെ ലക്ഷക്കണക്കിന് ആളുകള്‍ ഈ നടപടിക്ക് എതിരാണ്. പക്ഷേ, ഞങ്ങളുടെ നിലവിളി ആരും കേള്‍ക്കുന്നില്ല.’ ഒര്‍ഹാന്‍ പമുക്ക് ബി.ബി.സി. യോട് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. ‘ഹാഗിയ സോഫിയയെ ഓര്‍ത്ത് എനിക്ക് വലിയ വേദനയുണ്ട്’ എന്നായിരുന്നു ഫ്രാന്‍സിസ് പാപ്പായുടെ പ്രതികരണം.
2020 ജൂലൈ 24
എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് 2020 ജൂലൈ 24 – ന്, 86 വർഷങ്ങള്‍ക്ക് ശേഷം ഹാഗിയാ സോഫിയയില്‍ ഇസ്ളാം മത പ്രാർത്ഥനകൾ ഉയര്‍ന്നു.
ഹാഗിയ സോഫിയ മ്യൂസിയം മോസ്‌ക്കായി മാറ്റപ്പെടുമ്പോള്‍ അതോടൊപ്പം വിസ്മരിക്കപ്പെടുന്നത് അതിനെ ചുറ്റിപ്പറ്റിയുള്ള ചരിത്രം കൂടിയാണ്. ഒരു രാജ്യത്തിന്റെ പൈതൃകത്തെ പിന്നോട്ടടിക്കുകയും ഒരു മതസമൂഹത്തിന്റെ മുഴുവന്‍ വികാരത്തിനും ആഘാതമേല്‍പ്പിക്കുകയുമാണ് ഈ നടപടിയിലൂടെ തുര്‍ക്കിയിലെ ഭരണാധികാരികള്‍ ചെയ്തിരിക്കുന്നത്.