കുറ്റിക്കലച്ചൻ രൂപംകൊടുത്ത ആകാശപ്പറവകളുടെ ദിവ്യകാരുണ്യ ഉടമ്പടി സമൂഹം

തെരുവിന്റെ മക്കള്‍ക്ക് അപ്പന്റെയും അമ്മയുടെയും സ്‌നേഹവും വാത്സല്യവും പകര്‍ന്നുകൊടുക്കാന്‍ ഒരപ്പനും ഒരമ്മയും വേണമെന്ന ജോര്‍ജ് കുറ്റിക്കലച്ചന്റെ വലിയ ഉള്‍ക്കാഴ്ചയില്‍ നിന്ന് രൂപംകൊണ്ടതാണ് ആകാശപ്പറവകളുടെ ദിവ്യകാരുണ്യ ഉടമ്പടി സമൂഹം.

തെരുവിലലയുന്ന ഭിക്ഷാടകരെയും മാനസിക രോഗികളെയും മനുഷ്യമക്കളായിക്കണ്ട്, ദത്തെടുത്ത് അവര്‍ക്ക് നവജീവന്‍ നല്‍കാന്‍ വേണ്ടി 1993 ആഗസ്റ്റ് ആറിന് തിരുവനന്തപുരം വെട്ടുകാടില്‍ കുറ്റിക്കലച്ചന്‍ രൂപം നല്‍കിയ അല്മായ പ്രസ്ഥാനമാണ് ‘ആകാശപ്പറവകളുടെ കൂട്ടുകാര്‍.’ ഇവര്‍ക്ക് ചികിത്സയും പുനരധിവാസവും നല്‍കിയതുകൊണ്ട് മാത്രം അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കില്ലെന്നുള്ള കണ്ടെത്തല്‍ കുറ്റിക്കലച്ചനെ കൊണ്ടെത്തിച്ചത് മാതൃ-പിതൃസ്‌നേഹത്തിന്റെ ഭാവത്തിലേക്കാണ്. ഇതിനുവേണ്ടി സഹോദരന്മാരുടെയും സഹോദരിമാരുടെയും ഒരു സമൂഹത്തിന് രൂപം നല്‍കാന്‍ അച്ചനെ പ്രേരിപ്പിച്ചു. തെരുവിലെ മക്കള്‍ക്ക് അപ്പനും അമ്മയും ആയിത്തീരാനുള്ള പൂര്‍ണമനസും മനോഭാവവുമാണ് ഈ സമൂഹത്തിന്റെ പ്രത്യേക ദൈവവിളിയിലേക്ക് കടന്നുവരാനുള്ള ആത്യന്തികമായ യോഗ്യത. ഒന്‍പതുവര്‍ഷത്തെ രൂപീകരണത്തിനുശേഷം വ്രതബദ്ധമായ ജീവിതം ആരംഭിക്കുന്നത് സഹോദരന്മാര്‍ ളോഹയും സഹോദരിമാര്‍ ഹാബിറ്റും ധരിച്ചാണ്. പക്ഷേ ഇവരെ ബ്രദറെന്നോ സിസ്റ്ററെന്നോ സംബോധന ചെയ്യാതെ ‘അപ്പന്‍’ ‘അമ്മ’ എന്നാണ് വിളിക്കുക.

1997 ഡിസംബര്‍ 25-ന് കാസര്‍ഗോഡ് കാഞ്ഞങ്ങാട്ടാണ് ആകാശപ്പറവകളുടെ ദിവ്യകാരുണ്യ ഉടമ്പടി സമൂഹം പിറവികൊള്ളുന്നത്. അപ്പന്മാരുടെ പ്രധാനകേന്ദ്രം മലയാറ്റൂര്‍ മാര്‍വാലാഹ ദയറയും അമ്മമാരുടെ കേന്ദ്രം കറുകുറ്റി എടക്കുന്ന് കരുണാഭവനുമാണ്. കേരളമുള്‍പ്പടെ ഭാരതത്തിലെ 12 സംസ്ഥാനങ്ങളിലെ ആകാശപ്പറവകളുടെ വിവിധ ഭവനങ്ങളിലായി അയ്യായ്യിരത്തിലധികം തെരുവോര മക്കളാണ് ശാന്തജീവിതം നയിച്ചുവരുന്നത്. ഇവര്‍ക്കൊക്കെ അപ്പന്മാരായി 15 പേരും അമ്മമാരായി 50 പേരും ശുശ്രൂഷാജീവിതം നയിക്കുന്നു. തെരുവിലെ മക്കളുടെ പ്രായമോ ജാതിയോ ലിംഗമോ പരിഗണിക്കാതെയാണ് സ്വന്തമാക്കിയെടുക്കുന്നത്. ഇവര്‍ക്കൊക്കെ ദിവ്യകാരുണ്യ ഉടമ്പടി സമൂഹം മാതാപിതാക്കളുടെ സ്‌നേഹലാളനകള്‍ പകര്‍ന്നുകൊടുക്കുകയാണ്.

ജോസ് ക്ലമന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.