കുറ്റിക്കലച്ചൻ-തെരുവിനേയും തെരുവിലെ മനുഷ്യനേയും സ്നേഹിച്ച മനുഷ്യൻ

ബഹു. കുറ്റിക്കലച്ചൻ യാത്രയായി… ഹൃദയത്തിലെ മായാത്ത ഓർമ്മയായി….

ആരാണ് കുറ്റിക്കലച്ചൻ?

ദിവ്യകാരുണ്യ സഭയിലെ വൈദികൻ….
ആകാശപറവകളുടെ സ്ഥാപകൻ….
ഇതിനേക്കാളെല്ലാമുപരിയായി പച്ചയായ ഒരു മനുഷ്യൻ….
തെരുവിനേയും തെരുവിലെ മനുഷ്യനേയും സ്നേഹിച്ച മനുഷ്യൻ….
കുറ്റിക്കലച്ചന് തെരുവിന്റെ മണമായിരുന്നു….

കുറ്റിക്കലച്ചനെ ഞാനാദ്യമായി കാണുന്നത് തൃശൂർ ചെന്നായ് പാറയിലെ ആകാശ പറവകളുടെ ആശ്രമത്തിൽവെച്ചാണ്. ലില്ലിപുട്ടിലെ ഗള്ളിവറിനെ പോലെ കുറ്റിക്കലച്ചൻ വെറും മണ്ണിൽ മലർന്ന് കിടക്കുന്നു… മണ്ണിന്റെ നിറമുള്ള ഒരു ളോഹയുമണിഞ്ഞ്….ചുറ്റും ഒരുപാട് കുഞ്ഞുങ്ങളും… കുറ്റിക്കലച്ചന്റെ മക്കൾ…. അന്നാണ് ആദ്യമായി പരിചയപ്പെടുന്നത്….

അന്നച്ചൻ എന്നോട് പറഞ്ഞു… “നീ വെറും ഫ്രാൻസീസ് അസ്സീസിയല്ല ദിവ്യകാരുണ്യത്തിന്റെ ഫ്രാൻസീസ് അസ്സീസിയാണെന്ന്…”

ഹെറോദോസിന്റെ കൊട്ടാരത്തിലേക്ക് പോകാതെ വിശക്കുന്നവരും അശരണരും രോഗബാധിതരേയും തേടിച്ചെല്ലണമെന്ന് അദ്ദേഹം സ്നേഹപൂർവ്വം നിർദ്ദേശിച്ചു … ഇന്നും എന്റെ കാതിൽ ആ ഉപദേശമുണ്ട്….

പിന്നെ അദ്ദേഹവുമൊത്ത്, കുറ്റിക്കലച്ചന്റെ ഉടമ്പടിസമൂഹത്തെ ധ്യാനിപ്പിക്കാനും മനസ്സ് തകർന്ന മനുഷ്യരെ നേടിയെടുക്കാനുള്ള ഒരു പാട് യാത്രകൾ…. കാസർഗോഡ് നായ്ക്കുട്ടിപ്പാറയിലെ മദർ തെരേസ നഗറിൽ ദിവസങ്ങളോടും അന്തിയുറങ്ങി….ഒറ്റപ്പെടലിന്റെ നിമിഷങ്ങളിൽ സ്വീകരിക്കേണ്ട അതിജീവന പാഠങ്ങൾ പഠിച്ചത് അവിടെ നിന്നാണ് …

നിർഭയനായിരുന്നു കുറ്റിക്കലച്ചൻ….

തൃശൂരിലെ ഒരു പ്രോഗ്രാമിൽ അന്നത്തെ നഗരസഭ ചെയർമാൻ അവിചാരിതമായാണെങ്കിലും ‘തെരുവിലെ തെണ്ടികളായിരുന്ന’ എന്ന് പ്രസംഗ മദ്ധ്യേ പറഞ്ഞു പോയപ്പോൾ കുറ്റിക്കലച്ചൻ വേദിയിൽ എഴുന്നേറ്റ് മുട്ടുകുത്തി നിന്നു. “അവരെ ഒരിക്കലും തെണ്ടികളെന്ന് വിളിക്കരുത് അവർ എന്റെ മക്കളാണ്.” കൈ കൂപ്പി പിടിച്ച് അദ്ദേഹം അപേക്ഷിച്ചു… “താങ്കളുടെ മക്കളെ തെണ്ടികളെന്ന് വിളിച്ചാൽ താങ്കൾക്ക് അതിഷ്ടപ്പെടുമോ?….”

തീയുടെ ചൂടായിരുന്നു കുറ്റിക്കലച്ചന്റെ  വാക്കുകൾക്ക് ….

എഴുതാനിനിയും ഒരുപാടുണ്ട്,
ഓർമ്മകളും അനുഭവങ്ങളും….
ഒടുവിൽ അദ്ദേഹം ഉറങ്ങുന്നു…..
നിത്യതയിലേക്ക് ഉണരുവാൻ ….
ഉറങ്ങുന്നവരെ തട്ടിയുണർത്തുന്ന വാക്കുകൾ നൽകി
യാത്രാമൊഴിചൊല്ലി പിരിയുന്നു….

വിശുദ്ധ കുർബാന സ്ഥാപിച്ചിട്ട് ക്രിസ്തു പറയുന്നുണ്ട്, “ഇതെന്റെ ഓർമ്മക്കായി ചെയ്യുവിൻ.”
ദിവ്യകാരുണ്യ സ്നേഹിതനായ ബഹു. കുറ്റിക്കലച്ചന്റെ ഓർമ്മക്കായി നമുക്ക് എന്ത് ചെയ്യാനാകും….

ഹെറോദോസിന്റെ ആഡംബര കൊട്ടാരങ്ങളിൽ നിന്ന് തെരുവിലുയരുന്ന വിലാപത്തിലേക്കും ഏകാന്തതയിലേക്കും നമുക്കിറങ്ങി ചെല്ലാം….
വിശക്കുന്നവന്റെ മുന്നിൽ അന്നമായും
മനസ്സു തകർന്നവന്റെ കാതിൽ സാന്ത്വന സംഗീതമായും മാറാം…
കുറ്റിക്കലച്ചന്റെ ദേഹം മാത്രം വിട വാങ്ങുന്നു….
അദ്ദേഹം കൊളുത്തിയ ദീപ നാളം ദൈവമഹത്വമായി തിളങ്ങി നിൽക്കുന്നു….

ഫ്രാൻസിസ് അസ്സീസി

(WhatsApp-ൽ ലഭിച്ചത്)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.