മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വരാപ്പുഴ ആർച്ച് ബിഷപിനെ സന്ദർശിച്ചു

കൊച്ചി: വരാപ്പുഴ ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിലിനെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദർശിച്ചു. പ്രളയക്കെടുതിയിലുണ്ടായ ദുരിതങ്ങളെക്കുറിച്ചും പുനരധിവാസ പ്രവർത്തനങ്ങളെക്കുറിച്ചും ഇരുവരും ചർച്ച നടത്തി. വരാപ്പുഴ അതിരൂപത നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഉമ്മൻ ചാണ്ടി പ്രശംസിക്കുകയും നന്ദി പറയുകയും ചെയ്തു.

വികാരി ജനറലുമാരായ മോൺ.മാത്യു കല്ലിങ്കലും മോൺ. മാത്യൂ ഇലഞ്ഞി മറ്റവും ചാൻസലർ ഫാ.എബിജിൻ അറക്കലും ചേർന്ന് ഉമ്മൻ ചാണ്ടിയെ സ്വീകരിച്ചു. മുൻ മേയർ ടോണി ചമ്മിണിയും, കെആർഎൽസിസി വൈസ് പ്രസിഡൻറ് ഷാജി ജോർജും സന്നിഹിതരായിരുന്നു.

രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ അപകടം സംഭവിച്ച് അമൃത ആശുപത്രിയിൽ കഴിയുന്ന മത്സ്യത്തൊഴിലാളി സ്റ്റാൻലിന്റെ വിവരം ആർച്ച് ബിഷപ് ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഉമ്മൻ ചാണ്ടി സ്റ്റാൻലിനെക്കുറിച്ച് രാഹുൽ ഗാന്ധിയോടും പറഞ്ഞു.  യാത്രാ മധ്യേ രാഹുൽ ഗാന്ധി ഫോണിൽ സ്റ്റാൻലിനെ വിളിച്ചു. ചികിത്സാ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. ഹിന്ദി അറിയാമായിരുന്ന സ്റ്റാൻലിൻ രക്ഷാപ്രവർത്തനത്തെക്കുറിച്ചും അപകടത്തെക്കുറിച്ചും വിശദീകരിച്ചു. കൂട്ടത്തിൽ മകൾ റോസ് മേരിയെ ആലപ്പുഴയിൽ വച്ച് ആശ്വസിപ്പിച്ചതിന് നന്ദിയും പറഞ്ഞു. രാഹുൽ ഗാന്ധി സ്റ്റാൻലിന് സഹായങ്ങൾ എത്തിക്കുമെന്ന് ഉറപ്പുനൽകി. അർത്തുങ്കൽ സ്വദേശിയായ സ്റ്റാൻലിന് അഞ്ചുമാസമെങ്കിലും  മത്സ്യബന്ധനത്തിന് പോകാതെ വിശ്രമിക്കേണ്ടി വരും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.