ദൈവാലയഗായകരുടെ മധ്യസ്ഥയായ വി. സിസിലി രണ്ടാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തില്‍ റോമയില്‍ ജനിച്ചു. അക്രൈസ്തവരായിരുന്നു അവളുടെ മാതാപിതാക്കളെങ്കിലും ക്രിസ്തുമത തത്വങ്ങള്‍ അഭ്യസിച്ചിരുന്ന അവള്‍ ബാല്യത്തില്‍ തന്നെ ജ്ഞാനസ്‌നാനം സ്വീകരിച്ചു.
ചെറുത്തില്‍ തന്നെ തന്റെ ദിവ്യമണവാളന് നിത്യകന്യാത്വം നേര്‍ന്നിരുന്ന വിശുദ്ധയെ വലേരിയന്‍ എന്ന കുലീനയുവാവിനെക്കൊണ്ട് വിവാഹംകഴിപ്പിച്ചു. വിവാഹബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ വിശുദ്ധ നടത്തിയ എല്ലാ ശ്രമങ്ങളും നിഷ്ഫലമാവുകയാണുണ്ടായത്. അതിനാല്‍ തന്റെ കന്യാത്വത്തെ സംരക്ഷിച്ചുകൊള്ളണമെന്ന് അവള്‍ ദൈവത്തോട് തീക്ഷ്ണമായി പ്രാർഥിച്ചു. ഈ വിഷമഘട്ടത്തില്‍ വിശുദ്ധയെ ആശ്വസിപ്പിക്കാനായി ദൈവം അവളുടെ കാവല്‍മാലാഖയുടെ സാന്നിധ്യം അവള്‍ക്ക് അനുഭവവേദ്യമാക്കി.
സിസിലിയെ നിഷ്‌കളങ്കവും യഥാര്‍ഥവുമായി സ്‌നേഹിച്ചിരുന്ന വലേറിയനോട് വിവാഹദിവസം തന്നെ അവള്‍ പറഞ്ഞു: “ക്രിസ്തുവിനെയല്ലാതെ മറ്റാരെയും സ്വീകരിക്കുകയില്ലെന്ന് ഞാന്‍ ദൈവത്തോടു വാഗ്ദാനംചെയ്തിട്ടുണ്ട്. അതിനാല്‍ എന്റെ കന്യാത്വത്തെ സംരക്ഷിക്കുന്നതിനായി ഒരു സ്വര്‍ഗീയദൂതനെ കാവല്‍ക്കാരനായി തന്നോടുകൂടെ സദാ നിറുത്തിയിട്ടുണ്ട്.” ആ ദൂതനെ തനിക്കും കാണണമെന്നു പറഞ്ഞ വലേറ്യനോട്, ജ്ഞാനസ്‌നാനം സ്വീകരിച്ചാല്‍മാത്രമേ അതു സാധ്യമാകൂ എന്ന് അവള്‍ അറിയിച്ചു. ഉടന്‍തന്നെ അദ്ദേഹം ജ്ഞാനസ്‌നാനം സ്വീകരിച്ചു. ജ്ഞാനസ്‌നാനശേഷം തിരികെവന്ന വലേറിയന്‍ ആ ദൈവദൂതനെ കാണുകയും ആ ദൂതന്‍ അവരെ പുഷ്പങ്ങള്‍കൊണ്ടുള്ള ഒരു മുടി ധരിപ്പിക്കുകയും ചെയ്തു. പിന്നീട് വലേറിയന്റെ പ്രേരണയാല്‍ അദ്ദേഹത്തിന്റെ സഹോദരന്‍ തിബൂര്‍സിയസും ഒരു ക്രിസ്ത്യാനിയായി.
ക്രൈസ്തവസഭ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്ന കാലഘട്ടമായിരുന്നു അത്. അതിനാല്‍ അധികം താമസിക്കാതെ തന്നെ വലേറിയനെയും സഹോദരനെയും ക്രൈസ്തവവിരോധികള്‍ ബന്ധിക്കുകയും ക്രൂരമായി വധിക്കുകയുംചെയ്തു. തന്റെയും അന്ത്യം അടുത്തിരിക്കുന്നുവെന്നു മനസിലാക്കിയ വിശുദ്ധ, സ്വത്തുക്കളെല്ലാം വിറ്റ് ദരിദ്രര്‍ക്ക് വിഭജിച്ചുകൊടുത്തശേഷം മരണത്തിനായി ഒരുങ്ങി. പ്രതീക്ഷിച്ചതുപോലെ വിശുദ്ധയും മതവൈരികളാല്‍ പിടിക്കപ്പെട്ടു. മതത്യാഗം ചെയ്യാന്‍ തയ്യാറാവാതിരുന്ന വിശുദ്ധയെ ശ്വാസംമുട്ടിച്ചു കൊല്ലാന്‍ ഉത്തരവായി. അതനുസരിച്ച് ചൂടുവെള്ളം നിറച്ച ഒരു മുറിയിലാക്കി വിശുദ്ധയെ അവര്‍ പൂട്ടി.
അടുത്ത ദിവസം മൃതദേഹം നീക്കാനായി മുറി തുറന്നപ്പോള്‍ സിസിലി പൂര്‍ണ്ണ ആരോഗ്യത്തോടെ ദൈവകീര്‍ത്തനങ്ങള്‍ ആലപിക്കുന്നതായാണ് കണ്ടത്. ഇതില്‍ കോപിഷ്ഠനായ നഗരാധിപന്‍ അവളെ ശിരസു ഛേദിച്ച് വധിക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ തന്റെ ജീവിതം മൂന്നുദിവസത്തേക്കുകൂടി നീട്ടിത്തരണമെന്ന് വിശുദ്ധ പ്രാര്‍ഥിച്ചു; ദൈവം തിരുമനസാവുകയും ചെയ്തു. ഘാതകന്‍ ശക്തിയോടെ വിശുദ്ധയുടെ ശിരസില്‍ വെട്ടി. എന്നാല്‍ വലിയൊരു മുറിവുണ്ടായെങ്കിലും ശിരസ് ഛേദിക്കപ്പെട്ടില്ല. അയാള്‍ രണ്ടുപ്രാവശ്യംകൂടി ആവര്‍ത്തിച്ചു. പക്ഷേ, ശിരസ് ചേദിക്കെപ്പട്ടില്ല. വീണ്ടും വെട്ടുന്നതിന് നിയമം അനുവദിക്കായ്കയാല്‍ അയാള്‍ അവിടെനിന്ന് ഓടിപ്പോയി. അന്നേക്ക് മൂന്നാംദിവസം അവള്‍ തന്റെ ആത്മാവിനെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ചു.
വി. സിസിലി സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ട് സദാ ദൈവകീര്‍ത്തനങ്ങള്‍ ആലപിച്ചിരുന്നു എന്ന പാരമ്പര്യത്തെ ആസ്പദമാക്കിയാണ് വിശുദ്ധയെ ദൈവാലയഗായകരുടെ മധ്യസ്ഥയായി കണക്കാക്കുന്നത്.
വിചിന്തനം: ലോകവസ്തുക്കളോടുള്ള സ്‌നേഹത്താല്‍ ബദ്ധനല്ലാത്തവന് മരണനേരത്തുള്ള മന:സ്ഥൈര്യം വലുതായിരിക്കും.
ഇതരവിശുദ്ധര്‍ : ഡെയിനിയോളിന്‍ (+621)/മാര്‍ക്കും സ്റ്റീഫനും (+305) രക്തസാക്ഷികള്‍/ മൗറൂസ് (+284) റോമില്‍ രക്തസാക്ഷിത്വം/ ലുക്രീഷ്യാ (+306)/ഫിലമോണും അഫിയായും (+70) രക്തസാക്ഷികള്‍/റ്റിഗ്രിഡിയാ (+925)
ഫാ. ജെ. കൊച്ചുവീട്ടില്‍