ഇന്ത്യയിൽ അരലക്ഷം കടന്ന് കോവിഡ് ബാധിതര്‍; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ

രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 50,000 കടന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളലില്‍ 10,000 പേര്‍ക്കാണ് രോഗം ബാധിച്ചത്. 10 ദിവസത്തിനകം രോഗബാധിതര്‍ ഇരട്ടിയായി. നാല് മാസങ്ങള്‍ക്കു മുമ്പ് കേരളത്തിലാണ് രാജ്യത്തെ ആദ്യ കോവിഡ്-19 കേസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,900 പേര്‍ക്ക് രോഗം കണ്ടെത്തി. രാജ്യത്ത് വൈറസ് ഇതുവരെ അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിയിട്ടില്ലെന്നും വരുംദിവസങ്ങളില്‍ അത് കൂടുതല്‍ രൂക്ഷമാകുമെന്നും ആരോഗ്യവിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.

ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ വന്നിട്ടില്ല. ഇന്നലെ വൈകിട്ടു വരെ 49,931 പേര്‍ക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഒദ്യോഗികമായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ബീഹാര്‍, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ രാത്രിയോടെയാണ് കൂടുതല്‍ കേസുകൾ സ്ഥിരീകരിച്ചത്.

771 കേസുകള്‍ 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ 428 കേസുകളും ബുധനാഴ്ച രാത്രിയോടെ റിപ്പോര്‍ട്ട് ചെയ്തു. 53,186 പേര്‍ക്ക് ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മരണം 1,778 ആയിട്ടുണ്ട്. അതേസമയം 14,000-ത്തിലധികം പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.