സംസ്ഥാനത്ത് ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വൻതോതിൽ ഉയർന്നിട്ടും സമൂഹവ്യാപനമുണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പും സർക്കാരും ആവർത്തിക്കുന്നു. ശാസ്ത്രീയവിശകലനങ്ങളുടെ അടിസ്ഥാനത്തിൽ തെളിവ് ലഭിച്ചാലേ സമൂഹവ്യാപനമുണ്ടായി എന്ന് സ്ഥിരീകരിക്കാനാകൂവെന്ന് അധികൃതർ പറയുന്നു. അതേസമയം, സമൂഹവ്യാപനത്തിലേയ്ക്ക് നീങ്ങുന്നുവെന്നതിന്റെ സൂചനകൾ ഉണ്ടെന്ന കാര്യം അവർ സമ്മതിക്കുന്നുമുണ്ട്.
സമൂഹവ്യാപനമുണ്ടായെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സർക്കാരിനെ കഴിഞ്ഞയാഴ്ച തന്നെ അറിയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി അക്കാര്യം തള്ളി. തിരുവനന്തപുരം, എറണാകുളം, കണ്ണൂർ നഗരങ്ങളിലും മലപ്പുറം ജില്ലയിലെ ചില മേഖലകളിലും ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടുതലാണ്. ജനങ്ങൾ വന്നുപോകുന്ന നഗരങ്ങളിൽ രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്നതും ഗുരുതരസ്ഥിതിയുണ്ടാക്കും.