ഭൂഗർഭ സഭയിലെ വൈദികർക്കുമേൽ സമ്മർദ്ദം ചെലുത്തി ചൈന

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയോട് ആഭിമുഖ്യം പുലർത്തുന്ന ക്രൈസ്തവ വിഭാഗത്തിൽ ചേരുന്നതിനായി ഭൂഗർഭ സഭയിലെ വൈദികർക്കുമേൽ സമ്മർദ്ദം ചെലുത്തി ചൈനീസ് സർക്കാർ. ചൈനയിലെ സ്വതന്ത്രസഭയിൽ ചേരുവാൻ സമ്മർദ്ദം ചെലുത്തിക്കൊണ്ട് സെപ്റ്റംബർ ഒന്നാം തീയതിയാണ് ഫാ. ലിയു മൗചുൻ എന്ന വൈദികനെ തട്ടിക്കൊണ്ടു പോയത്. 17 ദിവസങ്ങൾക്കുശേഷം വൈദികനെ മോചിപ്പിച്ചു. ഇത്തരത്തിൽ നിരവധി വൈദികരെ തടവിലാക്കി സമ്മർദ്ദം ചെലുത്തി സഭയിൽ ചേർക്കുകയാണ് ചൈനീസ് സർക്കാരിന്റെ പുതിയ തന്ത്രം.

ചൈനയിൽ മതകാര്യങ്ങൾക്കായി പ്രവർത്തിക്കുന്ന ബ്യുറോ അധികൃതരാണ് ഫാ. ലിയു മൗചുനെ തട്ടിക്കൊണ്ടു പോയത്. മിൻഡോങ് രൂപതയിലെ വൈദികനായ ഫാ. ലിയു മൗചുന് 45 വയസ്സാണ് പ്രായം. ആദ്യമായി ആണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. ചൈനയിലെ സ്വതന്ത്രസഭയിൽ അംഗമാകുന്നതിന് ഒപ്പിട്ടു നൽകുവാനും ഭൂഗർഭ സഭയെ തള്ളിപ്പറയുവാനും ആവശ്യപ്പെട്ടുകൊണ്ടാണ് ഇദ്ദേഹത്തെ 17 ദിവസം തടവിൽ പാർപ്പിച്ചത്.

ഇക്കഴിഞ്ഞ ഒന്നാം തീയതി ആശുപത്രിയിൽ കഴിയുന്ന രോഗികളെ സന്ദർശിക്കാൻ പോയി മടങ്ങും വഴിയാണ് വൈദികനെ തട്ടിക്കൊണ്ടുട് പോയത്. തുടർന്ന് അദ്ദേഹം എവിടെയാണെന്ന് അറിയാതെ ബന്ധുക്കളും വിശ്വാസികളും മറ്റും കുഴങ്ങി. തുടർന്ന് 17 ദിവസങ്ങൾക്കു ശേഷമാണ് അദ്ദേഹം മോചിതനായത്.

ഫാ. ലിയു ഇത്തരത്തിൽ തട്ടിക്കൊണ്ടുപോകലിനും അനധികൃത തടവിനും ഇരയായ ആദ്യത്തെ വ്യക്തിയല്ല. നിരവധി വൈദികർ ഇത്തരത്തിലുള്ള തട്ടിക്കൊണ്ടു പോകലിന് ഇരയായിട്ടുണ്ട്. ചിലരെക്കുറിച്ചുള്ള വിവരങ്ങൾ അറിയുവാൻ ഇന്നും വിശ്വാസികൾക്ക് കഴിഞ്ഞിട്ടില്ല. ഈ അടുത്തിടെയായി ഇരുപതോളം വൈദികർ ഇത്തരത്തിലുള്ള സർക്കാർ സമ്മർദ്ദങ്ങളെ നേരിടുകയാണെന്നും അവരൊക്കെയും സ്വതന്ത്രസഭയിൽ ചേരുവാൻ വിസമ്മതിച്ചുവെന്നും ചൈനീസ് വിശ്വാസികൾ വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.