റഷ്യൻ ആക്രമണത്തിനിടയിലും ഉക്രൈനിൽ ഈസ്റ്റർ ആഘോഷിച്ച് വിശ്വാസികൾ

റഷ്യൻ അധിനിവേശത്തിനിടയിലും ഈസ്റ്റർ ആഘോഷിച്ച് ഉക്രൈനിലെ വിശ്വാസികൾ. ജൂലിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 24- നാണ് പൗരസ്ത്യ സഭകൾ ഈസ്റ്റർ ആഘോഷിക്കുന്നത്. ഈസ്റ്റർ കർമ്മങ്ങൾക്കിടയിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഷെല്ലാക്രമണങ്ങൾ നടക്കുന്നുണ്ടായിരുന്നു.

ഖാർകിവ്, മൈക്കോളീവ്, ലുഹാൻസ്ക്, ഡൊനെറ്റ്സ്ക്, കെർസൺ എന്നീ നഗരങ്ങളിലാണ് ആക്രമണങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നത്. ഉക്രേനിയൻ ഗ്രീക്ക് – കത്തോലിക്കാ സഭ ഈസ്റ്റർ കർമ്മങ്ങളുടെ ഓൺലൈൻ പ്രക്ഷേപണങ്ങൾ സംഘടിപ്പിച്ചിരുന്നു. അതിനാൽ ആക്രമണഭയം കാരണം കർമ്മങ്ങളിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്ത എല്ലാ വിശ്വാസികൾക്കും ആഘോഷങ്ങളിൽ പങ്കുചേരാൻ സാധിച്ചു.

“ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും വേദനകളുടെയും അടഞ്ഞ വാതിലിലൂടെ ക്രിസ്തു നടക്കുന്നു. ഉക്രൈനിലെ തന്റെ ജനത്തിന് അവൻ തന്റെ സ്വർഗ്ഗീയസന്തോഷവും സമാധാനവും നൽകുന്നു” – ആർച്ചുബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് പറഞ്ഞു. ഉക്രൈനിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധമായിരുന്നു ഈസ്റ്റർ കർമ്മങ്ങളിൽ പാത്രിയർക്കീസ് ​​ബാർത്തലോമിയോയുടെ ഈസ്റ്റർദിന സന്ദേശത്തിലെ പ്രധാനവിഷയം. മനുഷ്യരാശിക്ക് അത്യധികം ആവശ്യമുള്ള ലോകസമാധാനത്തിനായി പ്രാർത്ഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.