സിഡ്‌നിയില്‍ ബിഷപ്പിന് നേരെയുള്ള കത്തിയാക്രമണം; കൗമാരക്കാരനെതിരെ തീവ്രവാദക്കുറ്റം ചുമത്തി

സിഡ്‌നിയിലെ പള്ളിയില്‍ മെത്രാന്‍ മാര്‍ മാറി ഇമ്മാനുവേലിന് നേരെ കത്തിയാക്രമണം നടത്തിയ കൗമാരക്കാരനെതിരേ പോലീസ് തീവ്രവാദക്കുറ്റം ചുമത്തി. മതതീവ്രവാദ പ്രേരണയാലാണ് പതിനാറുകാരന്‍ ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. അതിനാലാണ് തീവ്രവാദക്കുറ്റം ചുമത്തിയതെന്നും പോലീസ് പറയുന്നു. ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റമാണ് കുട്ടിക്കുറ്റവാളിക്കെതിരേ ചുമത്തപ്പെട്ടിരിക്കുന്നത്.

ആക്രമണം നടത്താന്‍ അക്രമി തന്റെ വീട്ടില്‍നിന്നു സിഡ്‌നിയുടെ പടിഞ്ഞാറന്‍ പ്രാന്തത്തിലെ വൈക്ലി പ്രദേശത്തു സ്ഥിതിചെയ്യുന്ന ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേര്‍ഡ് പള്ളിയിലേക്ക് 90 മിനിറ്റ് യാത്ര നടത്തിയെന്നും പോലീസ് പറയുന്നു.

പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ചതായി ആക്രോശിച്ചാണ് മെത്രാന്‍ മാര്‍ മാറി ഇമ്മാനുവേലിനെയും വൈദികന്‍ ഫാ. ഐസക് റോയലിനെയും കൗമാരക്കാരന്‍ കുത്തിയത്. അറബിയിലായിരുന്നു ഇയാള്‍ സംസാരിച്ചതെന്നും സിഡ്‌നി ഫെഡറല്‍ പോലീസ് കമ്മീഷണര്‍ റീസ് കെര്‍ഷോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.