സിറിയയിലെ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുക: സിറിയൻ ആർച്ചുബിഷപ്പ്

സിറിയയിലെ യുദ്ധത്തിന്റെ കെടുതികളിൽ കഴിയുന്നവരെ സഹായിക്കണമെന്ന് സിറിയൻ ആർച്ചുബിഷപ്പ് അന്റോയിൻ ചഹ്ദ. മേയ് നാലിന് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

“ഒരു ദശാബ്ദത്തിലേറെയായി രാജ്യത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന യുദ്ധം മൂലം സിറിയയിലെ ജനങ്ങൾ ദരിദ്രരായി. വൈദികരുടെയും സന്യസ്തരുടെയും പരിപാലനം ഉറപ്പാക്കുന്നത് എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷനാണ്. അവരാണ് അതിരൂപതക്കുള്ള ധനസഹായമെത്തിക്കുന്നത്” – അലപ്പോയിലെ സീറോ കാത്തലിക് ആർച്ചുബിഷപ്പായ അന്റോയിൻ ചഹ്ദ പറഞ്ഞു. യുദ്ധം മൂലം ആളുകൾക്ക് അവരുടെ വീടുകളും ജോലിയും നഷ്ടപ്പെട്ടു. രാജ്യം നേരിടുന്ന മറ്റൊരു പ്രശ്‌നം വൈദ്യുതിയുടെ ലഭ്യതയില്ലാത്തതാണ്. ജനങ്ങൾ അധികതുക ചെലവഴിച്ച് വൈദ്യുതി വാങ്ങേണ്ട സാഹചര്യമാണ് സിറിയയിൽ നിലവിലുള്ളതെന്നും ആർച്ചുബിഷപ്പ് കൂട്ടിച്ചേർത്തു.

2011 മാർച്ചിലാണ് സിറിയൻ ഭരണകൂടവും വിമതസംഘടനകളും തമ്മിൽ സംഘർഷം ആരംഭിച്ചത്. ആറ് ദശലക്ഷത്തിലധികം സിറിയക്കാർ രാജ്യത്തു നിന്ന് പലായനം ചെയ്തു. 6.7 ദശലക്ഷം ആളുകൾ രാജ്യത്തു തന്നെ പലയിടങ്ങളിലായി ഒളിച്ചുതാമസിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം, സിറിയയിൽ 14 ദശലക്ഷത്തിലധികം ആളുകൾക്ക് സഹായം ആവശ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.