
സിറിയയിൽ സാധാരണ ജനങ്ങൾക്കുനേരെ നടന്ന കൂട്ടക്കൊലകളെ തുടർന്ന് അക്രമം അവസാനിപ്പിച്ച് ഐക്യത്തിലേക്കും അനുരഞ്ജനത്തിലേക്കും തിരിച്ചുവരവിനുള്ള പ്രത്യാശ നിലനിർത്താൻ ക്രിസ്ത്യാനികളോട് ആഹ്വാനം ചെയ്ത് ഹോംസിലെ ഗ്രീക്ക്-കാത്തലിക് ആർച്ചുബിഷപ്പ് മിസ്ജിആർ ജീൻ അബ്ദോ അർബാക്ക്. “ക്രിസ്ത്യാനികൾ ഇല്ലാതെ സിറിയയ്ക്ക് ഭാവിയില്ല”- എന്ന് പൊണ്ടിഫിക്കൽ ഫൗണ്ടേഷനായ എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് (ACN) നോട് അദ്ദേഹം വെളിപ്പെടുത്തി.
സിറിയയുടെ ഭാവിക്ക് ക്രിസ്ത്യൻ സമൂഹത്തിന്റെ പ്രാധാന്യം ബിഷപ്പ് അർബാക്ക് ഊന്നിപ്പറഞ്ഞു. അതിനാൽ, പ്രതിബന്ധങ്ങളെ നേരിടുന്നതിൽ ഉറച്ചുനിൽക്കാൻ അദ്ദേഹം വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. “ക്രിസ്ത്യാനികൾ സിറിയയുടെ വേരുകളാണ്, സിറിയ ക്രിസ്തുവിശ്വാസത്തിന്റെ കളിത്തൊട്ടിലാണ്. അപ്പസ്തോലനായ വി. പൗലോസ് ക്രിസ്തുവിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്ത ഒന്നാം നൂറ്റാണ്ടിലെ സ്ഥലങ്ങൾ ഡമാസ്കസിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. വി. പൗലോസിന്റെ ആദ്യ ശിഷ്യനായ വി. തെക്ലയുടെ ശവകുടീരം മാലൗല ഗ്രാമത്തിലാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. ഒന്നാം നൂറ്റാണ്ടിലെ ദൈവാലയങ്ങളും ആശ്രമങ്ങളും അവിടെയുണ്ട്. യേശുവിന്റെ ഭാഷയായ അരാമിക് ഇപ്പോഴും ഇവിടെ സംസാരിക്കപ്പെടുന്നു” – ബിഷപ്പ് അർബാക്ക് കൂട്ടിച്ചേർത്തു.
ശത്രുത അവസാനിപ്പിക്കാൻ ആർച്ചുബിഷപ്പ് ഉത്തരവാദിത്തപ്പെട്ടവരോട് അഭ്യർഥിച്ചു: “ഇനി രക്തച്ചൊരിച്ചിൽ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഐക്യത്തിനും അനുരഞ്ജനത്തിനും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. 14 വർഷത്തെ യുദ്ധത്തിനുശേഷം, ഞങ്ങൾക്ക് മറ്റൊരു സംഘർഷം ആവശ്യമില്ല.” ബഷർ അൽ-അസദിനെ അട്ടിമറിച്ചതിനുശേഷം മിഡിൽ ഈസ്റ്റേൺ രാജ്യത്ത് അധികാരം കൈവശം വച്ചിരിക്കുന്ന സുന്നി ഇസ്ലാമിക വിമത ഗ്രൂപ്പുകളുടെ സഖ്യമായ ഹയാത്ത് തഹ്‌രിർ അൽ-ഷാം (എച്ച് ടി എസ്) ഗ്രൂപ്പിലെ തീവ്രവാദികളാണ് ആക്രമണങ്ങൾക്ക് കാരണമെന്ന് പറയപ്പെടുന്നു.
“ഇത് വളരെ വേദനാജനകമാണ്. സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നത് സിറിയയ്ക്ക് നല്ലതല്ലാത്തതിനാൽ ഞാൻ നീതി ആവശ്യപ്പെടുന്നു”- ബിഷപ്പ് അർബാച്ച് കൂട്ടിച്ചേർത്തു. ഭരണമാറ്റത്തോടെ സിറിയ അങ്ങേയറ്റം അരക്ഷിതാവസ്ഥയിലേക്ക് പ്രവേശിച്ചുവെന്നും, ജോലിയുടെ അഭാവവും ഭക്ഷണത്തിന്റെയും മരുന്നിന്റെയും ദൗർലഭ്യവും ഉണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഹോംസിലെ സ്ഥിതി വളരെ പരിതാപകരമാണെന്നും ഏകാന്തതയിലും ഭയത്തിലും സങ്കടത്തിലും തെരുവുകളിൽ അലഞ്ഞുനടക്കുന്ന നിരവധി ആളുകളെ താൻ കണ്ടിട്ടുണ്ടെന്നും ബിഷപ്പ് അർബാക്ക് വെളിപ്പെടുത്തി. സിറിയയ്‌ക്കെതിരായ അന്താരാഷ്ട്ര സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്നും ആർച്ചുബിഷപ്പ് ആവശ്യപ്പെട്ടു.