വത്തിക്കാൻ ജുഡീഷ്യറിയുടെ വിരമിക്കൽ പ്രായവും ആനുകൂല്യങ്ങളും സംബന്ധിച്ച് പുതിയ മോത്തു പ്രോപ്രിയോ (സ്വയംപ്രേരിത കല്പന) പുറത്തിറക്കി മാർപാപ്പ

വത്തിക്കാൻ സ്റ്റേറ്റ് ജുഡീഷ്യറിയിലെ വിരമിക്കൽ പ്രായം, വത്തിക്കാൻ സ്റ്റേറ്റിലെ കോടതി സംവിധാനത്തിലെ കർദിനാൾ ജഡ്ജിമാർക്കും മജിസ്‌ട്രേറ്റ്‌മാർക്കുമുള്ള ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ചുള്ള നിലവിലുള്ള നിയമങ്ങൾ ഭേദഗതി ചെയ്ത് പുതിയ കല്പന മാർപാപ്പ പുറത്തിറക്കി. പ്രായപരിധിക്കപ്പുറം പദവിയിൽ തുടരാൻ ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടില്ലെങ്കിൽ, വത്തിക്കാൻ സ്റ്റേറ്റിലെ മജിസ്‌ട്രേറ്റുമാർ 75 വയസ്സും കർദിനാൾ ജഡ്ജിമാർ 80 വയസ്സും തികയുന്ന ജുഡീഷ്യൽ വർഷത്തിന്റെ അവസാനത്തിൽ വിരമിക്കുമെന്ന് ഏപ്രിൽ 19-നു പുറത്തിറക്കിയ കല്പനയിൽ പറയുന്നു.

വിരമിക്കൽ പ്രായത്തിനുമുമ്പ് സ്ഥാനമൊഴിയാൻ ആഗ്രഹിക്കുന്ന മജിസ്‌ട്രേറ്റുമാർക്കും ജഡ്ജിമാർക്കും മാർപാപ്പയുടെ അംഗീകാരത്തോടെ മാത്രമേ അത് ചെയ്യാൻ കഴിയൂ. തങ്ങളുടെ കർത്തവ്യങ്ങൾ നിറവേറ്റാൻ കഴിയാതെ വരുന്ന സാഹചര്യമുണ്ടായാൽ മജിസ്‌ട്രേറ്റുമാരെ എപ്പോൾ വേണമെങ്കിലും പിരിച്ചുവിടാനുള്ള അധികാരവും മാർപാപ്പയ്ക്കുണ്ട്. അവരുടെ ചുമതലകൾ അവസാനിക്കുമ്പോൾ, വത്തിക്കാൻ പൗരന്മാർക്കും ജീവനക്കാർക്കും ലഭിക്കുന്ന സഹായത്തിനും ക്ഷേമത്തിനുമുള്ള അവകാശങ്ങൾ അവർക്കും ലഭിക്കാനാർഹതയുണ്ട്. മറ്റൊരു രാജ്യത്ത് സമാനമായ സ്വഭാവമുള്ള മറ്റു പെയ്മെന്റുകൾ വർധിപ്പിച്ചാലും വിരമിച്ച മജിസ്‌ട്രേറ്റുകൾക്ക് വത്തിക്കാൻ സിറ്റി സ്റ്റേറ്റിൽ നിന്നുള്ള മുഴുവൻ പെൻഷൻ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെന്ന് ഭേദഗതി ചെയ്ത നിയമം പറയുന്നു.

ഈ കല്പന, അതിന്റെ പ്രസിദ്ധീകരണത്തിന്റെ പിറ്റേന്നു മുതൽ പ്രാബല്യത്തിൽ വരും. പ്രസിഡന്റിന്റെ വിരമിക്കലിനു തൊട്ടുമുമ്പുള്ള വർഷത്തിൽ അദ്ദേഹത്തിന്റെ അസിസ്റ്റന്റായി പ്രവർത്തിക്കാൻ പിൻഗാമിയായി വരാനുള്ള പ്രസിഡന്റിനെ മാർപാപ്പയ്ക്ക് നിയമിക്കാമെന്ന് പുതിയ മാറ്റങ്ങൾ വ്യവസ്ഥ ചെയ്യുന്നു.

നീതിനിർവഹണത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി നേടിയ അനുഭവമാണ് വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള ഇടപെടലുകളുടെ ആവശ്യകതയിലേക്ക് നയിച്ചതെന്ന് ഭേദഗതികൾ നടപ്പാക്കിക്കൊണ്ടുള്ള കല്പനയുടെ ഹ്രസ്വ ആമുഖത്തിൽ ഫ്രാൻസിസ് മാർപാപ്പ എഴുതി. കോടതികളിലെ ന്യായാധിപരുടെയും നീതിന്യായ സംരക്ഷകരുടെ ഓഫീസിലെയും പ്രൊഫഷണൽ മാന്യതയും സാമ്പത്തികപരിഗണനയും പ്രോത്സാഹിപ്പിക്കാനാണ് പുതിയ മാറ്റങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.