ഗ്വാട്ടിമാലയിലെ ബസപകടത്തിൽ അനുശോചനമറിയിച്ച് ഫ്രാൻസിസ് പാപ്പ

ഗ്വാട്ടിമാലയിൽ അമ്പതിലേറെപ്പേർ മരണമടഞ്ഞ ബസപകടത്തിൽ അനുശോചനമറിയിച്ച് ഫ്രാൻസിസ് പാപ്പ. വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദിനാൾ പീയെത്രൊ പരോളിനാണ് പാപ്പയുടെ അനുശോചന സന്ദേശം അയച്ചത്.

ഗ്വാട്ടിമാല നഗരത്തിൽ മലയിടുക്കിലെ ഒരു അരുവിയിലേക്ക് ബസ് മറിഞ്ഞുണ്ടായ ദുരന്തത്തിൽ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും പരിക്കേറ്റവർക്കായും ഫ്രാൻസിസ് പാപ്പ പ്രാർഥിക്കുന്നുവെന്ന് കർദിനാൾ പരോളിൻ സന്ധ്യാഗൊ ദെ ഗ്വാട്ടിമാല, അതിരൂപതയുടെ ആർച്ചുബിഷപ്പ് ഗൊൺസാലെ ദെ വില്യ യി വാസ്കെസിനയച്ച അനുശോചനസന്ദേശത്തിൽ അറിയിച്ചു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടിൽ വേദനിക്കുന്നവരുടെ ദുഃഖത്തിൽ പാപ്പ പങ്കുചേരുകയും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

ഫെബ്രുവരി പത്തിനാണ് ഗ്വാട്ടിമാല നഗരത്തിലെ ബെലിസ് പാലം കടക്കവെ ബസ് മലയിടുക്കിലെ അരുവിയിലേക്കു മറിഞ്ഞത്. ബസിലുണ്ടായിരുന്ന എഴുപതോളം പേരിൽ 55 പേരെങ്കിലും മരിച്ചതായി കണക്കാക്കപ്പെടുന്നു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.