സഭ കുടുംബവും നമ്മൾ സഹോദരങ്ങളുമാണ്: ഫ്രാൻസിസ് പാപ്പാ

സഭ കുടുംബവും നമ്മൾ സഹോദരങ്ങളുമാണ് എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ. നവംബർ മാസം ആറാം തീയതി തിങ്കളാഴ്ച്ച ലോകത്തിലെ വിവിധ ഇടങ്ങളിൽനിന്നുമുള്ള ഏകദേശം 7500 -ഓളം വരുന്ന കുട്ടികളെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിക്കുകയും അവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്ത അവസരത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

പ്രഭാഷണശൈലിയിൽനിന്നും വ്യത്യസ്തമായി സംഭാഷണശൈലിയിലാണ് പാപ്പാ കുട്ടികളുമായി സംവദിച്ചത്. കുഞ്ഞുങ്ങളുമായി ഇപ്രകാരമൊരു കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയ എല്ലാവർക്കും, ആമുഖമായി പാപ്പാ നന്ദിപറഞ്ഞു. ‘നിങ്ങളിൽനിന്നും ഞങ്ങൾ എന്ത് പാഠം ഉൾക്കൊള്ളണം’ എന്ന ചോദ്യവുമായി ആരംഭിച്ച ഫ്രാൻസിസ് പാപ്പാ, തുടർന്ന് കുട്ടികളിൽനിന്നും ഇന്നത്തെ ലോകം നിരവധി പാഠങ്ങൾ പഠിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.

ഒരുമിച്ചായിരുന്നുകൊണ്ട് നിഷ്കളങ്കവും ലളിതവുമായ ജീവിതശൈലിയുടെ നല്ല മാതൃക നൽകുന്ന കുട്ടികളെ സന്ദർശിക്കുന്നതിലും അവരോട് സംസാരിക്കുന്നതിലും തനിക്കുള്ള സന്തോഷം പാപ്പാ എടുത്തുപറഞ്ഞു. ‘ജീവിതം മഹത്തായ ഒരു ദാനമാണ്’, തന്നോടൊപ്പം ഈ വാചകം സ്വരമുയർത്തി പറയാൻ പാപ്പാ എല്ലാ കുട്ടികളെയും ക്ഷണിച്ചു. ‘നമ്മൾ ശത്രുക്കളാണോ?’ എന്ന പാപ്പായുടെ ചോദ്യത്തിന് എല്ലാവരും ചേർന്ന് ‘അല്ല’ എന്ന് മറുപടിപറഞ്ഞപ്പോൾ എന്നാൽ ‘നമ്മൾ സഹോദരങ്ങളാണോ?’ എന്നുചോദിച്ചപ്പോൾ ‘അതേ’ എന്നും കുട്ടികൾ മറുപടി പറഞ്ഞു. ഇപ്രകാരം സാഹോദര്യത്തിന്റെ മധുരംപകരുന്ന സഭ നമ്മുടെ കുടുംബവും നമ്മളെല്ലാവരും സഹോദരങ്ങളുമാണെന്ന് പാപ്പാ എടുത്തുപറഞ്ഞു.

കുട്ടികൾ ഓരോരുത്തരെയും വ്യക്തിപരമായി ആശ്ലേഷിക്കാൻ പാപ്പാ ആഗ്രഹിച്ചുവെങ്കിലും എണ്ണം കൂടുതലായതിനാൽ അതിനു സാധിക്കാത്തതിൽ തനിക്കുള്ള വിഷമവും പാപ്പാ പറഞ്ഞു. കുഞ്ഞുങ്ങളുടെ ജീവിതത്തിന്റെ വൈശിഷ്ട്യതയും പ്രായത്തിന്റെ മനോഹാരിതയും അടിവരയിട്ടുപറഞ്ഞ പാപ്പാ, ഈ മനോഹാരിത അഭംഗുരം തുടരണമെന്നും എല്ലാവരെയും ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.