മുഗുംഗ അഭയാർഥിക്യാമ്പിനെതിരെ നടന്ന ആക്രമണത്തെ അപലപിച്ച് ഫ്രാൻസിസ് പാപ്പ

കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിലെ ഗോമ നഗരത്തിലുള്ള മുഗുംഗ അഭയാർഥിക്യാമ്പിൽ പതിനാല് പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തെ അപലപിച്ച് ഫ്രാൻസിസ് പാപ്പ. ഗോമ രൂപതാധ്യക്ഷൻ അഭിവന്ദ്യ വില്ലിൻഗുമ്പിക്കയച്ച ടെലിഗ്രാം സന്ദേശത്തിലൂടെയാണ് കുടിയിറക്കപ്പെട്ടവരായ സാധുജനങ്ങൾക്കു നേരെയുണ്ടായ ഈ “ഭീരുത്വം നിറഞ്ഞ അക്രമണത്തിനെതിരെ” പാപ്പ ശബ്ദമുയർത്തിയത്.

വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളിൻ ഒപ്പിട്ടയച്ച ഈ സന്ദേശത്തിൽ, പതിനാലിലധികം ആളുകളുടെ മരണത്തിന് കാരണമാകുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത ഈ ദാരുണസംഭവത്തിന്റെ ഇരകളായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പാപ്പ തന്റെ പ്രാർഥനകൾ നേരുകയും ദുഃഖം അറിയിക്കുകയും ചെയ്‌തു. സംഭവത്തിൽ മരണടഞ്ഞവർക്ക് പാപ്പ നിത്വാശ്വാസം നേർന്നു. സംഭവത്തിൽ ദുഃഖിക്കുന്ന ഏവർക്കും തന്റെ ആത്മീയസാന്നിദ്ധ്യം ഉറപ്പുനൽകിയ പാപ്പ, ഏവരെയും കർത്താവിന് സമർപ്പിക്കുന്നുവെന്ന് എഴുതി. ഏവർക്കും ദൈവം ആശ്വാസം നല്കട്ടെയെന്നും പാപ്പ കൂട്ടിച്ചേർത്തു.

സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി ഇതുപോലെയുള്ള ആക്രമണമാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനെ പാപ്പ കുറ്റപ്പെടുത്തി. പാവപ്പെട്ടവരും ദുർബലരുമായ മനുഷ്യരാണ് ഇതുപോലെയുള്ള ആക്രമണങ്ങളുടെ ഇരകളാകുന്നതെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. ഇത്തരം സംഭവങ്ങളുടെ മുന്നിലും പ്രത്യാശ കൈവെടിയാതിരിക്കാൻ കോംഗോയിലെ ആളുകളോട് ആവശ്യപ്പെട്ട പാപ്പ, സമാധാനവും സാഹോദര്യവും നിലനിർത്തുവാനായി പ്രവർത്തിക്കുവാൻ അവിടുത്തെ രാഷ്ട്രീയപ്രവർത്തകരെ ആഹ്വാനം ചെയ്‌തു.

മെയ് മൂന്ന് വെള്ളിയാഴ്ചയാണ് വടക്കൻ കിവുവിലെ ഗോമ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള മുഗുംഗ അഭയാർഥിക്യാമ്പിൽ ബോംബാക്രമണമുണ്ടായത്. ഔദ്യോഗിക കണക്കുകൾ പ്രകാരം സംഭവത്തിൽ പതിനാല് പേരാണ് മരിച്ചിട്ടുള്ളത്. എന്നാൽ അനൗദ്യോഗിക കണക്കുകൾ പ്രകാരം പതിനേഴ് പേർ ഈ ആക്രമണത്തിൽ മരണമടഞ്ഞതായും നൂറോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.