നാഗോർണോ കാരാബാകിൽ സമാധാനം പുലരുന്നതിന് ആഹ്വാനംചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ

ദീർഘനാളുകളായി സംഘർഷങ്ങൾ നിലനിന്നിരുന്ന തെക്കൻ കോക്കസ് പ്രദേശത്തെ നാഗോർണോ കാരാബാക്കിൽ, കഴിഞ്ഞ ദിവസം പൊട്ടിപ്പുറപ്പെട്ട ആക്രമണങ്ങൾ അവസാനിപ്പിക്കാനും പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനും ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു. നഗോർണോ കരാബാക്കിൽനിന്ന് ആശങ്കാജനകമായ വാർത്തകളാണ് തനിക്ക് ലഭിച്ചതെന്ന് ഫ്രാൻസിസ് പാപ്പാ അനുസ്മരിച്ചു.

വത്തിക്കാനിൽ പതിവുപോലെ സെപ്റ്റംബർ 20, ബുധനാഴ്ച പാപ്പാ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചാസമ്മേളനത്തിന്റെ അവസരത്തിലാണ്, സംഘർഷങ്ങളിൽ ഏർപ്പെട്ട കക്ഷികളോടും അന്താരാഷ്ട്രസമൂഹത്തോടും തെക്കൻ കോക്കസസിലെ ഈ സംഘർഷം അവസാനിപ്പിക്കാൻവേണ്ട നടപടികൾ സ്വീകരിക്കാൻ പാപ്പാ ആഹ്വാനം ചെയ്തത്. പ്രദേശത്ത് സായുധ ആക്രമണങ്ങൾ അവസാനിപ്പിക്കാനും സാധാരണജനങ്ങളുടെ നന്മയ്ക്കും മനുഷ്യാന്തസ്സിനുംവേണ്ടി പ്രശ്‌നങ്ങൾക്ക് എല്ലാരീതിയിലും സമാധാനപരമായ പരിഹാരമാർഗങ്ങൾ കണ്ടെത്താനും പാപ്പാ ആവശ്യപ്പെട്ടു.

അർമേനിയ – അസർബൈജാൻ രാജ്യങ്ങൾക്കിടയിലെ വിഘടനവാദ മേഖലയിൽ സെപ്റ്റംബർ 19, ചൊവ്വാഴ്ച അസർബൈജാൻ ‘തീവ്രവാദവിരുദ്ധ പ്രവർത്തനം’ എന്നപേരിൽ നടത്തിയ ആക്രമണത്തിൽ നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും രണ്ടുപേർ കൊല്ലപ്പെടുകയും ചെയ്‌തുവെന്ന്‌ അർമേനിയൻ അധികാരികൾ അറിയിച്ചു.

അർമേനിയൻ ഭാഗത്തുനിന്നുള്ള ആക്രമണങ്ങളിൽ പോലീസുകാരുൾപ്പെടെ നിരവധി ആളുകൾ കൊല്ലപ്പെട്ടതിനെതുടർന്നാണ് അസർബൈജാൻ കഴിഞ്ഞ ദിവസം പ്രത്യാക്രമണം നടത്തിയത്. അർമേനിയൻ വംശജരാണ് നാഗോർണോ കാരാബാക് പ്രദേശത്തെ ഭൂരിപക്ഷം ജനങ്ങളും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.