കാലാവസ്ഥാ വ്യതിയാനത്തിനെതിരെ അടിയന്തരനടപടി വേണമെന്ന് ആവശ്യപ്പെട്ട് വിവിധ മതനേതാക്കളുടെ യോഗം

ദുബായിൽവച്ചു നടക്കാനിരിക്കുന്ന COP-28 ഉച്ചകോടിക്കു മുന്നോടിയായി അബുദാബിയിൽവച്ചു നടന്ന വിവിധ മതനേതാക്കളുടെ യോഗം, കാലാവസ്ഥാവ്യതിയാനത്തിനെതിരെ അടിയന്തരനടപടി വേണമെന്ന ആവശ്യം മുൻനിർത്തിയുള്ള അഭ്യർഥനയിൽ ഒപ്പുവച്ചു. അൽ-അസ്ഹറിലെ ഗ്രാൻഡ് ഇമാമിന്റെ പ്രതിനിധി പ്രൊഫ. മുഹമ്മദ് അൽ-ദുവൈനിയും, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനും ചേർന്നാണ് മുപ്പതോളം വരുന്ന മതനേതാക്കളുടെ പ്രതിനിധിസംഘത്തെ നയിച്ചത്.

ഊർജസംക്രമണം ത്വരിതപ്പെടുത്താനും ഭൂമിയെ സംരക്ഷിക്കാനും പ്രകൃതിയുമായി ഇണങ്ങി പുനചംക്രമണ ജീവിതമാതൃകകളിലേക്കു നീങ്ങാനും അഭ്യർഥനയിൽ ആഹ്വാനംചെയ്യുന്നു. ജൂത, ബുദ്ധ, സിഖ്, ഹിന്ദുനേതാക്കളും മറ്റ് പ്രധാനമതങ്ങളുടെ നേതാക്കളും സംഗമത്തിൽ പങ്കുചേർന്നു. രേഖയിൽ ഒപ്പുവയ്ക്കുന്നതിനുമുൻപ് നേതാക്കളെല്ലാവരും ചേർന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ദേശീയവൃക്ഷമായ ഗാഫ് വൃക്ഷം നട്ടുപിടിപ്പിച്ചതും മാതൃകയായി. തുടർന്ന് രേഖ COP-28 ന്റെ നിയുക്ത പ്രസിഡന്റ് സുൽത്താൻ അൽ ജാബറിന് നേതാക്കൾ കൈമാറി. മതാന്തരസംഗമം COP-28 ഉച്ചകോടിക്ക് ഏറെ പ്രാധാന്യം നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ദൈവത്തിന്റെ സൃഷ്ടിയെ പരിപാലിക്കാനുള്ള ധാർമ്മിക കടമ, കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുന്നതിന് ഒരുമിച്ചുപ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത, കാലാവസ്ഥാവ്യതിയാന പ്രതിസന്ധിയുടെ അടിയന്തിരത, കാലാവസ്ഥാലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിർണ്ണായക നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത എന്നിവയുൾപ്പെടെ പൊതുവായ വിഷയങ്ങൾ സംഗമത്തിൽ ചർച്ചചെയ്യപ്പെട്ടു. ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ കാലാവസ്ഥാപ്രതിസന്ധിക്ക് പരിഹാരംകാണാൻ സാധിക്കുമെന്ന് കർദിനാൾ പിയെത്രോ പരോളിൻ പറഞ്ഞു.

പാരിസ്ഥിതിക പ്രതിസന്ധിയുടെ മൂലകാരണങ്ങളായി അത്യാഗ്രഹവും സ്വാർഥതയുമാണ് നേതാക്കൾ എല്ലാവരും ചൂണ്ടിക്കാണിച്ചത്, പ്രത്യേകിച്ച് കാലാവസ്ഥാവ്യതിയാനത്തിന്റെ വലിയ ഉത്തരവാദിത്വം വഹിക്കുന്ന സമ്പന്നരാജ്യങ്ങളോട് – പ്രതിസന്ധിയിൽനിന്ന് ആനുപാതികമായി ബാധിക്കുന്ന ദരിദ്രരാജ്യങ്ങളെ സഹായിക്കാൻ പ്രതിജ്ഞാബദ്ധരാകാനും പ്രതിനിധിയോഗം ആഹ്വാനംചെയ്തു. ലോകജനസംഖ്യയുടെ 80% -ൽ അധികവും വിവിധ മതവിശ്വാസികളായതുകൊണ്ട് തങ്ങളുടെ സമൂഹങ്ങളിൽ കാലാവസ്ഥാപ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളർത്താൻ മതനേതാക്കൾക്കുള്ള സുപ്രധാന ഉത്തരവാദിത്വവും യോഗം എടുത്തുപറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.