
കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിൽ നടപ്പിലാക്കിയ വികസന മാതൃക കേരളം മുഴുവൻ നടപ്പിലാക്കുമെന്ന് ട്വന്റി 20 പാർട്ടി സംസ്ഥാന പ്രസിഡന്റ് സാബു എം ജേക്കബ് പറഞ്ഞു. കിഴക്കമ്പലത്തു ചേർന്ന ട്വൻറി 20 പാർട്ടി സംസ്ഥാന ഭാരവാഹികളുടെയും നിയോജകമണ്ഡലം പ്രസിഡന്റുമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യസാധ്യമായ എല്ലാ വികസന പ്രവർത്തനങ്ങളും നടപ്പാക്കിയശേഷം കിഴക്കമ്പലത്ത് 27 കോടിയും ഐക്കരനാട് പഞ്ചായത്തിൽ 12 കോടിയും മിച്ചംവയ്ക്കാൻ സാധിച്ചു. അഴിമതിരഹിതമായ പ്രവർത്തനം വഴിയാണ് ഇത്രയും തുക മിച്ചംവയ്ക്കാൻ സാധിച്ചത്. ആ തുക വൈദ്യുതി, പാചകവാതക ഗ്യാസ് എന്നിവയുടെ സബ്സിഡിയായി ജനങ്ങൾക്കുതന്നെ തിരിച്ചുനൽകുന്നതിനെക്കുറിച്ചുള്ള പദ്ധതികളാണ് ഇപ്പോൾ പ്ലാൻ ചെയ്യുന്നത്. അഴിമതി തുടച്ചുനീക്കിയാൽതന്നെ ഓരോ പഞ്ചായത്തിനെയും അവിടത്തെ നികുതിവരുമാനം കൊണ്ട് ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
യഥാർഥ ജനസേവന മാതൃകയാണ് ട്വന്റി 20 പാർട്ടി നടപ്പിലാക്കിയത്. ഗ്രാമങ്ങൾതോറും വികസന വിപ്ലവമാണ് ട്വന്റി 20 ലക്ഷ്യം വയ്ക്കുന്നത്. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നൂറിലേറെ പഞ്ചായത്തുകളിൽ മത്സരിക്കാൻ പാർട്ടിയെ സജ്ജമാക്കിക്കഴിഞ്ഞെന്ന് അദ്ദേഹം തുടർന്നുപറഞ്ഞു.
യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് വി ഗോപകുമാർ, ഭാരവാഹികളായ അഡ്വ ചാർളി പോൾ, ബെന്നി ജോസഫ്, ഡോ ഹറൂൺ എം പിള്ളെ, ജോർജ് ജോസഫ് പകലോമറ്റം തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ കോ- ഓർഡിനേറ്റർമാരും മണ്ഡലം പ്രസിഡന്റുമാരും റിപ്പോർട്ടുകൾ അവതരിപ്പിച്ചു.