
സമൂഹത്തിൽ അശരണരായവരെ ചേർത്തുനിർത്താനുള്ള ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം ഉൾക്കൊണ്ടുകൊണ്ട് ഭിന്നശേഷിക്കാർക്കായുള്ളവർക്ക് വേണ്ടിയുള്ള ജൂബിലി ആഘോഷത്തിന് ഏപ്രിൽ 28 നു തുടക്കമായി. ശാരീരിക-മാനസിക വൈകല്യങ്ങളുള്ള ഏകദേശം പതിനായിരത്തോളം ആളുകളാണ് ഈ ജൂബിലി ആഘോഷങ്ങളിൽ സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ പങ്കെടുക്കുന്നത്. അംഗങ്ങളിൽ കുട്ടികളും യുവജനങ്ങളും പ്രായമായവരും ഉൾപ്പെടുന്നു.
ഭൂരിഭാഗം പേരും ഇറ്റലിയിൽ നിന്നാണെങ്കിലും അമേരിക്ക, പോളണ്ട്, സ്‌പെയിൻ, മെക്സിക്കോ, കാനഡ, അർജന്റിന, ബ്രസീൽ, ജർമ്മനി, ഫ്രാൻസ്, പോർച്ചുഗൽ, ക്രൊയേഷ്യ, ഇന്ത്യ, ഇൻഡോനേഷ്യ, കൊളംബിയ, എക്വഡോർ, ഫിലിപ്പൈൻസ്, കോംഗോ, നൈജീരിയ, ഓസ്ട്രേലിയ, ചൈന എന്നിവിടങ്ങളിൽ നിന്നും നിരവധി ആളുകൾ ഈ ജൂബിലി ദിനങ്ങളിൽ സന്നിഹിതരാകും. ഏപ്രിൽ 28 തിങ്കളാഴ്ച്ച രാവിലെ എട്ടുമണിയോടെ നടക്കുന്ന വിശുദ്ധ വാതിൽ പ്രവേശനത്തോടെയാണ് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. അതേസമയം വിശുദ്ധ കുമ്പസാരം നടത്താനുള്ള ക്രമീകരണങ്ങൾ സാൻ ജോവാന്നി ബാത്തിസ്ത്ത ദേയി ഫിയോറെന്തിനി ബസിലിക്കയിൽ ചെയ്തിട്ടുണ്ട്. തദവസരത്തിൽ നിശ്ശബ്ദമായുള്ള ദിവ്യകാരുണ്യ ആരാധനയും ദൈവാലയത്തിൽ നടക്കും.
28 ന് പ്രാദേശിക സമയം വൈകിട്ട് അഞ്ചുമണിക്ക് വി. പൗലോസിന്റെ നാമധേയത്തിലുള്ള ബസിലിക്കയിൽ വച്ച് ജൂബിലി കുർബാന നടക്കും. സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ പ്രൊ-പ്രീഫെക്ട് ആർച്ചുബിഷപ്പ് റീനോ ഫിസിക്കേലാ വിശുദ്ധ ബലിക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ജൂബിലിയുടെ സമാപനദിവസമായ ഇന്നേദിനം പ്രാദേശിക സമയം രാവിലെ 11 മണിക്ക്, വത്തിക്കാനിലെ വി. പത്രോസിന്റെ ചത്വരത്തിൽ സാക്ഷ്യങ്ങളും പ്രബോധങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് സമ്മേളനം നടക്കും.
കാസ്റ്റൽ ആഞ്ചലോയിലെ ഉദ്യാനത്തിൽ വച്ച് ഉച്ചഭക്ഷണത്തിനു ശേഷം, സംഗീതവിരുന്നും മറ്റ് ആഘോഷങ്ങളും നടക്കും. തദവസരത്തിൽ സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ പ്രൊ-പ്രീഫെക്ട് ആർച്ചുബിഷപ്പ് റീനോ ഫിസിക്കേലാ, ഇറ്റാലിയൻ മന്ത്രിസഭയിലെ, വൈകല്യങ്ങൾ ഉള്ളവർക്കായുള്ള മന്ത്രി അലെസാന്ദ്ര ലോക്കത്തെല്ലി എന്നിവർ പങ്കെടുക്കും.