ക്രൈസ്‌തവ മിഷനറിമാരെ വേട്ടയാടുന്ന തീവ്രവാദസംഘങ്ങളെ അടിച്ചമർത്തണം:ഷെവലിയർ അഡ്വ.വി.സി.സെബാസ്‌റ്റ്യൻ

കൊച്ചി: സമൂഹത്തിൻ്റെ നന്മയ്ക്കും ക്ഷേമത്തിനുമായി ഇന്ത്യയിലുടനീളം നിസ്വാർത്ഥ സേവനം ചെയ്യുന്ന ക്രൈസ്ത‌വ മിഷനറിമാരെ വേട്ടയാടി അക്രമിക്കുന്ന തീവ്രവാദസംഘങ്ങളെ നിയന്ത്രിക്കുന്നതിലും അടിച്ചമർത്തുന്നതിലും സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുന്നത് നിർഭാഗ്യകരമാണെന്ന് കാത്തലിക ബിഷപ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ വി സി സെബാസ്റ്റ്യൻ.

ഭീകരവാദത്തിനെതിരെ നിലപാടുകളെടുക്കുന്നവർ ആഭ്യന്തര തീവ്രവാദസംഘങ്ങളുടെ മുമ്പിൽ മുട്ടുമടക്കുന്നത് അപഹാസ്യമാണ്. ഒഡീഷയിലെ സമ്പൽപുരിൽ കർമ്മലീത്ത മിഷനറിയും വയോധികനുമായ ഫാ. ലീനസ് പുത്തൻവിട്ടിലിനെയും ഫാ സിൽവിൻ കളത്തിപ്പറമ്പിലിനേയും അക്രമിച്ച കൊലയാളിസംഘങ്ങൾക്കെതിരെ കേസെടുക്കാൻപോലും തയ്യാറാകാത്തത് ഒഡിഷയിലെ ഭരണവ്യവസ്ഥിതികളെപ്പോലും നിയന്ത്രിക്കുന്നത് തിവ്രവാദികളാണെന്നുള്ളതിൻ്റെ തെളിവുകളാണ്.

മതപരിവർത്തന നിരോധന ബില്ലിൻ്റെ മറവിൽ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്‌തവ വിശ്വാസികൾക്കും സ്ഥാപനങ്ങൾക്കുമെതിരേ നടക്കുന്ന ആസൂത്രിത അക്രമങ്ങൾ വർദ്ധിക്കുന്നു. മതപരിവർത്തനമല്ല, വിദ്യാഭ്യാസത്തിലൂടെയും സാംസ്‌കാരിക വളർച്ചയിലൂടെയും മനുഷ്യനിൽ മനഃപരിവർത്തനവും മാനസിക വളർച്ചയും സാമൂഹ്യ ഉയർച്ചയും സ്യഷ്ടിക്കുന്ന നിസ്വാർത്ഥ സേവനമാണ് ക്രൈസ്‌തവരുടേത്. ആരോരുമില്ലാതെ തെരുവിലേയ്ക്ക് വലിച്ചെറിയപ്പെട്ട ആയിരക്കണക്കിന് ആലംബഹീനർക്ക് അഭയാകന്ദ്രങ്ങളൊരുക്കിയതാണോ  ക്രൈസ്‌തവർ ചെയ്‌ത തെറ്റ്? വിശപ്പിൻ്റെ വിളിയിൽ ജീവനുവേണ്ടി കൊതിച്ച പട്ടിണിപ്പാവങ്ങളെ സ്നേഹത്തോടെ വാരിപ്പുണർന്ന് അന്നം നൽകിയതും ഇന്ത്യയുടെ ഉൾനാടൻ ഗ്രാമങ്ങളിലേയ്ക്ക് കടന്നുചെന്ന് രോഗികളായവരെ ചികിത്സിച്ചതും നിരക്ഷരസമൂഹത്തിൻ്റെ ഹ്യദയത്തിനുള്ളിലേയ്ക്ക് അറിവിൻ്റെ അക്ഷരങ്ങൾ കുറിച്ചുകൊടുത്തതും ക്രൈസ്ത‌വ മിഷനറിമാരാണെന്നുള്ളത് ഭരണത്തിലിരിക്കുന്നവർ ബോധപൂർവ്വം മറക്കരുത്.

മതപരിവർത്തന നിരോധന ബില്ലിൻ്റെ മറവിൽ ക്രൈസ്‌തവ സ്ഥാപനങ്ങൾ കൈയേറി അക്രമിക്കുക, ദേവാലയങ്ങളും പുണ്യരൂപങ്ങളും തകർക്കുക, വൈദികരെയും സന്യാസിനികളെയും കൈയ്യേറ്റം ചെയ്യുക, ക്രൈസ്‌തവ വീടുകൾ തെരഞ്ഞുപിടിച്ച് വിശ്വാസികളുടെനേരെ അക്രമം അഴിച്ചുവിടുക, പതിനായിരക്കണക്കിന് അനാഥരെയും ആലംബഹീനരെയും സംരക്ഷിക്കുന്ന ആതുരാലയങ്ങളുടെ പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കുക തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ തുടരുന്ന ക്രൂരതയ്ക്കും നിഷ്‌ഠൂരതയ്ക്കും ക്രൈസ്‌തവ വിരുദ്ധ സമീപനങ്ങൾക്കുമെതിരെ അടിയന്തര കേന്ദ്രസർക്കാർ നടപടികളുമുണ്ടാകണം.

രാജ്യത്തെ പൗരന്മാർക്ക് ഏതു മതത്തിൽ വിശ്വസിക്കാനും തങ്ങളുടെ മതം പ്രചരിപ്പിക്കാനും ഇന്ത്യൻ ഭരണഘടന അവകാശം നൽകുന്നുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടാൻ പാടില്ല. ആരെങ്കിലും മതസ്വാതന്ത്ര്യം ദുരുപയോഗിക്കുന്നുണ്ടെങ്കിൽ അതിനെതിരെ നടപടി സ്വീകരിക്കാൻ ഇരുപതോളം നിയമവകുപ്പുകൾ രാജ്യത്തുണ്ടായിരിക്കുമ്പോൾ മതപരിവർത്തന നിയമമുണ്ടാക്കി ക്രൈസ്‌തവർക്കുനേരെ നടത്തുന്ന ആസൂത്രിത അക്രമങ്ങൾക്ക് അവസാനമുണ്ടാകണമെന്നും വി.സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.

അഡ്വ.വി.സി.സെബാസ്റ്റ്യൻ, സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.