സുഡാനിലെ യുദ്ധഭൂമിയിൽ സഹായവുമായി കത്തോലിക്കാ മിഷനറിമാർ

കത്തോലിക്കാ സഭയുടെ ഉപവിപ്രവർത്തനങ്ങൾക്ക് മാതൃകയായി, സുഡാനിലെ ആഭ്യന്തരയുദ്ധങ്ങളാലും മറ്റും കെടുതി അനുഭവിക്കുന്ന ജനങ്ങൾക്ക് ഭക്ഷണവും മരുന്നുകളും അഭയവുമൊരുക്കി കത്തോലിക്കാ മിഷനറിമാർ. പൊതുഗതാഗതത്തിന്റെയും വൈദ്യുതിയുടെയും അഭാവവും അവ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾക്കിടയിലുമാണ് മിഷനറിമാർ തങ്ങളുടെ സേവനം പ്രതിഫലമെന്യേ നൽകുന്നത്.

ഏപ്രിൽ 15-ന് സുഡാനീസ് ആംഡ് ഫോഴ്‌സും (എസ്‌എഎഫ്) റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (ആർഎസ്‌എഫ്) തമ്മിൽ കാർട്ടൂമിൽ പൊട്ടിപ്പുറപ്പെട്ട യുദ്ധം സൃഷ്ടിച്ച അക്രമത്തിന്റെ തരംഗം രാജ്യത്തുടനീളം സൃഷ്ടിച്ച അരക്ഷിതാവസ്ഥയിൽ വിറങ്ങലിച്ചുനിൽക്കുകയാണ് രാജ്യത്തുള്ള സാധാരണ ജനങ്ങൾ. സലേഷ്യൻ മിഷനറിമാരുടെ നേതൃത്വത്തിലാണ് സേവനങ്ങൾ ഏകോപിപ്പിക്കുന്നത്. ദിവസവും ആയിരക്കണക്കിനാളുകൾക്ക് ഭക്ഷണം പാകം ചെയ്തുനൽകാനും കുട്ടികൾക്ക് വിദ്യാഭ്യാസം നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കാനും താമസസൗകര്യങ്ങൾ നൽകാനും ഈ മിഷനറിമാർ അക്ഷീണം പരിശ്രമിക്കുന്നു.

ഓരോ ദിവസവും 15-നും 20-നുമിടയിൽ പരിക്കേറ്റ രോഗികൾ വൈദ്യസഹായം തേടി മിഷനറിമാരുടെ വസതിയിലെത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സ്കൂളുകളിലും ആശ്രമങ്ങളിലുമാണ് ആളുകൾക്ക് അഭയസൗകര്യം ഒരുക്കിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.