പെസഹാ: ഈശോ ‘അത്യധികം ആഗ്രഹിച്ച’ തിരുനാൾ

സെഹിയോൻ ഊട്ടുശാലയിലെ ഓർമ്മകളെ തൊട്ടുണർത്തി ഒരിക്കൽക്കൂടി പെസഹാ സുദിനം നമ്മെ തേടിവന്നിരിക്കുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ ചാരുത നഷ്ടപ്പെട്ട മനുഷ്യവംശത്തിന് തെളിമയും തിളക്കവും നൽകാൻ ഒരു വിശുദ്ധ വ്യാഴാഴ്ച.

മൂന്ന് ചരിത്രസംഭവങ്ങളാണ് കടന്നുപോകലിന്റെ ഈ തിരുനാളിൽ നാം അനുസ്മരിക്കുക. സ്നേഹത്തിന്റെ കൂദാശയായ വിശുദ്ധ കുർബാനയുടെ സ്ഥാപനം, സ്നേഹത്തിന്റെ ശുശ്രൂഷയായ പൗരോഹിത്യത്തിന്റെ സ്ഥാപനം, സ്നേഹത്തിന്റെ അർത്ഥമറിഞ്ഞുള്ള പുതുപ്രമാണം. അതുവഴി ക്രൈസ്തവ വിശ്വസത്തിന്റെ അകക്കാമ്പിലൂടെ നടന്ന് സ്നേഹത്തിന്റെ പുതുവിപ്ലവത്തിന് ജീവിതത്തിലുടെ പ്രഭ വിതറേണ്ട സുന്ദരസുദിനം.

സുവിശേഷത്തിൽ യേശു “അത്യധികം ആഗ്രഹിച്ച” ഒരേയൊരു കാര്യമേയുള്ളൂ. അത് ശിഷ്യന്മാരുമൊത്തുള്ള പെസഹാ ഭക്ഷണമാണ്. “അവന്‍ അവരോടു പറഞ്ഞു: പീഡയനുഭവിക്കുന്നതിനു മുമ്പ്‌ നിങ്ങളോടു കൂടെ ഈ പെസഹാ ഭക്ഷിക്കുന്നതിന്‌ ഞാന്‍ അത്യധികം ആഗ്രഹിച്ചു” (ലൂക്കാ 22:15). യേശു അത്യധികം ആഗ്രഹിച്ച ഒരു തിരുനാൾ – അതാണല്ലോ നാം ഇന്ന് ആഘോഷിക്കുന്ന ഈ വിശുദ്ധ പെസഹാ. യേശു അത്യധികം ആഗ്രഹിച്ച ഈ തിരുനാളിന് മൂന്നു ആത്മീയ ഇതളുകൾ ഉണ്ട്. അഥവാ മനുഷ്യവംശത്തിന്റെ നിലനില്പിന് അത്യധികം ആവശ്യമുള്ള മൂന്ന് അമുല്യദാനങ്ങൾ – വിശുദ്ധ കുർബാന, പൗരോഹിത്യം, സ്നേഹത്തിന്റെ നവപ്രമാണം. ലോകത്തിന് അത്യാവശ്യമുള്ള മൂന്ന് ആത്മീയസമ്പത്തുകൾ. യേശു മനുഷ്യവംശത്തോടുള്ള തന്റെ പരമായ സ്നേഹം പ്രകടിപ്പിച്ച മൂന്നു മാർഗ്ഗങ്ങളാണിവ.

വിശുദ്ധ കുർബാന

പഴയനിയമ പെസഹായുടെ ഓർമ്മയിൽ യേശു പുതിയ പെസഹാ സ്ഥാപിക്കുന്നു. ദൈവത്തിന് ഇസ്രായേൽ ജനതയോടുള്ള കരുതലിന്റെ മുദ്രയായിരുന്നു പഴയ പെസഹായെങ്കിൽ മനുഷ്യവംശത്തോടുള്ള ദൈവപുത്രന്റെ അടങ്ങാത്ത സ്നേഹത്തിന്റെ മുദ്രയാണ് പുതിയ പെസഹാ ആയ വിശുദ്ധ കുർബാന. പഴയനിയമ പെസഹായിൽ കുഞ്ഞാട് ബലിവസ്തു ആയെങ്കിൽ പുതിയനിയമ പെസഹായിൽ ദൈവപുത്രൻ സ്വയം ബലിയാടാകുന്നു. പഴയനിയമത്തിൽ ഇസ്രായേൽ ജനത്തിന് വാഗ്ദത്തനാട്ടിലേക്കുള്ള വഴിയിൽ മന്ന നൽകിയ ദൈവം, പുതിയനിയമത്തിൽ പുതിയ ഇസ്രായേലായ സഭയ്ക്ക് ജീവൻ നൽകാൻ സ്വശരീരവും രക്തവും നൽകുന്നു. ദൈവം മനുഷ്യവംശത്തിനു നൽകാൻ അത്യധികം ആഗ്രഹിച്ച പുതിയ പെസഹായാണ് നാം എന്നും അർപ്പിക്കുന്ന വിശുദ്ധ കുർബാന.

ആർസിലെ വികാരിയായ വി. ജോൺ മരിയാ വിയാനി പറയുന്നു: “തന്നേക്കാൾ മഹത്തായ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇതിനേക്കാൾ മഹത്തായ ഒന്ന് ദൈവം നമുക്കു തരുമായിരുന്നു.” ചുരുക്കത്തിൽ വിശുദ്ധ കുർബാന ആവുക എന്നത് യേശുവിന്റെ അത്യധികമായ ആഗ്രഹമായിരുന്നു. ലോകാവസാനം വരെ നിത്യം നിലനില്‍ക്കുന്ന വാഗ്ദാനവുമാണത്. “യുഗാന്ത്യം വരെ എന്നും ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും” (മത്തായി 28:20). മനുഷ്യനോടൊപ്പമായിരിക്കാൻ ദൈവം അത്യധികം ആഗ്രഹിച്ച ദിനത്തിന്റെ പേരാണ് പെസഹാ എങ്കിൽ ദൈവത്തോടൊപ്പമായിക്കാൻ മനുഷ്യൻ തീരുമാനമെടുക്കേണ്ട പുണ്യദിനമാണിന്ന്. ബെനെടിക്റ്റ് പതിനാറാമൻ പാപ്പയുടെ അഭിപ്രായത്തിൽ, അന്തിമാത്താഴം തന്നെ ഒരർത്ഥത്തിൽ സഭാസ്ഥാപന കർമ്മമാണ്. കാരണം യേശു സ്വയം സമർപ്പിക്കുകയും പുതിയൊരു സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്ത ദിനം. അതിനാൽ സഭാസ്ഥാപന ദിനമായ ഇന്ന് വിശുദ്ധ കുർബാനയിലേക്കു നമുക്കു തിരിയാം.

പാവങ്ങളുടെ അമ്മയായ കൽക്കത്തയിലെ വി. മദർ തേരേസാ നമ്മെ ഓർമിപ്പിക്കുന്നു: “ക്രൂശിതരൂപത്തിലേക്കു നീ നോക്കുമ്പോൾ ഈശോ നിന്നെ അന്ന് എത്രമാത്രം സ്നേഹിച്ചു എന്നു നീ മനസ്സിലാക്കുന്നു. എന്നാൽ ദിവ്യകാരുണ്യത്തിലേക്കു നീ കണ്ണുകൾ ഉയർത്തുമ്പോൾ ഈശോ ഇന്ന് നിന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്നു നീ മനസ്സിലാക്കുന്നു.” ദൈവസ്നേനേഹത്തിന് വിശുദ്ധ കുർബാന അർപ്പണത്തിലുടെ പ്രത്യുത്തരം നൽകുക. വിശുദ്ധ കുർബാനയെ അധിക്ഷേപിക്കുന്ന, അപമാനിക്കുന്ന ആധുനിക സംസ്കാരത്തിൽ ദൈവത്തിന്റെ അത്യധിക ആഗ്രഹമായ വിശുദ്ധ കുർബാനയുടെ ശോഭയെ നമുക്ക് ഉയർത്തിപ്പിടിക്കാം.

പൗരോഹിത്യം

യേശു അത്യധികം ആഗ്രഹിച്ച പെസഹാ തിരുനാളിലെ രണ്ടാമത്തെ ഇതൾ ശുശ്രൂഷാപൗരോഹിത്യമാണ്. “എന്റെ ഓർമ്മയ്ക്കായി നിങ്ങൾ ഇതു ചെയ്യുവിൻ” (1 കോറി 11:24) എന്ന് അപ്പസ്തോലന്മാരോട് യേശു പറഞ്ഞപ്പോൾ അവിടുന്ന് അവരെ പുതിയ ഉടമ്പിടിയുടെ പുരോഹിതരാക്കി. യേശുവിന്റെ പൗരോഹിത്യം സഭയിൽ സവിശേഷമായി തുടർന്നുകൊണ്ടു പോകാൻ നിയോഗം സ്വീകരിച്ചവരാണ് പുരോഹിതർ. പെസഹാ ദിനത്തിൽ യേശു സ്ഥാപിച്ച രണ്ടാമത്തെ കൂദാശ – വിശുദ്ധ കുർബാനയും പൗരോഹിത്യവും ഈശോ അത്യധികം ആഗ്രഹിച്ച കൂദാശകളാണ്. പൗരോഹിത്യം ഒരേസമയം വിളിയും വെല്ലുവിളിയുമാണ്. യേശു ആഗ്രഹിച്ചതുപോല വിശുദ്ധ കുർബാനയാകാനും അതുവഴി പൗരോഹിത്യം അനേകർക്ക് ജീവൻ പകരാനുമുള്ള വിളി. വിശുദ്ധ കുർബാനയാകുന്ന ബലിയുടെ അർപ്പകനെന്ന നിലയിൽ യേശുവിന്റെ എന്നേക്കുമുള്ള ബലിയുമായി പുരോഹിതൻ ഗാഢമായി ഐക്യപ്പെട്ടിരിക്കുന്നു. ഓരോ പുരോഹിതനും അപരനുവേണ്ടി അർപ്പിക്കപ്പെടുന്ന ബലിവസ്തു ആകണമെന്ന് പെസഹാദിനം ഓർമ്മിപ്പിക്കുന്നു.

ബനഡിക്ട് പതിനാറാമൻ പാപ്പ ‘സ്നേഹത്തിന്റെ കൂദാശ’ എന്ന ചാക്രിക ലേഖനത്തിൽ “ഈശോയോടു കൂടെ ലോകത്തിന്റെ ജീവനുവേണ്ടി മുറിക്കപ്പെട്ട അപ്പമാകാൻ ഓരോ പുരോഹിതനും വിളിക്കപ്പെട്ടിരിക്കുന്നു” എന്ന് തിരുസഭയെ ഓർമ്മിപ്പിക്കുന്നു. അപരനുവേണ്ടി ബലിയാകേണ്ട ഇടയധർമ്മത്തിൽ ഓരോ പുരോഹിതനും ശക്തി പകരേണ്ടത് വിശ്വാസികളുടെ കടമയും ഉത്തരവാദിത്വവുമാണ്. പുരോഹിതന്മാരുടെ ബലഹീനതകൾ കൊണ്ട് ഉടഞ്ഞുപോകുന്ന പളുങ്കുപാത്രമല്ല ക്രിസ്തീയപൗരോഹിത്യം. മാനുഷികദൃഷ്ടിയിൽ അതിന്റെ ശോഭ മങ്ങിയെക്കാം. പക്ഷേ ദൈവം അത്യധികം ആഗ്രഹിച്ച വ്യക്തികളാണ് ഓരോ പുരോഹിതനും. പഴികൾ ചാരി പൗരോഹിത്യത്തിന്റെ ശോഭയ്ക്ക് മങ്ങലേൽപ്പിക്കാൻ നിരവധി കാരണങ്ങൾ നമ്മുടെ സാഹചര്യങ്ങളിൽ കണ്ടേക്കാം. വിധി പ്രസ്താവിക്കും മുമ്പ് “നിത്യപുരോഹിതനായ ഈശോയെ അങ്ങയുടെ ദാസന്മാരായ വൈദികർക്ക് യാതൊരാപത്തും വരുത്താതേ… എന്ന പ്രാർത്ഥന നമ്മൾ അർത്ഥം മനസ്സിലാക്കി ഒന്നു ചെല്ലണം.

വി. ജോൺ മരിയ വിയാനിയുടെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. “മതത്തെ നശിപ്പിക്കാൻ ഒരുവൻ ആഗ്രഹിച്ചാൽ അയാൾ വൈദികരെ ആക്രമിച്ചുകൊണ്ടു തുടങ്ങുന്നു. എന്തെന്നാൽ എവിടെ വൈദികരില്ലയോ അവിടെയെല്ലാം ബലികളും ഇല്ലാതാകും. എവിടെ ബലികൾ ഇല്ലാതാകുന്നുവോ അവിടെ മതവും ഇല്ലാതാകുന്നു.”

സ്നേഹത്തിന്റെ പുതുപ്രമാണം

പെസഹാ തിരുനാളിലെ മൂന്നാമത്തെ ഇതൾ പരസ്നേഹത്തിന്റെ പുത്തൻ പ്രമാണമാണ്. “നിങ്ങള്‍ പരസ്‌പരം സ്‌നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്‌പരം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്‌പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാരാണെന്ന്‌ അതുമൂലം എല്ലാവരും അറിയും” (യോഹ. 13:35). വിശുദ്ധ കുർബാനയിൽ പിറവി കൊള്ളുന്ന പുതിയ ഇസ്രായേലായ സഭയ്ക്ക് യേശു നൽകുന്ന ഏക പ്രമാണമാണിത്. സ്നേഹത്തിന്റെ പാരമ്യം കാണിച്ചുനൽകാൻ അവൻ ശിഷ്യന്മാരുടെ കാലുകൾ കഴുകി. അപരനെ വലിയവനാക്കുമ്പോഴേ, സ്വയം പരിത്യജിക്കുമ്പോഴേ, ഇല്ലാതാകുമ്പോഴേ ക്രിസ്തീയസ്നേഹം അതിന്റെ പൂർണ്ണതയിലെത്തുകയുള്ളൂ. പെസഹാദിനത്തില്‍ യേശു ശിഷ്യന്മാരുടെ കാലുകൾ കഴുകിയപ്പോൾ സ്നേഹത്തിന്റെ പ്രായോഗികഭാഷ ശുശ്രൂഷയുടേതാണെന്ന് അവൻ അടിവരയിടുകയായിരുന്നു. അതിനാലാണ് ക്ലെയർ വോയിലെ വി. ബർണാഡും മിലാനിലെ വി. അബ്രോസും കാൽകഴുകൽ ശുശ്രൂഷയെ എട്ടാമത്തെ കൂദാശയായി വിശേഷിപ്പിക്കുന്നത്. അപരനെ വളർത്താനായി, അപനെ സമാശ്വസിപ്പിക്കാനായി, അവന്റെ കണ്ണീരൊപ്പാനായി, അവനു മഹത്വം നൽകാനായി ഞാൻ ചെറുതാകുമ്പോൾ ഞാൻ ഈശോ അത്യധികം ആഗ്രഹിച്ച വ്യക്തിയാകുന്നു.

പെസഹായുടെ തിരുക്കർമ്മങ്ങളിൽ നാം പങ്കുചേരുമ്പോൾ, വിശുദ്ധ കുർബാനയെ അകമഴിഞ്ഞു സ്നേഹിക്കാനും പൗരോഹിത്യത്തെ മനം നിറഞ്ഞു വിലമതിക്കുവാനും സ്നേഹത്തിന്റെ നവപ്രമാണത്തെ ഹൃദയം നിറഞ്ഞു ആശ്ലേഷിക്കുവാനും നമുക്കു പരിശ്രമിക്കാം. അതുവഴി നമ്മൾ യേശു അത്യധികം ആഗ്രഹിക്കുന്ന വ്യക്തികളും നമ്മുടെ ഇടവക യേശു അത്യധികം ആഗ്രഹിക്കുന്ന ആലയങ്ങളും നമ്മുടെ കുടുംബങ്ങൾ യേശു അത്യധികമായി വസിക്കാൻ ഇഷ്ടപ്പെടുന്ന ഭവനങ്ങളുമായി പരിണമിക്കും.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.