പ്രതിഷേധങ്ങൾക്കിടയിലും ‘ദി കേരള സ്റ്റോറി’ പ്രദർശിപ്പിച്ച് ദൂരദർശൻ

തുടക്കം മുതൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ചിത്രമാണ് ‘ദി കേരള സ്റ്റോറി.’ പ്രദർശനത്തിന് നാളുകൾക്കുശേഷം വീണ്ടും ‘കേരള സ്റ്റോറി’ വാർത്തകളിൽ നിറയുകയാണ്. കേരളത്തിലെ ഭരണ-പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങൾക്കും പരാതികൾക്കും വിലകൊടുക്കാതെ ദൂരദർശനിൽ ചിത്രം പ്രദർശിപ്പിച്ചുകൊണ്ട് കേന്ദ്രം നടത്തിയ നിർണ്ണായകമായ നീക്കമാണ് ഈ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കുന്നത്.

‘ദി കേരള സ്റ്റോറി’ ഇന്നലെ രാത്രി എട്ടുമണിക്കാണ് ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തത്. ചിത്രം പ്രദർശിപ്പിക്കുന്നതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്തുവന്നിരുന്നു. കേരളത്തെ ഇകഴ്ത്തിക്കാണിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രിയും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കമാണ് സംപ്രേക്ഷണത്തിനു പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആരോപിച്ചു. സംപ്രേക്ഷണം വിലക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് ഉൾപ്പെടെ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കത്ത് നൽകിയിരുന്നു. എന്നാൽ കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങളുടെ ആരോപണങ്ങളെ മുഖവിലയ്‌ക്കെടുക്കാതെ സംപ്രേക്ഷണവുമായി മുന്നോട്ടുപോകാനായിരുന്നു കേന്ദ്രസർക്കാരിന്റെ തീരുമാനം.

ചിത്രത്തിന്റെ സംപ്രേക്ഷണവുമായി മുന്നോട്ടുപോകാനുള്ള ദൂരദർശന്റെ തീരുമാനങ്ങളിൽ ഇടപെടാതെ ഹൈക്കോടതിയും മാറിനിന്നു എന്നത് ശ്രദ്ധേയമായിരുന്നു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾക്കായി കാക്കാതെ കോടതിയിലെത്തിയതു ചൂണ്ടിക്കാട്ടിയാണ് ഹർജിയിൽ ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് ടി.ആർ. രവി വ്യക്തമാക്കിയത്.

ചിത്രത്തിൽ കാണിക്കുന്ന തരത്തിൽ മതംമാറ്റവും ഭീകരപ്രവർത്തനങ്ങളും കേരളത്തിൽ സംഭവിച്ചിട്ടില്ല എന്നും ചിത്രത്തിൽ പരാമർശിക്കുന്ന കാര്യങ്ങൾ വ്യാജമാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രദർശനം തടയുന്നതിനായുള്ള ആവശ്യം ഭരണ-പ്രതിപക്ഷങ്ങൾ ഉയർത്തിയത്. എന്നാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നതായ കാര്യങ്ങൾ കേരത്തിൽ നടന്നതായി ഇന്ത്യൻ എക്സ്പ്രസ്സ് 2019 ജൂൺ മാസം നാലാം തീയതി പ്രസിദ്ധീകരിച്ച പത്രത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു.

2016-ൽ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന മലയാളികളുടെ ആദ്യസംഘത്തിന്റെ തലവൻ അബ്ദുൾ റഷീദ് അബ്ദുള്ള (32) അഫ്ഗാനിസ്ഥാനിൽ യു.എസ്. വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടിലായിരുന്നു ദി കേരള സ്റ്റോറിയിയിൽ പ്രദർശിപ്പിച്ച സംഭവങ്ങളുടെ യാഥാർഥ്യം അടങ്ങിയിരുന്നത്. അബ്ദുള്ളയുടെ നേതൃത്വത്തിൽ കുട്ടികളടക്കം 21 പേർ 2016 മേയിൽ പടന്ന, തൃക്കരിപ്പൂർ, പാലക്കാട് എന്നിവിടങ്ങളിലെ വീടുകൾ ഉപേക്ഷിച്ച് ഐ.എസ്-ൽ ചേരുകയായിരുന്നു. അബ്ദുൾ റഷീദ് അബ്ദുള്ള, സോണിയ സെബാസ്റ്റ്യൻ എന്ന ക്രിസ്ത്യൻ യുവതിയെ മതംമാറ്റുകയും പിന്നീട് ഇവർ ആയിഷ എന്നപേരിൽ അറിയപ്പെടുകയും ആയിരുന്നു. ആയിഷയും ഇവരുടെ രണ്ടര വയസ്സുള്ള മകളുമായാണ് അബ്ദുൾ റഷീദ് ഐ.എസ്-ൽ ചേരാൻ പോകുന്നത്. പിന്നീട് നടന്ന ആക്രമണത്തിൽ അബ്ദുൾ റഷീദ് കൊല്ലപ്പെടുകയും ആയിഷ ജയിലിലാകുകയും ചെയ്തിരുന്നു.

ഇത്തരത്തിൽ വ്യക്തമായ ഒരു റിപ്പോർട്ടുണ്ടായിട്ടും ഈ റിപ്പോർട്ടിനെ കണ്ണടച്ചുതള്ളുന്ന നിലപാടാണ് കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങൾ കൈക്കൊണ്ടിരുന്നത്. ഈ സാഹചര്യത്തിലാണ് ദി കേരള സ്റ്റോറി ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യുന്നതും അതിന്റെ പ്രാധാന്യം വർധിക്കുന്നതും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.