

“ഓ പരിശുദ്ധ ത്രിത്വൈകദൈവമേ, നിന്നെ ഞാൻ സ്നേഹിക്കുന്നു. നീ എല്ലാവരാലും സ്നേഹിക്കപ്പെടാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു” – വി. അൽഫോൻസാമ്മ.
സഭയിൽ ജീവിച്ചുകൊണ്ട് ക്രിസ്തുവിന്റെ സാക്ഷികളാകാൻ വിളിക്കപ്പെട്ടവരും അവിടുത്തെ സുവിശേഷം ലോകത്തിന്റെ അതിർത്തികൾവരെ പ്രഘോഷിക്കാൻ അയയ്ക്കപ്പെട്ടവരുമാണ് ഓരോ ക്രിസ്ത്യാനിയും. സഭയിൽ ജീവിച്ചുകൊണ്ടുവേണം ക്രിസ്തുവിനു സാക്ഷ്യംവഹിക്കാൻ. ക്രിസ്തുവാകുന്ന മഹാരഥത്തിൽ രക്ഷ കണ്ടെത്തിയവരുടെ കൂട്ടായ്മയാണ് സഭ. “അവരെല്ലാവരും ഒന്നായിരിക്കുവാൻവേണ്ടി പിതാവേ, അങ്ങ് എന്നിലും ഞാൻ അങ്ങിലും ആയിരിക്കുന്നതുപോലെ അവരും നമ്മിൽ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനുംവേണ്ടി ഞാൻ പ്രാർഥിക്കുന്നു” (യോഹ. 17:21).
പ്രേഷിതപ്രവർത്തനം നടത്തിക്കൊണ്ട് നാം ക്രിസ്തുവിന് സാക്ഷ്യം നൽകണം. ദൈവാനുഭവത്തിന്റെ പങ്കുവയ്ക്കലാണ് പ്രേഷിതപ്രവർത്തനം. “ആദ്യം മുതൽ ഉണ്ടായിരുന്നതും ഞങ്ങൾ കേട്ടതും സ്വന്തം കണ്ണുകൊണ്ടു കണ്ടതും സൂക്ഷിച്ചുവീക്ഷിച്ചതുമായ ജീവന്റെ വചനത്തെപ്പറ്റി ഞങ്ങൾ അറിയിക്കുന്നു” (1 യോഹ. 1:1). ദൈവത്തിലുള്ള ആഴമായ വിശ്വാസത്തിലൂടെയും സഹനത്തിലൂടെയും നീതീകരണം നേടിയ വി. അൽഫോൻസാമ്മ പ്രേഷിതത്വത്തിന്റെ ഉദാത്തമാതൃകയാണ്. സുവിശേഷമായ ഈശോയെ അടുത്തറിയാൻ എന്നും പരിശ്രമിച്ചിരുന്ന അൽഫോൻസാമ്മ ആത്മാക്കളുടെ രക്ഷയിലും സുവിശേഷത്തിന്റെ പ്രഘോഷണത്തിലും പുലർത്തിയ വ്യഗ്രതയും ശ്രദ്ധയും അനന്യമാണ്.
സ്വർഗത്തെ ലക്ഷ്യമാക്കി തീർഥാടനം നടത്തുന്ന സഭയ്ക്കുള്ള ഒരു നാഴികക്കല്ലും ചൂണ്ടുപലകയുമാണ് ആത്മീയാനുഗ്രഹങ്ങളുടെ നിറവായ അൽഫോൻസാമ്മ. മിഷനറിമാരോടും മിഷൻപ്രവർത്തനത്തോടും അൽഫോൻസാമ്മയ്ക്ക് വലിയ അഭിനിവേശമുണ്ടായിരുന്നു. അക്രൈസ്തവരെല്ലാവരും ക്രിസ്തുവിന്റെ അനുയായികളായിത്തീരണമെന്ന് അവൾ തീക്ഷ്ണമായി ആഗ്രഹിച്ചിരുന്നു.
ഒരിക്കൽ ടാക്സിയിൽ ദീർഘയാത്ര നടത്താനിടയായ അൽഫോൻസാമ്മയുടെ ഡ്രൈവർ ഒരു അക്രൈസ്തവനായിരുന്നു. ക്രിസ്തീയവിശ്വാസത്തെയും അതിന്റെ ആധ്യാത്മികസൗന്ദര്യത്തെയുംപറ്റി അവൾ വളരെ ആവേശത്തോടെ ആ ഡ്രൈവറോടു സംസാരിച്ചു. കത്തോലിക്കാ സഭയിൽ ചേരാൻ അയാളെ സ്നേഹപൂർവം ഉപദേശിച്ചു.
ഭർത്താവ് വീട്ടിൽനിന്ന് ഇറക്കിവിട്ട ഒരു ഹിന്ദുസ്ത്രീയും കുട്ടിയും ഒരിക്കൽ ഭരണങ്ങാനം മഠത്തിൽ അഭയംതേടി; കുറേക്കാലം അവർ അവിടെ താമസിച്ചു. അൽഫോൻസാമ്മ ആ സ്ത്രീയെ ക്രിസ്തുമത തത്വങ്ങൾ പഠിപ്പിക്കുകയും ഭർത്താവുമായി രമ്യതപ്പെടുത്തുകയും ചെയ്തു. ആ സ്ത്രീ ക്രിസ്തുമതത്തിൽ ചേരാൻ സന്നദ്ധയായിരുന്നു; പക്ഷേ, അവരുടെ ഭർത്താവ് സമ്മതിച്ചില്ല.
ചങ്ങനാശേരി രൂപത ആന്ധ്രയിൽ വിശാഖപട്ടണം രൂപതയിലെ മിഷൻപ്രവർത്തനങ്ങൾക്ക് ശക്തമായ സാമ്പത്തികസഹായം ചെയ്തിരുന്നു. വിദ്യാർഥിനി ആയിരുന്നപ്പോൾത്തന്നെ മിഷനുവേണ്ടിയുള്ള രൂപതയുടെ ധനസമാഹരണത്തിൽ അൽഫോൻസാമ്മ വളരെ ആവേശത്തോടെ സഹകരിച്ചിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ പ്രേഷിതസംഘടനയായ ചെറുപുഷ്പ മിഷൻ ലീഗ് വി. അൽഫോൻസാമ്മയുടെ മാനസപുത്രിയാണ്. അവളുടെ ഉപദേശത്തിന്റെയും മാധ്യസ്ഥത്തിന്റെയും ഫലമാണ്. മിഷൻരംഗത്ത് ഒരിക്കലും കാലുകുത്തിയിട്ടില്ലെങ്കിലും ഒരു മഹാപ്രേഷിതയാണ് അൽഫോൻസാമ്മ. നിശ്ശബ്ദമായ പ്രേഷിതത്വമായിരുന്നു വി. അൽഫോൻസാമ്മയുടേത്.
ദൈവമഹത്വം, ദൈവത്തെ പ്രീതിപ്പെടുത്തൽ, മനുഷ്യരുടെ നന്മ ഇവയായിരുന്നു അവളുടെ ജീവിതലക്ഷ്യങ്ങൾ. സഹനങ്ങളെ സഭയുടെ പ്രേഷിതപ്രവർത്തനത്തിൽ പങ്കുചേരാനുള്ള ഉപാധിയാക്കി അവൾ മാറ്റി. ഈ രാജ്യത്തിലെ എല്ലാ ജനങ്ങൾക്കുംമുമ്പിൽ ക്രൈസ്തവമൂല്യങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടവരാണ് നാം ഓരോരുത്തരും. അതിന് അൽഫോൻസാമ്മയുടെ പ്രേഷിതമാതൃകയും മധ്യസ്ഥവും സഭയ്ക്ക് പ്രചോദനവും ഊർജവും പകരട്ടെ. വി. അൽഫോൻസാമ്മയുടെ മഹത്വം ലോകത്തിന്റെ എല്ലാ കോണുകളിലും എത്തട്ടെ.
സി. റെറ്റി FCC