

“എന്നെ ദ്രോഹിക്കുകയും വെറുക്കുകയും എതിർക്കുകയും ചെയ്യുന്നവരോടു ക്ഷമിക്കാനും അവരോട് സ്നേഹത്തോടെ വർത്തിക്കാനും എനിക്ക് ശക്തിലഭിക്കുന്നത് വിശുദ്ധ ഗ്രന്ഥത്തിൽനിന്നാണ്. നമ്മോടുള്ള സ്നേഹത്തെപ്രതി ഈശോ എത്രയേറെ സഹിച്ചു. കുരിശ് വഹിക്കാൻ വിശുദ്ധഗ്രന്ഥം നമുക്ക് പ്രചോദനം പകരുന്നു” – വി. അൽഫോൻസ.
ദൈവവചനത്തെ മറോടണച്ചുനിൽക്കുന്ന അൽഫോൻസാമ്മയുടെ തിരുസ്വരൂപങ്ങളും ചിത്രങ്ങളും നമുക്ക് സുപരിചിതമാണ്. ദൈവവചനത്തെ ഹൃദയത്തോടു ചേർത്തുവച്ചാൽ ജീവിതവിശുദ്ധി സാധ്യമാണെന്ന്, വാചാലമായ മൗനത്തിലൂടെ അൽഫോൻസാമ്മ നമ്മോടു പറയുന്നു.
അമേരിക്കൻ സാഹിത്യകാരനായിരുന്ന മാർക്ക് ട്വയിനിനോട് സുഹൃത്തായ ഒരു ബിസിനസുകാരൻ പറഞ്ഞു: “മരിക്കുന്നതിനുമുമ്പ് വിശുദ്ധനാട് സന്ദർശിക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. സീനായി മലയുടെ മുകളിൽ കയറിയിരുന്ന് പത്തു പ്രമാണങ്ങൾ ഉച്ചത്തിൽ വായിക്കണം.”
അപ്പോൾ മാർക്ക് ട്വയിൻ പറഞ്ഞു: “ബൊസ്റ്റീലെ നിങ്ങളുടെ വീട്ടിലിരുന്ന് ആ പ്രമാണങ്ങൾ പാലിക്കുന്നതായിരിക്കും അതിനേക്കാൾ പ്രയോജനപ്രദം.”
മനുഷ്യർ ദൈവത്തെ അറിയുന്നതിനും അവിടുത്തെ തിരുവിഷ്ടമനുസരിച്ചു ജീവിക്കുന്നതിനുംവേണ്ടി പഴയനിയമത്തിൽ പത്തു വചനങ്ങൾ അഥവാ കല്പനകൾ ദൈവം മോശയ്ക്കു നൽകി.
ദൈവാവിഷ്കരണത്തിന്റെ മുഖ്യ ഉപാധിയാണ് വിശുദ്ധഗ്രന്ഥം. ദൈവം വചനത്തിലൂടെയും പ്രവർത്തികളിലൂടെയും സ്വയം വെളിപ്പെടുത്തുന്നു. ഉച്ചരിക്കപ്പെട്ട ദൈവവചനത്തെ നാം വിശുദ്ധഗ്രന്ഥം എന്നു വിളിക്കുന്നു. പുത്രനായ ഈശോ പിതാവിന്റെ വചനമാണ്. മറിയത്തിൽനിന്ന് മാംസവും മനുഷ്യസ്വഭാവവും സ്വീകരിച്ച പുത്രൻ തന്നെത്തന്നെ ഹോമബലിയായി അർപ്പിച്ച് മനുഷ്യരക്ഷ സാധിച്ചു.
രണ്ടാം വത്തിക്കാൻ സൂനഹദോസ് പറയുന്നു: “പ്രാർഥിക്കുമ്പോൾ നാം ദൈവവുമായി സംസാരിക്കുന്നു. എന്നാൽ ദൈവചനങ്ങൾ വായിക്കുമ്പോൾ ദൈവം നമ്മോടു സംസാരിക്കുന്നു.” ബൈബിൾ ദൈവനിവേശിതമാണ് എന്ന് വി. പൗലോസ് ശ്ലീഹ പറയുന്നു. “വിശുദ്ധ ലിഖിതങ്ങളെല്ലാം ദൈവനിവേശിതമാണ്” (2 തീമോ. 3:16). “വചനം ശക്തമാണ്. അങ്ങയുടെ വചനം എന്നേക്കും സുസ്ഥാപിതമാണ്” എന്ന് സങ്കീർത്തകനും പറയുന്നു (സങ്കീ. 119:89). “ആകാശവും ഭൂമിയും കടന്നുപോയാലും കർത്താവിന്റെ വചനങ്ങൾ കടന്നുപോവുകയില്ല” (ലൂക്കാ 21:33). “അങ്ങേയ്‌ക്കെതിരായി പാപം ചെയ്യാതിരിക്കാൻ അങ്ങയുടെ വചനം ഞാൻ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു എന്ന് സങ്കീർത്തകൻ ഉദ്ഘോഷിക്കുകയും വചനത്തിൽ ആനന്ദിക്കുകയും ചെയ്യുന്നു” (സങ്കീ. 119: 11, 162).
അൽഫോൻസാമ്മ ജീവിച്ചിരുന്ന കാലഘട്ടത്തിൽ വിശുദ്ധഗ്രന്ഥത്തിന്റെ കോപ്പി കിട്ടുക എളുപ്പമല്ലായിരുന്നു. അന്ന് വിശുദ്ധഗ്രന്ഥത്തെക്കാൾ കൂടുതലായി വായിക്കപ്പെട്ടിരുന്നത് വിശുദ്ധരുടെ ജീവചരിത്രങ്ങളായിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷമാണ് ബൈബിൾവായന വ്യാപകമായത്. എന്നാൽ, അൽഫോൻസാമ്മയ്ക്ക് സ്വന്തമായി ബൈബിളിന്റെ കോപ്പി ഉണ്ടായിരുന്നു. നിത്യവ്രതവാഗ്ദാനം നടത്തുന്ന സിസ്റ്ററിന് ധാരാളം സമ്മാനങ്ങൾ സുഹൃത്തുക്കളിൽനിന്നും ബന്ധുക്കളിൽനിന്നും മറ്റും ലഭിക്കുമായിരുന്നു.
‘നിത്യവ്രതവാഗ്ദാനത്തിന് ഞാൻ എന്തു സമ്മാനമാണ് നൽകേണ്ടത്’ എന്ന് ബഹുമാനപ്പെട്ട ആണ്ടുമാലിൽ എമ്മാനുവൽ അച്ചൻ അൽഫോൻസാമ്മയോടു ചോദിച്ചു. “ബൈബിളിന്റെ ഒരു കോപ്പിയാണ് ഞാൻ ആഗ്രഹിക്കുന്നത്” എന്ന് അൽഫോൻസാമ്മ മറുപടി പറഞ്ഞു.
അദ്ദേഹം മാന്നാനത്തുനിന്ന് വിശുദ്ധഗ്രന്ഥത്തിന്റെ ഒരു കോപ്പി വാങ്ങി അവൾക്ക് സമ്മാനമായി നൽകി. വളരെ സന്തോഷപൂർവം അവൾ അത് സ്വീകരിച്ച് ഒരു അമൂല്യനിധിയായി സൂക്ഷിക്കുകയും വളരെ ആദരപൂർവംതന്നെ ആത്മീയപോഷണത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്തു. അൽഫോൻസാമ്മ കൂടെക്കൂടെ ബൈബിൾവചനങ്ങൾ, പ്രത്യേകിച്ച് സുവിശേഷഭാഗങ്ങൾ വായിച്ചിരുന്നു. വിലമതിക്കാനാവാത്ത ഒരു തിരുശേഷിപ്പുപോലെ അവൾ ബൈബിളിനെ കണക്കാക്കി.
അൽഫോൻസാമ്മ വിശുദ്ധഗ്രന്ഥം കൈയിലെടുക്കുകയും തുറക്കുകയും വായിക്കുകയും അടച്ചുവയ്ക്കുകയും ചെയ്യുമ്പോൾ പ്രകടിപ്പിച്ചിരുന്ന ഭക്തിയും ആദരവും വിസ്മയത്തോടെ ചില സഹോദരിമാർ നോക്കിനിൽക്കാറുണ്ടായിരുന്നു.
അൽഫോൻസാമ്മ ഒരിക്കൽ ബഹുമാനപ്പെട്ട ഉർസുലാമ്മയോടു പറഞ്ഞു: “എന്നെ ദ്രോഹിക്കുകയും വെറുക്കുകയും എതിർക്കുകയും ചെയ്യുന്നവരോടു ക്ഷമിക്കാനും സ്നേഹത്തോടെ വർത്തിക്കാനും എനിക്ക് ശക്തിലഭിക്കുന്നത് വിശുദ്ധഗ്രന്ഥത്തിൽ നിന്നാണ്. നമ്മോടുള്ള സ്നേഹത്തെപ്രതി ഈശോ എത്രയേറെ സഹിച്ചു. കുരിശ് വഹിക്കാൻ വിശുദ്ധഗ്രന്ഥം നമുക്ക് പ്രചോദനം പകരുന്നു.”
വിശുദ്ധഗ്രന്ഥത്തിൽനിന്ന് പ്രചോദനം ഉൾക്കൊള്ളാൻ അൽഫോൻസാമ്മ തന്റെ സുഹൃത്തുക്കളെ ഉപദേശിച്ചിരുന്നു. സുവിശേഷങ്ങളിലെ ഈശോയെ നമ്മൾ അനുകരിക്കണം. അവിടുത്തെ ജീവിതം ആഴത്തിൽ ഗ്രഹിക്കുകയും ഏറ്റവും നിസാരമായ വിശദാംശങ്ങളിൽപോലും അവിടുത്തെ പിൻചെല്ലുകയും ചെയ്യണം. എല്ലാ ദിവസവും ദൈവവചനം വായിച്ചാൽമാത്രമേ ഇത് സാധ്യമാകൂ. സുവിശേഷങ്ങളിലെ യേശുവിന്റെ ജീവിതവും സന്ദേശവും അവൾ നിരന്തരം ധ്യാനവിഷയമാക്കി.
ഏശയ്യ പ്രവാചകൻ വരച്ചുകാണിക്കുന്ന, സഹിക്കുന്ന ദാസന്റെ ചിത്രം അൽഫോൻസാമ്മയുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു. അക്കാര്യം അവൾ ഒരു സഹോദരിയോടു വെളിപ്പെടുത്തുകയുണ്ടായി. സഹിക്കുന്ന ദാസനുമായി അവരുടെ ആത്മാവ് താദാത്മ്യം പ്രാപിക്കാൻ വിശുദ്ധഗ്രന്ഥവായന നിമിത്തമായി.
സഹനത്തിൽ അൽഫോൻസാമ്മയ്ക്ക് സമാശ്വാസം പകരാൻ ശ്രമിച്ച സഹോദരിയോട് അവൾ പറഞ്ഞു: “അരുത് സിസ്റ്റർ, വിശുദ്ധഗ്രന്ഥത്തിൽ, മക്കബായക്കാരി സ്ത്രീ തന്റെ മക്കളെ മരണത്തിനു പ്രേരിപ്പിച്ചതു വായിച്ചിട്ടില്ല? അതുപോലെയാണ് സിസ്റ്റർ ചെയ്യേണ്ടത്. സഹിക്കാൻ എന്നെ ഒരുക്കുക.”
മാർ ജോസഫ് കല്ലാറങ്ങാട്ട് വിശദീകരിക്കുന്നു: “ആധ്യാത്മികപിതാക്കന്മാരുടെ ഭാഷയിൽ പറഞ്ഞാൽ, ഈശോമിശിഹാ അൽഫോൻസാമ്മയെ സ്വന്തമാക്കി; അൽഫോൻസാമ്മ മിശിഹായെയും.”
ദൈവവചനത്തിൽ മായം ചേർക്കാതെ ജീവിതത്തിലൂടെ വ്യാഖ്യാനിച്ച അൽഫോൻസാമ്മ തിരുവചനങ്ങളുടെ ഒരു കമന്ററി തന്നെയാണ്. തിരുവചനം മനസിലാക്കി ജീവിക്കുമ്പോൾ വി. അൽഫോൻസാമ്മയുടെ ജീവിതവിജയത്തിലാണ് നാം എത്തിച്ചേരുന്നത്. അതിനാൽ, ദൈവത്തിന്റെ വചനം നമ്മുടെ പാദങ്ങൾക്കു വിളക്കും പാതയിൽ പ്രകാശവുമായിരിക്കട്ടെ. അൽഫോൻസാമ്മയെ അനുകരിച്ച് ദൈവവചനം വായിക്കാനും പഠിക്കാനും ജീവിതത്തിൽ പ്രാവർത്തികമാക്കാനും അമ്മയുടെ മാതൃക നമുക്കു പ്രചോദനവും അമ്മയുടെ മാധ്യസ്ഥ്യം നമുക്ക് സഹായവുമായിരിക്കട്ടെ.
സി. റെറ്റി FCC