കൃപ ചോരുന്ന വഴികൾ

ജിൻസി സന്തോഷ്

സാവൂൾ രാജാവ് – ദൈവത്താൽ അഭിഷിക്തനായ ആദ്യത്തെ ഇസ്രായേൽ രാജാവ്. ദൈവം തിരഞ്ഞെടുത്ത, അഭിഷേകവും ദൈവകൃപകളും കൊടുത്ത, അജയ്യനും ശക്തനുമായ ഇസ്രായേൽ രാജാവ്. സാവൂളിനെ തിരഞ്ഞെടുക്കുമ്പോൾ അവന്റെ രാജത്വം എന്നേക്കും നിലനിർത്തണമെന്നു തന്നെയായിരുന്നു ദൈവത്തിന്റെ പദ്ധതി. എന്നാൽ, സാവൂളിന്റെ അഹങ്കാരം അവനിൽ നിക്ഷേപിച്ചിരുന്ന ദൈവകൃപയെ ചോർത്തിക്കളഞ്ഞു. തിരസ്കൃതനാകുന്ന സമയത്ത് സാവൂൾ അഭിഷേകമില്ലാത്തവൻ അല്ലായിരുന്നു. എന്നാൽ, ദൈവം നൽകിയ അഭിഷേകം കൊണ്ട് അവൻ ദൈവേഷ്ടം നിറവേറ്റിയില്ല.

ദൈവം നമുക്കു നൽകുന്ന അഭിഷേകം എല്ലായ്‌പ്പോഴും, നാം ദൈവവഴിയിലൂടെയാണ് നടക്കുന്നത് എന്നതിന്റെ തെളിവാകണമെന്നില്ല. എനിക്ക് അഭിഷേകമുണ്ട് അതിനാൽ ഞാൻ ചെയ്യുന്നതും പറയുന്നതുമെല്ലാം ദൈവഹിതത്തിന് അനുസൃതമാണ് എന്ന് അന്ധമായി അവകാശപ്പെടരുത്. ദൈവം എപ്പോഴും മനുഷ്യന്റെ വ്യക്തിത്വത്തെ മാനിക്കുന്നു. അഹങ്കാരം മൂലം ദൈവസന്നിധിയിൽ തെറ്റു ചെയ്ത മാലാഖമാരെ ശപിച്ച് നരകത്തിൽ തള്ളുമ്പോഴും ദൈവം അവർക്കു നൽകിയ സിദ്ധികളെ പിൻവലിച്ചില്ല.

സാവൂളിന് ദൈവകൃപ ചോർന്നുപോയ ഒരു വഴി ദാവീദിനോടു തോന്നിയ കഠിനമായ അസൂയ ആയിരുന്നു. തന്റെ അസൂയയും ക്രോധവും സാവൂളിനെ എത്തിക്കുന്നത് ഫിലിസ്ത്യരുടെ കൈകളിലേക്കാണ്. സാവൂളും ദാവീദു൦ ദൈവത്താൽ അഭിഷിക്തരായ രണ്ട് വ്യക്തികളായിരുന്നു. ഒരാൾ മറ്റേ ആളെക്കാൾ അംഗീകരിക്കപ്പെടുന്നതും ജനപ്രീതി നേടുന്നതും ഉൾക്കൊള്ളാൻ കഴിയാത്തത് ക്രൈസ്തവികമല്ല. നമ്മൾ വളർത്തിക്കൊണ്ടു വന്നവരും നമുക്കു കീഴിലുള്ളവരും നമ്മെക്കാൾ ഉയരത്തിൽ വളർന്നുപോകുന്നത് ഉൾക്കൊള്ളാൻ തക്കവിധം ഹൃദയത്തെ വിശാലമാക്കുക. അല്ലെങ്കിൽ ദൈവകൃപ നിന്നിൽ നിന്ന് വിട്ടുപോകുവോളം കൃപ ചോർന്നുപോകുന്ന വഴികൾ നീ അറിയുകയില്ല.

നിന്നോടു കൂടെയായിരിക്കുന്നവരെ അവരായിരിക്കുന്ന അവസ്ഥയിൽ ഉൾക്കൊള്ളാനും ഉണർവേകാനും പരിശുദ്ധാത്മാവിന്റെ നിറവിനായി പെന്തക്കുസ്തായുടെ ഈ അടുത്ത ഒരുക്ക ദിനങ്ങളിൽ പ്രാർഥിക്കാം. “ദൈവമേ എന്നെ പരിശോധിച്ച് എന്റെ ഹൃദയത്തെ അറിയണമേ. എന്നെ പരീക്ഷിച്ച് എന്റെ വിചാരങ്ങൾ മനസ്സിലാക്കണമേ. വിനാശത്തിന്റെ മാർഗത്തിലാണോ ഞാൻ ചരിക്കുന്നത് എന്ന് നോക്കണമേ” (സങ്കീ. 139: 23-24).

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.