ദൈവത്തെ മഹത്വപ്പെടുത്താൻ വ്യത്യസ്തമായ മാർഗങ്ങൾ ഉണ്ടെന്നറിയുക

ജിൻസി സന്തോഷ്

ആരൊക്കെയോ ആകാനും എന്തൊക്കെയോ ചെയ്യാനും ശ്രമിക്കുന്നതിനിടയിൽ നാം എന്തായിത്തീരാനാണോ ദൈവം ആഗ്രഹിക്കുന്നത് അത് നാം നഷ്ടപ്പെടുത്തിയേക്കാം. ദൗത്യം മറന്ന് ഞാനെന്തു ചെയ്താലും അതെത്ര മനോഹരമെന്ന് ചുറ്റുമുള്ളവർ പറഞ്ഞാലും, അതെത്ര വിശുദ്ധമെങ്കിലും ഞാൻ തിരസ്കൃതനായേക്കും.

ദൗത്യം മറന്ന് വല്ലതുമൊക്കെ ചെയ്യുന്നതാണ് നമ്മുടെ ഗതികേട്. തൻ്റെ ലക്ഷ്യം സാധ്യമാക്കാൻ കഴിയാത്ത വ്യക്തികളും സ്ഥാപനങ്ങളും സമർപ്പിതരും ദൈവത്തിന് ബാധ്യതയാണ്. നെറ്റിപ്പട്ടങ്ങളോ മേലാപ്പുകളോ വചന വേദികളോ ജനാരവങ്ങളോ ഒന്നും ദൈവത്തെ പ്രഘോഷിക്കാൻ അത്യാവശ്യ ഘടകമല്ല എന്ന് തിരിച്ചറിയുക. “അടുത്തായാലും അകലെയായാലും അവിടുത്തെ പ്രസാദിപ്പിക്കുക മാത്രമാണെൻ്റെ ലക്ഷ്യം.” (2 കോറിന്തോസ് 5: 9)

വിശ്വസ്തനാകാൻ വലിയ ദൗത്യങ്ങൾ നിൻ്റെ കൈ വെള്ളയിൽ വന്നിട്ടാകാമെന്ന് കരുതരുത്. മറിച്ച്, ഇന്ന് നിന്നെ ഏല്പിക്കപ്പെട്ടിരിക്കുന്നവയിൽ വിശ്വസ്തനായിരിക്കുക. വിശ്വസ്തരെ മാനിക്കുന്ന ദൈവത്തിൻ്റെ കരം നിന്നെ തേടി വരാതിരിക്കുകയില്ല. വിശ്വസ്തർക്ക് എന്നും പുതിയ ദൗത്യങ്ങൾ അവൻ ഏല്പിച്ചു കൊടുക്കും

ക്രിസ്ത്യാനികളുടെ എണ്ണത്തിലുള്ള പെരുപ്പമല്ല, മറിച്ച് വിശ്വസ്തരുടെ പെരുപ്പമാണ് സ്വർഗ്ഗമാഗ്രഹിക്കുന്നത്‌.

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.