ക്രിസ്തുമസിനൊരുങ്ങാന്‍ വി. യൗസേപ്പിതാവ് പഠിപ്പിക്കുന്ന മൂന്നു വഴികൾ

ക്രിസ്തുമസ് കാലം ഏറ്റവും ഫലപ്രദമാക്കിത്തീർക്കാൻ നമ്മെ സഹായിക്കാൻ കഴിയുന്ന ആളാണ് വി. യൗസേപ്പിതാവ്. ഉണ്ണീശോയെ വളർത്തിയ ആ പുണ്യപിതാവിന്, തന്റെ മകനിലേക്ക് നമ്മെ അടുപ്പിക്കാൻ കഴിയും. ഈശോയുടെ ജനനത്തിനായി നാം ഒരുങ്ങുമ്പോൾ യൗസേപ്പിതാവിൽ അസാധാരണമായി വിളങ്ങിനിന്ന മൂന്നു പുണ്യങ്ങളെ നമുക്ക് പരിശോധിക്കാം. ആ പുണ്യങ്ങളാൽ നമുക്കും നിറയാം…

1. നിശ്ശബ്ദത: വിശുദ്ധ ഗ്രന്ഥത്തിൽ വി. ജോസഫിന്റേതായി ഒരു വാക്കുപോലും നാം കേൾക്കുന്നില്ല. വാചലമായ മൗനമാണ് ജോസഫിന്റേത്. ആഴമേറിയ പ്രാർഥനയ്ക്കുവേണ്ട അടിസ്ഥാന മനോഭാവം നിശ്ശബ്ദതയുടേതാണെന്ന് ജോസഫിന്റെ മൗനം നമ്മെ പഠിപ്പിക്കുന്നു. വി. യൗസേപ്പിതാവിൽനിന്നും നാം സ്വായത്തമാക്കേണ്ട ആദ്യത്തെ പുണ്യം നിശ്ശബ്ദതയാണ്.

2. ആഴമേറിയ പ്രാർഥന: ക്രിസ്തുവിന്റെ ആഗമനത്തിനായി ഒരുങ്ങുന്ന നാം വി. യൗസേപ്പിതാവിനെപ്പോലെ പ്രാർഥനയുടെ മനുഷ്യരായി മാറണം. രക്ഷാകരചരിത്രത്തിലെ ഒരു പ്രധാനപങ്കു വഹിക്കാൻ ജോസഫിനെ യോഗ്യനാക്കിയത് ആഴമേറിയ പ്രാർഥനയായിരുന്നു. ഈശോയെ പ്രാർഥിക്കാൻ പഠിപ്പിച്ച യൗസേപ്പ് നമ്മളെയും പ്രാർഥിക്കാൻ പഠിപ്പിക്കുമെന്നതിൽ തർക്കമില്ല. ‘വി. യൗസേപ്പ് പിതാവേ എന്നെയും പ്രാർഥിക്കാൻ പഠിപ്പിക്കണമേ’ എന്നു നമുക്കും പ്രാർഥിച്ചുതുടങ്ങാം.

3. ധൈര്യം: അടുത്തതായി യൗസേപ്പിതാവിന്റെ ജീവിതത്തിൽനിന്നും നാം സ്വീകരിക്കേണ്ട പുണ്യം ധൈര്യത്തിന്റേതാണ്. ഉണ്ണിയേശുവിനെ രക്ഷിക്കാനായി അതിരാവിലെ ഉണർന്ന് ഈജിപ്തിലേക്കു പലായനംചെയ്തു. ബുദ്ധിമുട്ടുകളെ ധൈര്യപൂർവം അഭിമുഖീകരിച്ച യൗസേപ്പ് പിതാവ് ആധുനിക കാലത്തിലെ പുരുഷന്മാർക്കുള്ള ഉദാത്തമാതൃകയാണ്.

തനിക്കുവേണ്ടി ചിന്തിക്കാതെ, തന്നെ എല്പിച്ചിരുന്ന കുടുംബവും അവരുടെ സംരക്ഷണവുമായിരുന്നു യൗസേപ്പ് പിതാവിന്റെ ജീവിതലക്ഷ്യം. ക്രിസ്തുമസിനോടടുക്കുമ്പോൾ നമ്മുടെ ആത്മീയജീവിതത്തെ സംരക്ഷിക്കാനും നയിക്കാനും വി. യൗസേപ്പിനോട് നമുക്കു പ്രാർഥിക്കാം. ഓർക്കുക, ശരിയായ കുടുംബസ്നേഹത്തിലേക്കും മാതൃവണക്കത്തിലേക്കും നമ്മെ നയിക്കുന്ന പാലമാണ് വി. യൗസേപ്പ്. ആ പുണ്യം നമ്മുടെ ജീവിതത്തിലും പകർത്തേണ്ടതുതന്നെയാണ്.

ഈശോയെയും മാതാവിനെയും യൗസേപ്പിതാവിനെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്താലെ നമ്മുടെ കുടുംബങ്ങളും ഈ ക്രിസ്തുമസ് കാലത്ത് തിരുക്കുടുംബമാവുകയുള്ളൂ. അതിനുള്ള ഉത്തമ പാഠപുസ്തകമാണ് വി. യൗസേപ്പ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.