യുവജനതയുടെ പിതാവും അധ്യാപകനും: വി. ഡോൺ ബോസ്‌കോ

“ദൈവം അദ്ദേഹത്തിനു ബുദ്ധിയും മറ്റുള്ളവരെ മനസ്സിലാക്കാനുള്ള കഴിവിനുമൊപ്പം കടൽത്തീരത്തെ മണലിനോളം വിസ്തൃതിയുള്ള ഒരു ഹൃദയവും കൊടുത്തു” – ഈ വാക്കുകളുടെ അകമ്പടിയോടെയാണ് സഭ, വി. ജോൺ ബോസ്‌കോയുടെ തിരുനാൾ ആഘോഷിക്കാൻ നമ്മെ ക്ഷണിക്കുന്നത്. തന്റെ ആത്മീയപുത്രന്മാരും പുത്രിമാരുംവഴിയായി ഡോൺ ബോസ്‌കോ എന്നാണ് അദ്ദേഹം ലോകമെങ്ങും അറിയപ്പെടുന്നത്.

സൂക്ഷ്മബുദ്ധിയും വിസ്മയിപ്പിക്കുന്ന ഓർമ്മയും നല്ല കൈക്കരുത്തുംപോലുള്ള അനേകം കഴിവുകൾകൊണ്ട് ശരിക്കും അനുഗ്രഹിക്കപ്പെട്ടവനായിരുന്നു ഡോൺ ബോസ്‌കോ. സ്കൂൾദിനങ്ങളിൽ, തന്റെ കൂട്ടുകാരെ, വലിച്ചുകെട്ടിയ കയറിലൂടെ നടന്നും വടി കയ്യിൽ ബാലൻസ് ചെയ്തും കുഞ്ഞുജാലവിദ്യകൾ കാണിച്ചും രസിപ്പിച്ചിരുന്നവൻ. എന്നിട്ട് അവരെ ജപമാല ചൊല്ലാൻ ക്ഷണിക്കും. ഞായറാഴ്ച കുർബാനയിൽകേട്ട പ്രസംഗം വള്ളിപുള്ളി തെറ്റാതെ പറഞ്ഞുകൊടുക്കും. കാസ്റ്റൽനോവോയിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ വയലിനും പിയാനൊയും ഓർഗണും വായിക്കൻ പഠിച്ചു. തയ്യൽപ്പണിയും കൊല്ലപ്പണിയും പഠിച്ചു.

ബഹുമുഖപ്രതിഭയായ ഡോൺ ബോസ്‌കോയ്ക്ക് തന്റെ കഴിവുകൾ പിൽക്കാലത്ത് ഫലപ്രദമായി ഉപയോഗിക്കാൻകഴിഞ്ഞു. ഓരോ ശാസ്ത്രത്തെക്കുറിച്ചുമുള്ള അഗാധമായ അറിവിനാൽ (ലൗകികവും ആത്മീയവും) അതാതു വിഷയത്തിലെ വിദഗ്ദരെപ്പോലും അദ്ദേഹം വിസ്മയിപ്പിച്ചു. തെരുവുകുട്ടികളോടും അനാഥക്കുട്ടികളോടും സാമ്പത്തിക ആവശ്യങ്ങൾക്കായി സമീപിച്ചിരുന്ന സമൂഹത്തിലെ ഉന്നതരോടും ഒരേവിധത്തിൽ സ്നേഹപൂർവം പെരുമാറാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.

തന്റെ സകല കഴിവുകളും ഡോൺ ബോസ്‌കോ ദൈവത്തിനുവേണ്ടിയും ദരിദ്രരുടെയും ഉപേക്ഷിക്കപ്പെട്ട യുവത്വത്തിന്റെയും അപ്പസ്തോലനാവുക എന്ന ദൗത്യത്തിനുവേണ്ടിയും ഉപയോഗിച്ചു. രണ്ടുവയസ്സാവുമ്പോഴേക്ക് അപ്പനില്ലാതെയായ അദ്ദേഹം ആയിരക്കണക്കിനു യുവാക്കളുടെ അപ്പനായിമാറി. നിരവധി കടമ്പകൾ മറികടന്നുകൊണ്ട് പതിനഞ്ചാം വയസ്സിൽ മാത്രമാണ് അദ്ദേഹത്തിനു സ്‌കൂളിൽപോകാൻ കഴിഞ്ഞത്. എങ്കിലും നിരവധി ടെക്നിക്കൽ, അക്കാഡമിക്, ബോർഡിങ് സ്‌കൂളുകൾ അനേകം അദ്ദേഹം സ്ഥാപിച്ചു. ഇന്ന്, ഉള്ള ആശ്രമങ്ങളും കന്യാസ്ത്രീമഠങ്ങളും പൂട്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ 1859-ൽ വി. ഡോൺ ബോസ്കോ സലേഷ്യൻ സമൂഹത്തിനു (salesian society for men) രൂപംകൊടുത്തു. The institute of the Daughters of Mary, Help of Christians, for women (1872), 1876-ൽ സലേഷ്യൻ സഹകാരികളുടെ സഭ എന്നിവ സ്ഥാപിച്ചു.

1988-ൽ അദ്ദേഹം മരിച്ചതിന്റെ ശതാബ്‌ദിയുടെ സമയത്ത് ജോൺ പോൾ രണ്ടാമൻ പാപ്പ, വി. ഡോൺ ബോസ്‌കോയെ, യുവജനതയുടെ പിതാവും അധ്യാപകനുമായി പ്രഖ്യാപിച്ചു. “അദ്ദേഹം വിശുദ്ധനായ ഒരു അധ്യാപകനായിരുന്നു. ഫ്രാൻസിസ് സാലസ് എന്ന വിശുദ്ധനായ മാതൃകയിൽനിന്ന് അദ്ദേഹം പ്രചോദനം ഉൾക്കൊണ്ടു. വി. ജോസഫ് കഫാസോയെ ആത്മീയോപദേഷ്ടാവായി സ്വീകരിച്ച വിദ്യാർഥിയായി, തന്റെ കുട്ടികളുടെ ഇടയിൽനിന്ന് ഡൊമിനിക് സാവിയോയെപ്പോലൊരു വിശുദ്ധനെ ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.”

വിശ്വാസികളുടെ പിതാവായ അബ്രഹാമിനെ വാഴ്ത്താൻ ഉപയോഗിച്ച തിരുവചനം വി. ഡോൺ ബോസ്കോയ്ക്കു നന്നായി ഇണങ്ങുന്നതാണ്: “താൻ അനേകം ജനതകളുടെ പിതാവാകുമെന്ന് പ്രതീക്ഷയ്ക്കു സാധ്യതയില്ലാതിരുന്നിട്ടും പ്രതീക്ഷയോടെ അവൻ വിശ്വസിച്ചു.”

ഡോൺ ബോസ്‌കോ 1815 ആഗസ്റ്റ് 16-നു ഇറ്റലിയിൽ കാസ്റ്റൽനോവോക്ക് അടുത്ത് ബെച്ചിയിൽ ഒരു പാവപ്പെട്ട കർഷകകുടുംബത്തിലാണ് ജനിച്ചത്. മുപ്പത്തിമൂന്നാമത്തെ വയസ്സിൽ അവന്റെ പിതാവ് മരിച്ചതിനുശേഷം അമ്മ മാർഗരറ്റ് വളരെ ബുദ്ധിമുട്ടിയാണ് മക്കളെ വളർത്തികൊണ്ടുവന്നത്. അവളുടെ സജീവ വിശ്വാസം, ദൈവാശ്രയത്വബോധം, തീക്ഷ്‌ണമായ പ്രാർഥന, ആത്മശക്തി ഇതൊക്കെയാണ് ഏതു ബുദ്ധിമുട്ടിലും അവളെ മുന്നോട്ടുനയിച്ചത്. അവളുടെ തണലിൽവളർന്ന ജോണും അതെല്ലാം അതേപടി പകർത്തി.

ഡോൺ റുവ എഴുതി: “സാധാരണയിൽ കവിഞ്ഞ ഒരു ബുദ്ധിമുട്ട് ഏതെങ്കിലും കാര്യത്തിൽ അദ്ദേഹം അഭിമുഖീകരിച്ചാൽ, സാധാരണയിൽ കൂടുതൽ ആനന്ദമുള്ളവനായി അദ്ദേഹം കാണപ്പെട്ടിരുന്നു. അദ്ദേഹത്തിനു ദൈവത്തിലുള്ള വിശ്വാസം അത്രയധികമായിരുന്നു.”

പ്രശ്നങ്ങളും പ്രലോഭനങ്ങളും ഉണ്ടാകുമ്പോൾ ഡോൺ ബോസ്‌കോ ഇങ്ങനെ ആവർത്തിച്ചിരുന്നതായി കർദിനാള്‍ കാളിയെരോ സാക്ഷ്യപ്പെടുത്തുന്നു: “ഇസ്രയേലിലൊരു ദൈവമുണ്ട് – അതിനാൽ ഒന്നും നമ്മെ ആകുലപ്പെടുത്താതിരിക്കട്ടെ, ഒന്നും നമ്മെ ഭയപ്പെടുത്താതിരിക്കട്ടെ.”

അഞ്ചുപൈസ പോലും തന്റെ കീശയിലില്ലെങ്കിലും വലിയ കാര്യങ്ങൾ ഡോൺ ബോസ്കോ തുടങ്ങിവച്ചിരുന്നു. കോൺട്രാക്ടർമാർക്കും സാധനങ്ങൾ എത്തിക്കുന്നവർക്കുമൊക്കെ ഉറപ്പായിരുന്നു എല്ലാം കുഴപ്പമില്ലാതെ പോകുമെന്ന്. “പൈസ ലഭിക്കുമെന്നതിൽ ഒരു സംശയവുമില്ലായിരുന്നു. കുറച്ചു താമസിച്ചെന്നൊക്കെ വരുമെങ്കിലും വേറെ ഒരു പ്രശ്നവുമുണ്ടാവില്ല. കാരണം, ദൈവപരിപാലന അദ്ദേഹത്തിനോടൊപ്പമുണ്ടായിരുന്നു. ഡോൺ ബോസ്കോയുടെ വാക്കിന് കറൻസിയെക്കാൾ വിലയുണ്ടായിരുന്നു.”

വൈദികനാകാൻ പോകുന്ന ഡോൺ ബോസ്ക്കോയോടു അമ്മ മാർഗരറ്റ് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്: “എല്ലാറ്റിനുമുപരിയായി ദൈവത്തെ കാണണം. ഞാൻ നിന്നോട് ഒന്നും ചോദിക്കുന്നില്ല, നിന്നിൽനിന്ന് ഒന്നും പ്രതീക്ഷിക്കുന്നുമില്ല. ഞാൻ ദരിദ്രയായി ജനിച്ചു, ദരിദ്രയായി ജീവിച്ചു, ഒരു ദരിദ്രയായി മരിക്കാനും ആഗ്രഹിക്കുന്നു. നിർഭാഗ്യവശാൽ നീ ഒരു ധനികനായ വൈദികനായിത്തീർന്നാൽ ഞാൻ ഒരിക്കലും നിന്റെയടുത്തു വരില്ല.” ഒരു വിശുദ്ധനെ വളർത്തിയ അമ്മ!

ഡോൺ ബോസ്‌കോ വൈദികവസ്ത്രം സ്വീകരിച്ച ദിവസം ആ അമ്മ മകനോടു പറഞ്ഞു: “ഈ വസ്ത്രങ്ങളല്ല നിന്നെ പുരോഹിതനാക്കേണ്ടത്; നിന്റെ ഗുണങ്ങളാണ്. ഇക്കാര്യത്തിൽ നിനക്കു സംശയമുണ്ടെങ്കിൽ ഇപ്പോൾത്തന്നെ ഈ വസ്ത്രം ഉപേക്ഷിക്കേണ്ടതാണ്. തന്റെ കർത്തവ്യങ്ങൾ നന്നായി നിർവഹിക്കാത്ത ഒരു പുരോഹിതനാകുന്നതിനേക്കാൾ എന്റെ മകൻ ഒരു സാധാരണ കർഷകനായിക്കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. നീ പരിശുദ്ധ മാതാവിനായി സ്വയം സമർപ്പിക്കണം. നീ ഈ ലോകത്തിലേക്കു വന്നപ്പോൾ ഞാൻ നിന്നെ അമ്മയുടെ സംരക്ഷണത്തിനേല്പിച്ചു. നീ പഠിക്കാൻ പോയപ്പോൾ അവളോട് ഭക്തിയുള്ളവനായിരിക്കാൻ ഞാൻ നിന്നോടു പറഞ്ഞു. നിന്നെ മുഴുവനായും അവൾക്കു കൊടുക്കാനാണ് ഇപ്പോൾ ഞാൻ പറയുന്നത്. അവളോട് ഭക്തിയുള്ളവരുമായി സൗഹൃദം സ്ഥാപിക്കുകയും നീ ഒരു പുരോഹിതനായിക്കഴിയുമ്പോൾ അവളിലേക്ക് ആളുകളെ തിരിക്കാനായി നിന്റെ കഴിവിന്റെ പരമാവധി ഉപയോഗിക്കുകയും ചെയ്യുക.”

ഡോൺ ബോസ്‌കോ വൈദികനായ ദിവസം അമ്മ മാർഗരറ്റ് ഇങ്ങനെ ഉപദേശിച്ചു: “ഡോൺ, നീ ഇപ്പോൾ ഒരു പുരോഹിതനായിരിക്കുകയാണ്. നീ ദൈവത്തോട് കൂടുതൽ അടുത്തിരിക്കുകയാണ്. നീ പഠിച്ച പുസ്തകങ്ങളൊന്നും ഈ അമ്മ വായിച്ചിട്ടില്ല. എങ്കിലും ഞാൻ ഒരു കാര്യം പറയട്ടെ, പരിശുദ്ധ കുർബാന അർപ്പിക്കാൻ തുടങ്ങുന്നതോടെ നിനക്ക് ഒരുപാട് പീഡനങ്ങളും ഉണ്ടാകും. പെട്ടെന്നൊന്നും നിനക്കത് തിരിച്ചറിയാൻ കഴിയില്ല. പക്ഷേ, ക്രമേണ അമ്മ പറഞ്ഞത് ശരിയാണല്ലോ എന്ന് നിനക്കു തോന്നും. ഇപ്പോൾമുതൽ ആത്മാക്കളെ രക്ഷിക്കുന്നതിനെക്കുറിച്ചായിരിക്കണം നിന്റെ ചിന്തകൾ.”

“എന്റെ അമ്മയുടെ മടിയിലിരുന്നാണ് ഞാൻ കൊന്ത ചൊല്ലാൻ പഠിച്ചത്”  – ഡോൺ ബോസ്‌കോ ഓറട്ടറിയിലെ കുട്ടികളോടു പറയുമായിരുന്നു. അവരുടെ എല്ലാ ഭവനങ്ങളിലും കൊന്ത ചൊല്ലണമെന്നുള്ളത് ഡോൺ ബോസ്കോയ്ക്കു  നിർബന്ധമായിരുന്നു. എല്ലാ വർഷവും ഒക്ടോബറിൽ ബെച്ചിയിലേക്ക് – പരിശുദ്ധ അമ്മയുടെ ചാപ്പലിലേക്ക് – വിശുദ്ധൻ കുട്ടികളെ കൊണ്ടുപോയിരുന്നു. പോകുന്നവഴിക്കുള്ള ഗ്രാമങ്ങളിലെ ആളുകളെയെല്ലാം അവരുടെ പാട്ടുകൾകൊണ്ടും ബാൻഡ് കൊണ്ടും രസിപ്പിച്ചിരുന്നു. ദൈവവിളിയുള്ള കുട്ടികളെ കണ്ടെത്താനുള്ള സമയംകൂടി ആയിരുന്നു ഡോൺ ബോസ്കോയ്ക്ക് അത്. എത്രയോ പേർ അദ്ദേഹത്തിന്റെ സ്നേഹനിർബന്ധത്തിലും പ്രോത്സാഹനത്തിലും മാതൃകയിലും ആകൃഷ്ടരായി വൈദികരായി. എത്രയോ പേരെ തന്റെ പ്രസംഗങ്ങൾകൊണ്ട് വിശുദ്ധിയിലേക്കും ദൈവവിളിയിലേക്കും വഴിതിരിച്ചുവിട്ടു.

എങ്കിലും ഏറെ തെറ്റിധരിക്കപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. യുവജനങ്ങളെയും കുട്ടികളെയും സ്‌നേഹിച്ച് ഈശോയിലേയ്ക്കടുപ്പിച്ചിരുന്ന ഡോൺ ബോസ്‌കോ കുഞ്ഞുങ്ങളോടു പറഞ്ഞു: “ഞാൻ നിങ്ങളെ അഗാധമായി സ്നേഹിക്കുന്നു. എന്റെ കയ്യിൽ ഒരു കഷണം റൊട്ടിയേ ഉള്ളുവെങ്കിലും അത് നിങ്ങൾക്കായി ഞാൻ നൽകും. നിങ്ങൾ ആർത്തുവിളിച്ചു ലജ്ജയും ഭയവുമില്ലാതെ കളിച്ചുരസിക്കൂ. പാപത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കണം. അത്രയേ എനിക്കു വേണ്ടൂ.”

ഇന്ന് ഡോൺ ബോസ്‌കോയുടെ പേര് പരിശുദ്ധ അമ്മയുടെ പേരിനോടു ചേർന്നിരിക്കുന്നു. ‘The Madonna of Don Bosco’ എന്നുകൂടെ പരിശുദ്ധ അമ്മ അറിയപ്പെടുന്നു. പരിശുദ്ധ അമ്മയോടുള്ള ഭക്തിയിലൂടെ വി. ഡോൺ ബോസ്കോ ആളുകളെ സക്രാരിയിലേക്ക് – പരിശുദ്ധ കുർബാനയിലേക്കു നയിച്ചത്. മൂന്നു സ്മാരകങ്ങൾ പരിശുദ്ധ അമ്മയുടെ പേരിൽ ഉണ്ടാക്കി. ടൂറിനിൽ ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെപേരിൽ ഒരു ബസിലിക്ക, ക്രിസ്ത്യാനികളുടെ ആവശ്യമായ ‘മറിയത്തിന്റെ മക്കൾ’ എന്നപേരിൽ ഒരു ഇൻസ്റ്റിറ്റ്യൂട്ട് അവൾക്ക് ജീവിക്കുന്ന സ്മാരകമായി. പിന്നീട് ‘Sons of Mary’ എന്നപേരിൽ വൈകി, ദൈവവിളി കിട്ടുന്നവർക്കായും ഒരു പദ്ധതി.

തന്റെ ജീവിതകാലം മുഴുവൻ യുവജനങ്ങൾക്ക് മുൻ‌തൂക്കം കൊടുത്തുകൊണ്ടായിരുന്നു ഡോൺ ബോസ്കോ ദൈവികപദ്ധതികളോടു സഹകരിച്ചത്.

“കർത്താവ്‌ എന്നെ അയച്ചത് യുവജനങ്ങൾക്കു വേണ്ടിയാണ്. അതുകൊണ്ട് ഞാൻ ബാക്കിയെല്ലാം മാറ്റിവച്ച് എന്റെ ആരോഗ്യം അവർക്കായി നൽകണം.”

“എന്റെ അവസാനശ്വാസം വരേയ്ക്കും എന്റെ പാവപ്പെട്ട മക്കൾക്കായി ഞാൻ എന്നെത്തന്നെ നൽകുമെന്ന് ഞാൻ ദൈവത്തിനു വാക്കു കൊടുത്തിട്ടുണ്ട്.”

“നിങ്ങൾക്കുവേണ്ടി ഞാൻ പഠിക്കുന്നു, നിങ്ങൾക്കുവേണ്ടി ഞാൻ ജോലിചെയ്യുന്നു, നിങ്ങൾക്കുവേണ്ടി ഞാൻ ജീവിക്കുന്നു. എന്റെ ജീവൻപോലും നിങ്ങൾക്കായി ഞാൻ തരും.”

അവരെ ഓരോരുത്തരെയും വ്യക്തിപരമായി അദ്ദേഹം സ്നേഹിച്ചു. പിതാവായ ദൈവത്തിന്റെയും നല്ലിടയന്റെയും സ്നേഹമായിരുന്നു അദ്ദേഹത്തിന്റെ പിതൃവാത്സല്യത്തിൽ പ്രതിഫലിച്ചത്. വിശുദ്ധന്റെ അധ്യാപനം, യുക്തിയിലും വിശ്വാസത്തിലും സ്നേഹപൂർണ്ണമായ കരുണയിലും അധിഷ്ഠിതമായിരുന്നു. അത് ആ അധ്യാപകനെ, ഏതവസ്ഥയിൽ കാണപ്പെടുന്ന യുവാക്കളെയും ക്രിസ്തുവിൽ വെളിവാക്കപ്പെട്ട മനുഷ്യത്വത്തിന്റെ പൂർണ്ണതയിലേക്കു നയിക്കാനും ദൈവത്തിന്റെ മകനായി ജീവിക്കാൻ സഹായിക്കാനും പ്രാപ്തനാക്കി.

1888 ജനുവരി 31, പുലർച്ചെ 4.45-ന് ഡോൺ ബോസ്കോ ശാന്തനായി ദൈവസന്നിധിയിലേക്കു യാത്രയായി. അതിനു മൂന്നുദിവസം മുൻപ് അദ്ദേഹം ഇങ്ങനെ  മന്ത്രിച്ചിരുന്നു: “എന്റെ മക്കളോടു പറയണം, ഞാൻ അവരെ സ്വർഗത്തിൽ കാത്തിരിക്കും എന്ന്.”

1934 ഏപ്രിൽ 1, ഈസ്റ്റർ ഞായറാഴ്ച, ഡോൺ ബോസ്കോയെ വിശുദ്ധനായി പ്രഖ്യാപിക്കവെ പീയൂസ് പതിനൊന്നാം പാപ്പ ഇങ്ങനെ പറഞ്ഞു: “അദ്ദേഹത്തിന്റെ ജീവിതത്തിൽ പ്രകൃത്യാതീതമായവ സ്വാഭാവികമായി, അസാധാരണമായത് സാധാരണമായി.”

വി. ഡോൺ ബോസ്‌കോയുടെ തിരുനാൾ ആശംസകൾ!

ജിൽസ ജോയ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.