
ആദ്യകുർബാന സ്വീകരിക്കുന്നവരുടെ മധ്യസ്ഥയായ വാഴ്ത്ത. ഇമെൽഡ ലാംബെർട്ടിനിയെപ്പറ്റി അറിയാമോ? പതിനൊന്നാം വയസ്സിൽ തന്റെ ആദ്യകുർബാന സ്വീകരണ സമയത്തുതന്നെ ഈശോയുടെ അടുത്തേക്ക് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട കുഞ്ഞുവിശുദ്ധ. മെയ് 13-ന് ഈ വാഴ്ത്ത. ഇമെൽഡയുടെ തിരുനാൾ ദിനമാണ്.
1322-ൽ ഇറ്റലിയിലെ ബൊളോഞ്ഞയിൽ ഒരു പ്രഭുകുടുംബത്തിലാണ് ഇമെൽഡ ലാംബെർട്ടിനി ജനിച്ചത്. ഭക്തിയിലും കാരുണ്യപ്രവൃത്തികളിലും അതീവതല്പരരായിരുന്ന അവളുടെ മാതാപിതാക്കൾ ഏകമകളെ ഉത്തമ കത്തോലിക്കാവിശ്വാസത്തിൽ വളർത്തിക്കൊണ്ടുവന്നു. വിശുദ്ധരുടെ ജീവിതകഥകൾ കേട്ട് പരിചയിച്ച് അവരെ കൂട്ടുകാരായി കണ്ട കുഞ്ഞ് ഇമെൽഡ നന്നേ ചെറുപ്പത്തിൽത്തന്നെ പ്രാർഥനകൾ ചൊല്ലാൻ ശീലിച്ചു. വീട്ടിൽ ഒരു ചെറിയമുറി പുഷ്പങ്ങളും പടങ്ങളും കൊണ്ടലങ്കരിച്ച് ചാപ്പൽ പോലെ ആക്കിയ അവൾ അവിടെ തനിച്ചിരുന്ന് പ്രാർഥക്കാൻ ഇഷ്ടപ്പെട്ടു.
അവളുടെ അമ്മ തന്റെ മകളെ പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിനു സമർപ്പിച്ചു. കൂടെക്കൂടെ കാരുണ്യപ്രവൃത്തികൾ ചെയ്യാനും ഈശോയെയും പാവങ്ങളെയും സ്നേഹിക്കാനും പഠിപ്പിച്ചു. കുഞ്ഞ് ഇമെൽഡയുടെ അനിതരസാധാരണമായ ഭക്തിയും വിശുദ്ധിയും അവളെ അറിയുന്നവരെല്ലാം ശ്രദ്ധിച്ചു. സമ്പത്തിലും ആർഭാടങ്ങളിലും അവൾക്ക് തീരെ താല്പര്യമില്ലായിരുന്നു. തനിക്കു കിട്ടിയ നല്ല വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഭക്ഷണം എല്ലാം പാവപ്പെട്ട കുട്ടികൾക്കു കൊടുക്കാനാണ് അവൾ ഇഷ്ടപ്പെട്ടത്.
അടുത്തുള്ള ഡൊമിനിക്കൻ ആശ്രമത്തിൽ വിശുദ്ധ കുർബാനയ്ക്കായി കൂടെക്കൂടെ അവളെ മാതാപിതാക്കൾ കൊണ്ടുപോയി. ദിവ്യകാരുണ്യത്തിലെ ഈശോയോടുള്ള ഒന്നാകൽ നന്നേ ചെറുപ്പത്തിലേ അവളുടെ സ്വപ്നമായി. പ്രിയകൂട്ടുകാരനായ ഉണ്ണീശോയോട് തനിച്ചു സംസാരിച്ച് ഏറെനേരം അവൾ തന്റെ മുറിയിൽ ചിലവഴിച്ചു.
ഇങ്ങനെയൊക്കെയാണെങ്കിലും ഒൻപതു വയസ്സുള്ളപ്പോൾ അടുത്തുള്ള ഡൊമിനിക്കൻ ആശ്രമത്തിലെ കന്യാസ്ത്രീകളുടെ കൂടെ താമസിക്കാൻ അവൾ അനുവാദം ചോദിച്ചത്, അവളെ തങ്ങളുടെ കണ്ണിന്റെ ആനന്ദമായി കണ്ട് ഏറെ സ്നേഹിച്ചിരുന്ന മാതാപിതാക്കൾക്ക് ഒരു ആഘാതമായിരുന്നിരിക്കണം. അവളെ പിരിഞ്ഞിരിക്കുന്നത് അവർക്ക് ചിന്തിക്കാൻ വയ്യായിരുന്നു. എന്നിരുന്നാലും മകളുടെ ആഗ്രഹത്തിന് അവർ എതിരു നിന്നില്ല.
ഡൊമിനിക്കൻ ആശ്രമത്തിലെ കന്യാസ്ത്രീകൾ അവളെ ഏറെ സ്നേഹിച്ചു. അവരുടേതുപോലുള്ള ഡൊമിനിക്കൻ സഭാവസ്ത്രം തന്നെ ഇമെൽഡയും ധരിച്ചു. അവരുടെ പ്രാർഥനകളിലും വിശുദ്ധ കുർബാനകളിലും പങ്കുചേർന്നു. പക്ഷേ, ഏറെ കൊതിച്ച ഒരേയൊരു കാര്യം മാത്രം അവൾക്ക് അനുവദിച്ചുകിട്ടിയില്ല; അത് ദിവ്യകാരുണ്യ സ്വീകരണമായിരുന്നു.
ഇമെൽഡ ഒരുപാട് ആഗ്രഹത്തോടെ ദിവ്യകാരുണ്യ സ്വീകരണത്തിനുള്ള അനുവാദത്തിനായി പലവട്ടം കെഞ്ചിയെങ്കിലും മദർ സുപ്പീരിയറിന് അത് വിലക്കേണ്ടിവന്നു. അന്നത്തെ കാലത്ത് പന്ത്രണ്ട് വയസ്സെങ്കിലുമാകാതെ ദിവ്യകാരുണ്യ സ്വീകരണം സാധ്യമായിരുന്നില്ല. അതുകൊണ്ട് അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണവും പ്രാർഥനകളും കൊണ്ട് തൽക്കാലം തൃപ്തിപ്പെടാൻ അവർക്ക് അവളോട് പറയേണ്ടിവന്നു. ദിവ്യകാരുണ്യ ഈശോയോടുള്ള ഒന്നാകൽ, അവനെ നാവിലും ഹൃദയത്തിലും സ്വീകരിക്കുന്നത് എപ്പോഴും ഇമെൽഡയുടെ സ്വപ്നമായി. ആ നിമിഷങ്ങളുടെ ആനന്ദം എത്രയായിരിക്കുമെന്ന് ഊഹിക്കാൻ പോലും അവൾക്ക് കഴിയുന്നില്ലായിരുന്നു.
“പറയൂ, ഈശോയെ ഹൃദയത്തിൽ സ്വീകരിക്കുന്ന ആർക്കെങ്കിലും മരിക്കാതിരിക്കാൻ പറ്റുമോ?” എന്ന് അവൾ ഇടയ്ക്കിടെ ചോദിക്കുമായിരുന്നു.
ഈശോയെ സ്വീകരിക്കുന്ന അടക്കാനാകാത്ത സന്തോഷം കൊണ്ട് ചങ്കുപൊട്ടില്ലേ എന്നായിരിക്കണം അവൾ ഉദ്ദേശിച്ചത്. അവളുടെ ആഗ്രഹം അറിയാവുന്ന ചാപ്ലയിൻ അച്ചനും അവളോട് പക്ഷേ, കാത്തിരിക്കാനാണ് പറഞ്ഞത്. അങ്ങനെ കുഞ്ഞ് ഇമെൽഡ ഈശോ തന്റെ ഹൃദയത്തിലേക്കു വരുന്ന ദിവസത്തിനായി പ്രാർഥിച്ചു കാത്തിരുന്നു.
1333-ൽ അവൾക്ക് പതിനൊന്നു വയസ്സുള്ളപ്പോൾ ഒരു മെയ് 12-ന്, ഈശോയുടെ സ്വർഗാരോഹണത്തിരുനാൾ തലേന്ന് വൈകുന്നേരത്തെ വിശുദ്ധ കുർബാനയ്ക്ക്,
മറ്റു സന്യാസിനികൾ വിശുദ്ധ കുർബാന സ്വീകരിക്കുന്ന സമയം ഇമെൽഡ അവൾ നിൽക്കാറുള്ളിടത്ത് പ്രാർഥനയിൽ ലയിച്ചിരിക്കുകയായിരുന്നു. കുർബാന കഴിഞ്ഞ് മറ്റുള്ളവർ പോയിക്കഴിഞ്ഞപ്പോഴും ഇമെൽഡ അതൊന്നുമറിയാതെ തന്റെ ദിവ്യനാഥനോട് ആത്മാവിൽ സംസാരിച്ചുകൊണ്ടിരുന്നു. അൾത്താര സജ്ജീകരിച്ചുകൊണ്ടിരുന്ന ഒരു സിസ്റ്റർ എന്തോ ശബ്ദം കേട്ട് ഇമെൽഡ നിന്നിരുന്നിടത്തേക്കു നോക്കി. ഇമെൽഡയെ കാണാതെ അന്വേഷിച്ചുവന്ന സന്യാസിനികളെ അസാധാരണമായ ഒരു സ്വർഗീയസുഗന്ധം അങ്ങോട്ട് നയിച്ചതാണെന്നും പറയപ്പെടുന്നു. അവിടെക്കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു.
പാരവശ്യത്തിൽ ലയിച്ച് ചുറ്റും നടക്കുന്നതൊന്നും അറിയാതിരിക്കുന്ന ഇമെൽഡയുടെ മുകളിലായി ഒരു ദിവ്യവെളിച്ചം. ഒരു തിരുവോസ്തി അതിരറ്റ ശോഭയോടെ അതിൽ ചുറ്റിക്കറങ്ങുന്നു. സ്തംഭിച്ചുപോയ സന്യാസിനികൾ വേഗം ചാപ്ലയിൻ അച്ചനെ കൂട്ടിക്കൊണ്ടു വന്നു. തന്റെ കുഞ്ഞുകൂട്ടുകാരിക്ക് തന്നെത്തന്നെ നൽകാൻ ഈശോ മനസ്സായിരിക്കുന്നെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. തന്നെ ഇത്രയധികം സ്നേഹിക്കുന്ന, തന്നോട് ഒന്നാവാൻ ആഗ്രഹിക്കുന്ന അവളിലേക്ക് വരാതിരിക്കാൻ ഈശോയ്ക്ക് കഴിയുന്നില്ലായിരുന്നു.
‘കുഞ്ഞുങ്ങൾ എന്റെ അടുക്കൽ വരട്ടെ; അവരെ തടയരുത്’ എന്ന ഈശോയുടെ വചനം അവർ ഓർമ്മിച്ചോ എന്നറിയില്ല. അച്ചൻ ഒട്ടും താമസിയാതെ ഒരു പീലാസയെടുത്തു വന്നു. തിരുവോസ്തി താഴ്ന്ന് അതിൽ വന്നിരുന്നു. അച്ചൻ ആ തിരുവോസ്തി വേഗം ഇമെൽഡയ്ക്കു നൽകി. ഭക്തിപാരവശ്യത്തിൽ, അതിയായ ആനന്ദത്തിൽ മുട്ടുകുത്തി കണ്ണുകളടച്ചു നിന്ന ഇമെൽഡ പ്രാർഥനയിൽ ലയിച്ചു. അവൾക്ക് നന്ദിപ്രകരണത്തിന് അവസരം നൽകാൻ എല്ലാവരും അവിടെനിന്ന് പിൻവാങ്ങി. ഏറെക്കാലത്തെ ആഗ്രഹത്തിനുശേഷം തന്റെ ദിവ്യനാഥനുമായി ഒന്നായ ഇമെൽഡ നിത്യമായി അവനിൽ ചേർന്നത് ആ സന്യാസിനികൾ അറിഞ്ഞില്ല. അത്രയും സ്നേഹം താങ്ങാനുള്ള കെല്പ് ആ കുഞ്ഞുഹൃദയത്തിനില്ലായിരുന്നു. ആദ്യ ദിവ്യകാരുണ്യ സമാഗമത്തിൽ തന്നെ ഈശോ ആ കുഞ്ഞുമാലാഖയെ തന്റെ സ്വർഗീയോദ്യാനത്തിലേക്കു കൊണ്ടുപോയി. സ്വർഗത്തിലെ മാലാഖമാർക്കൊപ്പമാണ് അവൾ തന്റെ നാഥന് നന്ദി അർപ്പിച്ചത്.
ഏറെനേരം കഴിഞ്ഞുവന്ന കന്യാസ്ത്രീകൾ അറിഞ്ഞു, സ്വർഗീയമായ പുഞ്ചിരിയോടെ കണ്ണുകളടച്ച് കൈകൂപ്പി നിന്നിരുന്ന അവൾ മരിച്ചുകഴിഞ്ഞിരുന്നെന്ന്. ‘പറയൂ, ഈശോയെ ഹൃദയത്തിൽ സ്വീകരിക്കുന്ന ആർക്കെങ്കിലും മരിക്കാതിരിക്കാൻ പറ്റുമോ?’ എന്ന അവളുടെ വാക്കുകൾ അവളുടെ ജീവിതത്തിൽ അക്ഷരംപ്രതി സത്യമായി.
ലിയോ പന്ത്രണ്ടാമൻ പാപ്പ ഇമെൽഡയെ 1826 ഡിസംബർ 21-ന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. പത്താം പീയൂസ് പാപ്പ അവളെ ആദ്യകുർബാന സ്വീകരിക്കുന്നവരുടെ മധ്യസ്ഥയായി ഉയർത്തി. ബൊളോഞ്ഞയിലെ സാൻ സിജിസ്‌മോന്തോ ദൈവാലയത്തിലെ ചാപ്പലിൽ അവളുടെ അഴുകാത്ത ശരീരം സൂക്ഷിച്ചിരിക്കുന്നു.
ഈശോയെ എല്ലാറ്റിലും അധികമായി സ്നേഹിക്കുന്നവർക്ക് കൈവരുന്ന വിശുദ്ധിയും സന്തോഷവും വാഴ്ത്ത. ഇമെൽഡ ലാംബെർട്ടിനി നമുക്ക് കാണിച്ചുതരുന്നു. ആദ്യകുർബാന സ്വീകരിക്കുന്ന കുഞ്ഞുങ്ങളുടെ ശരിയായ ഒരുക്കത്തിനും ഭക്തിതീക്ഷ്ണതക്കും അവരുടെ ഈ മധ്യസ്ഥയോട് നമുക്കു പ്രാർഥിക്കാം; നമുക്കു വേണ്ടിയും.
വാഴ്ത്തപ്പെട്ട ഇമെൽഡയെ, ദിവ്യകാരുണ്യ ഈശോയെ നീ സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ ഞങ്ങളെ സഹായിക്കണമേ.
ജിൽസ ജോയ്