മരണത്തിനുമപ്പുറം

ജിൻസി സന്തോഷ്

പൊള്ളുന്ന സങ്കടത്തിരിക്കുമേൽ വെട്ടിത്തിളയ്ക്കുന്ന ചില ജന്മങ്ങളുണ്ട് ഈ ഭൂമിയിൽ. നെഞ്ചു പിളർത്തുന്ന വേദനയിൽ കണ്ണീരിനെ കാവൽനിർത്തി ജീവിതദുരിതങ്ങളുടെ ഇടവഴികളിൽ പകച്ചുനിൽക്കുന്നവർ. കൂകിപ്പായുന്ന ആംബുലൻസിന്റെ വിലാപവും എരിഞ്ഞടങ്ങുന്ന ഉറ്റവരുടെ ചിതയുടെ ചൂടും ഒരുപോലെ ഉള്ളംപൊള്ളിച്ച കോവിഡ്- പ്രളയകാലത്ത്, കാലം ദുരന്തങ്ങളാൽ അടയാളപ്പെടുത്തിയ ചില ചൂണ്ടുപലകകൾ കണ്ടില്ലെന്നുനടിച്ച് നമ്മൾ പഴയ ജീവിതശൈലികളിലേക്ക് മടങ്ങിയിരിക്കുന്നു.

ഇന്ന് ഇത് എഴുതാൻ ഞാനും വായിക്കാൻ നീയും ഈ ലോകത്തുള്ളത് നമ്മുടെ യോഗ്യതയല്ല, ഇനിയും നമ്മെ ആർക്കൊക്കെയോ ആവശ്യമുണ്ട്. തീരാനഷ്ടങ്ങളുടെയും സങ്കടങ്ങളുടെയും നെരിപ്പോട് ഉള്ളിലെരിയുന്നവന്റെ കനൽ കാണണമെങ്കിൽ നമ്മിൽ സ്വാർഥത മരിക്കണം. കാലത്തിന്റെ വേഗതയ്‌ക്കൊത്ത്  ഓടിയെത്താൻ നമ്മൾ ജീവിതചക്രത്തിന്റെ വേഗത കൂട്ടുമ്പോൾ, നാമറിയാതെ പലതും നമുക്ക് കൈമോശ൦ വരുന്നുണ്ട്.

ജനനമരണങ്ങൾക്കിടയിലുള്ള ഈ ചെറുജീവിതം ‘നാളെ’ സഹജരിലു൦ വരുംതലമുറയിലും ഒരു ഉണർത്തുപാട്ടാകാൻ, കനൽവഴികളിൽ കാലിടറാതെ അപരനുമുന്നിൽ നീ വെളിച്ചമാകുക. തെളിഞ്ഞുനിൽക്കുന്ന നിന്റെ വിളക്കിന്റെ  പ്രകാശത്തിൽനിന്നും അണഞ്ഞുപോയ ചില തിരികൾ തെളിച്ചുനൽകുമ്പോൾ നിനക്കൊന്നും നഷ്ടപ്പെടാനില്ല. അത് കിട്ടുന്നവർക്ക് ജീവിതത്തിന്റെ പുതുവളിച്ചമാകാൻ അത്രയും മതിയാവു൦.

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.